ഡുവാല (കാമറൂൺ): അക്രമങ്ങളെയും അഴിമതിയെയും ചെറുക്കാൻ ആഫ്രിക്കയിലെ യുവജനങ്ങളോടു ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം.
ഗിനിയ ഉൾക്കടലിലെ പ്രധാന തുറമുഖവും കാമറൂണിന്റെ വാണിജ്യ തലസ്ഥാനവുമായ ഡുവാല നഗരത്തിലെ ജാപൊമ സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
നിരാശ വെടിഞ്ഞു ജീവിതമൂല്യങ്ങൾ സ്വായത്തമാക്കി ഭാവിയുടെ നായകന്മാരാകുവാൻ യുവജനങ്ങളോട് ആവശ്യപ്പെട്ട മാർപാപ്പ, ദൈവവിളിക്കു കാതോർക്കുവാനും മറ്റുള്ളവരുടെ വിശപ്പകറ്റാൻ സാധിക്കുന്നവിധം സഹായിക്കാനും അഭ്യർഥിച്ചു.
ഈശോമിശിഹായുടെ സ്നേഹത്തിനും കാരുണ്യപ്രവൃത്തികൾക്കും സാക്ഷ്യം നൽകാനും മാർപാപ്പ ഏവരെയും ആഹ്വാനം ചെയ്തു. ഉയിർത്തെഴുന്നേറ്റ യേശുവിനെ പ്രഘോഷിക്കുക എന്നാൽ കഷ്ടപ്പെടുന്നതും അടിച്ചമർത്തപ്പെട്ടതുമായ ഒരു നാട്ടിൽ നീതിയുടെ അടയാളങ്ങൾ അവശേഷിപ്പിക്കുക, മത്സരത്തിനും അഴിമതിക്കുമിടയിൽ സമാധാനത്തിന്റെ അടയാളങ്ങൾ, അന്ധവിശ്വാസത്തിൽനിന്നും നിസംഗതയിൽനിന്നും നമ്മെ മോചിപ്പിക്കുന്ന വിശ്വാസത്തിന്റെ അടയാളങ്ങൾ എന്നിവ അവശേഷിപ്പിക്കുക എന്നതാണ് -മാർപാപ്പ പറഞ്ഞു.
വിശുദ്ധ കുർബാനയിൽ ആറു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് മാർപാപ്പ ഡുവാലയിലെ കത്തോലിക്കാ ആശുപത്രി സന്ദർശിക്കുകയും യൂണിവേഴ്സിറ്റി പ്രഫസർമാരെയും വിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയുമുണ്ടായി.
കാമറൂണിലെ നാലുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ഇന്ന് അയൽരാജ്യമായ അങ്കോളയിലേക്കു പോകും.