Kerala
തിരുവനന്തപുരം: ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.
അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഴ ശക്തമായതിനെ തുടർന്ന് കോട്ടയം താലൂക്കിലും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകി. വടക്കൻ കേരളത്തിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.
District News
തൊടുപുഴ: ജില്ലയില്‍ ഇതുവരെ 45 ശതമാനം മഴക്കുറവ്. മണ്‍സൂണ്‍ ആരംഭിച്ച ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ 1670.8 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടപ്പോള്‍ ഇതുവരെ ലഭിച്ചത് 911 മില്ലിമീറ്റര്‍ മഴ മാത്രമാണ്.
പതിവില്‍നിന്നു വ്യത്യസ്തമായി ജൂണിലും ജൂലൈയിലും മണ്‍സൂണില്‍ കാര്യമായ കുറവുണ്ടായതാണ് മഴക്കുറവിന് പ്രധാന കാരണം. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 50 ശതമാനം മഴക്കുറവാണ് ഇതുവരെയുള്ളത്. 1712.05 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടപ്പോള്‍ 852.01 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി വിവിധ ജില്ലകളില്‍ കനത്ത മഴ ലഭിക്കുമ്പോഴും കാലവര്‍ഷം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് ഇതുവരെ 23 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ആലപ്പുഴ-24, എറണാകുളം-24, കൊല്ലം-28, പാലക്കാട്-23, തൃശൂര്‍-27 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ മഴക്കുറവ്. അതേസമയം കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനനന്തപുരം ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയില്‍ നേരിയ കുറവ് മാത്രമാണുള്ളത്.
മണ്‍സൂണ്‍ കാലയളവ് അവസാനിക്കാന്‍ രണ്ടുമാസം കൂടി അവശേഷിക്കേ എല്ലാ ജില്ലകളിലും മഴ സാധാരണ അളവില്‍ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തിപ്രാപിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് 2346.84 അടിയിലെത്തി. സംഭരണശേഷിയുടെ 43 ശതമാനമാണിത്.
Kerala
കൽപ്പറ്റ: ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ മത പഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
റസിഡന്‍ഷ്യൽ സ്കൂള്‍, റസിഡന്‍ഷ്യൽ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു.
പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു. വരുംമണിക്കൂറുകളിൽ ഇത് ക്രമേണ ദുർബലമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്നും ഞായറാഴ്ചയും മധ്യ അറബിക്കടൽ, അതിനോട് ചേർന്ന വടക്കൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ തീരങ്ങൾ, തെക്കൻ ഗുജറാത്ത് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
ഇന്ന് വടക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ & മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴയെത്തുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന തെക്കൻ ഗുജറാത്ത് തീരം, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും സ്ഥിതിചെയ്യുന്നു.
ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.
അതേസമയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ വ്യാഴാഴ്ച വരെ കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala
കോട്ടയം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വേനൽമഴയിലും ഗണ്യമായ കുറവ്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റ കണക്കുകൾ പ്രകാരം ഏപ്രിൽ ഒന്നുമുതൽ 18വരെ വേനൽമഴയിൽ 67 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 58 മില്ലിമീറ്റർ മഴയാണ് ഏപ്രിലിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ലഭിച്ചതാകട്ടെ വെറും 19 മില്ലിമീറ്റർ മാത്രം.
ഇങ്ങനെ പോയാൽ സമീപകാലത്ത് ഏറ്റവും കുറവു മഴ ലഭിച്ച ഏപ്രിലുകളിലൊന്നായി 2026 മാറുന്ന സ്ഥിതിയാണ്.
കൂടുതൽ മഴ പത്തനംതിട്ടയിൽ,കുറവ് കാസർഗോഡ്
സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 42.2 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ സമയം പത്തനംതിട്ടയിൽ 101.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതാണ്. മഴലഭ്യതയിൽ 58 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇടുക്കിയാണ് മഴലഭ്യതയിൽ പത്തനംതിട്ടയ്ക്കു പിന്നിലുള്ളത്. 83.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 35.2 മില്ലിമീറ്റർ മഴ ലഭിച്ചു. 58 ശതമാനം കുറവാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയത്.
കാസർഗോഡ് ജില്ലയിലാണ് മഴ ലഭ്യതയിൽ ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്.18.9 മില്ലിമീറ്റർ മഴ ലഭ്യമാക്കേണ്ട സ്ഥാനത്ത് വെറും 6.5ശതമാനം മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. 66 ശതമാനം കുറവാണ് കാസർഗോഡ് രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലും മഴലഭ്യതയിൽ വൻ കുറവ് രേഖപ്പെടുത്തി. 42.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 7.1 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. മഴലഭ്യതയിൽ 83 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് 47.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചതാകട്ടെ 8.9 മില്ലിമീറ്റർ മഴ മാത്രമാണ്.
2025ൽ 42 % അധിക മഴ
സംസ്ഥാനത്ത് കഴിഞ്ഞവർഷം ഇതേസമയം 42 ശതമാനം അധിക വേനൽമഴയാണു ലഭിച്ചത്. 57.8 മില്ലിമീറ്റർ മഴയാണു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 82 മില്ലിമീറ്റർ മഴ ലഭിച്ചു. എല്ലാ ജില്ലകളിലും കഴിഞ്ഞവർഷം ഇതേ തീയതികളിൽ മികച്ച മഴ ലഭിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിൽ 136 മില്ലിമീറ്റർ മഴയാണു ലഭിച്ചത്.മഹാരാഷ്ട്രയ്ക്കും തെലുങ്കാനയ്ക്കും കർണാടകയ്ക്കും മുകളിലായി ഉന്നത മർദമേഖല തുടരുന്നതാണ് നിലവിൽ ചൂടു വർധിക്കുന്നതിന് കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ഇത് ന്യൂനമർദത്തിനു നേർവിപരീത പ്രതിഭാസമാണ് സൃഷ്ടിക്കുന്നത്.
2024ൽ സംസ്ഥാനത്ത് റിക്കാർഡ് ചൂടാണു രേഖപ്പെടുത്തിയത്. അതിനുശേഷം ചൂട് ഏറ്റവുമധികം വർധിച്ചത് ഈ വർഷമാണ്. ഏപ്രിൽ അവസാനവാരത്തോടെ നിലവിലെ വരണ്ട സ്ഥിതിയിൽ മാറ്റം പ്രതീക്ഷിക്കാമെന്നും രാജീവൻ എരിക്കുളം പറഞ്ഞു.