District News
അടിമാലി: മാങ്കുളത്തിന്റെ വിനോദസഞ്ചാരത്തെ സജീവമാക്കുന്നത് കാട്ടാനക്കൂട്ടങ്ങളാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ധാരാളമുണ്ടെങ്കിലും ആനക്കുളത്തെ ഈ കാട്ടാനകളെ കാണാന്‍കൂടിയാണ് സഞ്ചാരികള്‍ മാങ്കുളത്തേക്കെത്തുന്നത്. വേനല്‍ക്കാലമാരംഭിച്ചതോടെ കാട്ടാനകള്‍ വീണ്ടും ആനക്കുളത്തെ പുഴയിലേക്കെത്തിത്തുടങ്ങി. അടുത്ത മഴക്കാലം വരെ ആനക്കുളത്തെ ഈ ആനക്കാഴ്ച്ചകള്‍ നീളും.
കാടിനെയും നാടിനെയും വേര്‍തിരിക്കുന്ന ഈറ്റച്ചോലയാറ്റിലെത്തി മതിവരുവോളം കാട്ടാനക്കൂട്ടങ്ങള്‍ വെള്ളം കുടിക്കും. തൊട്ടരികിലെന്നോണംനിന്ന് സഞ്ചാരികള്‍ക്ക് ഈ കാഴ്ച്ച കാണാം.
കുട്ടിയാനകളും കൊമ്പന്മാരുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ടാകും. വേനല്‍ കനക്കുന്നതോടെ ആനക്കൂട്ടങ്ങള്‍ പലത് മാറി മാറി വന്ന് വെള്ളം കുടിച്ച് മടങ്ങും.വിനോദ സഞ്ചാര സീസണാരംഭിച്ചാല് സ്വദേശീയരും വിദേശീയരുമെല്ലാം ഒരുമിച്ച് ആനകളുടെ വരവും കാത്ത് ആനക്കുളത്ത് ഒത്തുകൂടും.
വേനല്‍ക്കാലമാരംഭിച്ചതോടെ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖല കൂടുതല്‍ സജീവമാകുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ.
Kerala
കുമളി: മധുരയില്‍ നിന്നും തേക്കടിയിലെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കുമളിയ്ക്കു സമീപം ലോവര്‍ പെരിയാറില്‍ കത്തി നശിച്ചു.
വിനോദയാത്രയ്ക്കായി എത്തിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് പൂര്‍ണമായും കത്തിനശിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുമളി ലോവര്‍ ക്യാമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഡ്രൈവറും അടക്കം 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ലോവര്‍ ക്യാമ്പില്‍ നിന്നുള്ള കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ പാതയോരത്തേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു.
പുക കണ്ട ഉടന്‍ തന്നെ യാത്രക്കാര്‍ എല്ലാവരും വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം പൂര്‍ണമായും അഗ്നിക്കിരയാകുകയായിരുന്നു.
വിവരം അറിഞ്ഞ് കമ്പത്തു നിന്നെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടര്‍ന്ന് കുമളി -കമ്പം പാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗത തടസപ്പെട്ടു. ഗൂഡല്ലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
Kerala
ഇടുക്കി: വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നാലുപേര്‍ക്ക് പരിക്ക്. ഇടുക്കി മൂന്നാറിന് സമീപം പള്ളിവാസലിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ മൂന്നു പേരെ വെള്ളത്തൂവൽ പോലീസ് കസ്റ്റഡിയിലെടുത്തു.
വിനോദ സഞ്ചാരികൾ രണ്ടാം മൈലിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ജീപ്പ് ഡ്രൈവർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പരിക്കേറ്റ മൂന്ന് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മൂന്നാറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
മൂന്നാര്‍: ഊബര്‍ ടാക്സി ഡ്രൈവറെയും സഞ്ചാരികളായ യാത്രക്കാരെയും ഭീഷണിപ്പെടുത്തിയതായി ആരോപണം. പ്രാദേശിക ടാക്സി ജീപ്പ് ഡ്രൈവര്‍മാരാണ് വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണി മുഴക്കിയത്. മൂന്നാറില്‍ ഊബര്‍ ഓടാന്‍ അനുവദിക്കില്ലെന്നും പ്രാദേശിക ടാക്സി ഓടിക്കാന്‍ മാത്രമേ അനുവദിക്കുകയുളളൂവെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞതായാണ് ആരോപണം.
എറണാകുളത്ത് നിന്ന് സഞ്ചാരികളുമായി വന്ന ഊബര്‍ ടാക്സി ഡ്രൈവറുടെ കാറാണ് കഴിഞ്ഞ ദിവസം ഓള്‍ഡ് മൂന്നാറില്‍ പ്രാദേശിക ജീപ്പ്, ടാക്സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞ് ഭീഷണി മുഴക്കിയത്.
ഊബര്‍ ടാക്സിക്ക് മൂന്നാറില്‍ ഓടാന്‍ അനുമതി ഉണ്ടോയെന്നായിരുന്നു ഡ്രൈവര്‍മാരുടെ ചോദ്യവും ഭീഷണിയും.
രാജ്യത്ത് എവിടെയും ഓടാമെന്ന് അറിയിച്ച ഊബര്‍ ഡ്രൈവറെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ ഉത്തരേന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ ഊബറില്നിന്ന് പുറത്തിറങ്ങി. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മൂന്നാര്‍ പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മൂന്നാറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഏതു വാഹനം വേണമെങ്കിലും യാത്രയ്ക്കായി ഉപയോഗിക്കാമെന്നും മുന്നാര്‍ പോലീസ് പറഞ്ഞു.
രണ്ടുമാസം മുമ്പ് മുംബൈയില്‍നിന്ന് ഊബറില്‍ എത്തിയ വിനോദ സഞ്ചാരിയായ യുവതിയെ മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് സംഭവം യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്നാര്‍ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും മൂന്നാര്‍ പോലീസ് പറഞ്ഞു.