ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ക്രൂരമായ പോലീസ് അതിക്രമം നേരിട്ട് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഡൽഹി പോലീസ്.
വ്യാഴാഴ്ച എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഡൽഹി പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 21കാരി സാക്ഷിയാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നത്. പെൺകുട്ടി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു.
ഇതിന് പിന്നാലെ സാക്ഷിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച് ആശുപത്രി അധികൃതരും മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. സാക്ഷി നിലവിൽ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സാക്ഷിക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന രണ്ട് എംബിബിഎസ് വിദ്യാർഥികൾ സിപിആർ നൽകുകയും പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.