National
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഉന്നതതല കർമസമിതിയെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫോസിസ് സഹസ്ഥാപകനും യുഐഡിഎഐ (ആധാർ) മുൻ ചെയർമാനുമായ നന്ദൻ നിലേകാനിയാണ് കർമ സമിതിയുടെ അധ്യക്ഷൻ.
പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിനും നിലവിലെ വ്യവസ്ഥിതിയിലെ പോരായ്മകൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ മത്സരപ്പരീക്ഷകളും പ്രവേശന പരീക്ഷകളും കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ആവശ്യമായ നിർദേശങ്ങൾ സമിതി സർക്കാരിന് സമർപ്പിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
അടുത്തിടെ വിവിധ ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. നന്ദൻ നിലേകാനിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഭാഗമാകുമെന്നാണ് വിവരം.
ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയെന്ന നിലയിലാണ് പുതിയ ദൗത്യത്തിനായി നന്ദൻ നിലേകനിയെ പ്രധാനമന്ത്രി നിയോഗിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അർധരാത്രിയിൽ നടത്തിയ സോഷ്യൽ മീഡിയ ലൈവിനെതിരേ രൂക്ഷവിമർശനവുമായി പ്രമുഖ കണ്ടന്റ് ക്രിയേറ്ററും രാഷ്ടീയ നിരീക്ഷകനുമായ ധ്രുവ് റാത്തി. ലൈവിനിടെ പ്രധാനമന്ത്രിയുടെ കണ്ണുകളുടെ ചലനം ചൂണ്ടിക്കാട്ടിയായിരുന്നു ധ്രുവ് റാത്തിയുടെ പരിഹാസവും വിമർശനവും. ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ രണ്ടു മിനിറ്റ് പോലും സംസാരിക്കാൻ പ്രധാനമന്ത്രിക്കു കഴിയുന്നില്ലെന്നാണ് ധ്രുവ് റാത്തി വിമർശിച്ചത്.
അർധരാത്രി ലൈവിലെത്തിയ പ്രധാനമന്ത്രിയുടെ വീഡിയോയ്ക്കു താഴെ രാജ്യവ്യാപക ജനരോഷമാണ് ഉയർന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ നിഷ്ക്രിയമായിരുന്ന സർക്കാരിനെയും പ്രധാനമന്ത്രിയെയും യുവാക്കളും വിദ്യാർഥികളും കടുത്ത ഭാഷയിലാണു വിമർശിച്ചത്.
കേന്ദ്രമന്ത്രിമാർ വൻ ക്രമക്കേടുകളാണു നടത്തിയതെന്നും ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതിനാൽ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നുമുള്ള നിരവധി കമന്റുകളാണ് ഉയർന്നത്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ ധർണയ്ക്കെതിരെ എൻഡിഎ എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാവിലെ 10. 30 ഓടെയാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ഭരണപക്ഷ എംപിമാർ പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സഭയിലെ തന്റെ പ്രാഥമിക ചുമതലകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സഭാ നടപടികളിൽ പങ്കാളിയാകുന്നതിന് പകരം ബഹളമുണ്ടാക്കി സഭ തടസപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണപക്ഷം ആരോപിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലത്തിച്ചാർജിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. തുടർന്ന് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.