Kerala
തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിർമാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. മാര്‍ച്ച് ഒന്നു മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്.
291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്സ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാൻഡേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരും.
National
ന്യൂഡൽഹി: തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സിംഗിൾ സീറ്റ് തേജസ് യുദ്ധവിമാനങ്ങൾ നിലത്തിറക്കി പരിശോധിക്കാൻ വ്യോമസേന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 30 ഓളം വിമാനങ്ങളാണു നിലത്തിറക്കി പരിശോധനയ്ക്കു വിധേയമാക്കുക.
രണ്ടു വർഷത്തിനിടയിൽ മൂന്ന് അപകടങ്ങൾ ഉണ്ടായതാണ് നടപടിക്കു കാരണം. എന്നാൽ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് വ്യോമസേന നൽകിയിട്ടില്ല.
കഴിഞ്ഞ ഏഴിന് പരിശീലന പറക്കലിനുശേഷം തിരിച്ചിറങ്ങുന്നതിനിടെ റണ്‍വേയിൽനിന്നു തെന്നിമാറിയതാണ് അവസാനമായി റിപ്പോർട്ട് ചെയ്ത അപകടം. വിമാനത്തിന്റെ എയർ ഫ്രെയിമിലടക്കം വലിയ കേടുപാടുകൾ സംഭവിച്ചതായാണു റിപ്പോർട്ട്. എന്നാൽ ബ്രേക്ക് തകരാർ മൂലമുണ്ടായ ചെറിയ അപകടമെന്നാണു നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നൽകുന്ന വിശദീകരണം.
സിംഗിൾ സീറ്റ് തേജസ് വിമാനം 2024 മാർച്ചിൽ ജയ്സാൽമീറിൽ തകർന്നുവീണതോടെയാണ് വിമാനത്തിനു സാങ്കേതിക തകരാറുണ്ടെന്ന ആരോപണമുണ്ടായത്. അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ദുബായിൽ നടന്ന എയർ ഷോയിൽ വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചതോടെ വിമാനത്തിന്റെ സുരക്ഷ വലിയ ചർച്ചകൾക്കു വഴിവച്ചു.ഈ അപകടത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
തേജസ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വ്യോമസേനയ്ക്കു നൽകേണ്ട തേജസ് മാർക്ക് 1 എ പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. 182 മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കു വ്യോമസേന ഓർഡർ നൽകിയെങ്കിലും കൈമാറാനായിട്ടില്ല.
Kerala
തിരുവനന്തപുരം: ‘ഓപ്പറേഷൻക്രൂക്ക്ഷാങ്ക്സ് ’ എന്ന പേരിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും 4.42 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി.
പരിശോധനയുടെ ഭാഗമായി 1.25 കോടി രൂപ നികുതി/പിഴ ഇനത്തിൽ ഈടാക്കി. സംസ്ഥാനത്തെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളിലും, അവയുടെ ബ്രാഞ്ചുകളിലും, ഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ 62 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.
District News
കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓപറേഷന് ക്ലീന്‍ സ്വീപ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ശുചിത്വ സ്ക്വാഡ് വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മലിനജല സംസ്കരണ സംവിധാനങ്ങള്‍, ജൈവ-അജൈവ മാലിന്യ സംസ്കരണ സൗകര്യങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം, സ്ഥാപനങ്ങളിലെ വൃത്തിയും ശുചിത്വവും എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
മാലിന്യ സംസ്കരണം കാര്യക്ഷമമല്ലാത്ത സ്ഥാപനങ്ങള്‍ക്ക് 1,20,000 രൂപ പിഴയിട്ടു. പരിശോധനക്ക് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ്, കോര്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജീവരാജ് എന്നിവര്‍ നേതൃത്വം നല്കി. കോഴിക്കോട് ജോയിന്റ് ബിഡിഒ വി. സുമ, ക്ലാര്‍ക്ക് റിജേഷ്, കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സ്റ്റീഫന്‍, എം. രജില, എന്‍.ആര്. ശശി, ഡി.ആര്. രജനി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.