International
ലണ്ടന്‍: മലയാളി നഴ്സിനെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ ഇംഗ്ലീഷുകാരിയായ നഴ്സിംഗ്ഹോം മാനേജരെ സർവീസിൽ നിന്ന് പുറത്താക്കി. യുകെയിലെ വാര്വിക്ഷെയറില് നടന്ന സംഭവത്തിൽ നഴ്സിംഗ്ഹോം മാനേജർ മിഷേല്‍ റോജേഴ്സിനെതിരെയാണ് നടപടിയെടുത്തത്.
നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലാണ് (എന്‍എംസി) നടപടി സ്വീകരിച്ചത്. ഇവര്‍ക്കു പിന് നമ്പരും നഷ്ടമായി. യുവതിക്കുവേണ്ടി അഭിഭാഷകന് ബൈജു തിട്ടാലയിലാണ് ഹാജരായത്. വീസ സ്പോണ്‍സര്‍ഷിപ് റദ്ദാക്കുമെന്ന് പറഞ്ഞ് യുവതിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന്
എന്‍എംസി കണ്ടെത്തി.
തുടര്‍ച്ചയായി എട്ടു ദിവസം രാത്രി ജോലി ചെയ്യിപ്പിച്ചും ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ലയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പരിഹസിച്ചിരുന്നതായും പാനല്‍ കണ്ടെത്തി. മറ്റൊരു സ്ഥാപനത്തില്‍ യുവതി ജോലിക്കു ശ്രമിച്ചതോടെ ഇവര്‍ക്കെതിരായി മോശം റഫറന്‍സ് നഴ്സിംഗ്ഹോം മാനേജർ നൽകിയതോടെ ഇവർക്ക് രാജ്യം വിടേണ്ട സാഹചര്യമുണ്ടായി.
പിന്നീട് യുവതി അഭിഭാഷകന് ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. തുടർന്ന് എന്‍എംസി വിചാരണയില്‍ യുവതി നിരപരാധിയാണെന്നു കണ്ടെത്തുകയായിരുന്നു. എന്‍എംസി മിഷേലിനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുകയായിരുന്നു.
NRI
കാനഡ: വടക്കേ ഇന്ത്യയിലെ അപകടകരമായ വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ കാനഡ, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകി. വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഡിസംബർ 15നാണ് ഈ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.
ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ നഗരങ്ങളിൽ കനത്ത പുകമഞ്ഞ് തുടരുന്നതിനാൽ വായു ഗുണനിലവാര സൂചിക ’അപകടകരമായ’ നിലയിൽ എത്തി. ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽAQI 493 വരെ ഉയർന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും വായുവിന്റെ നിലവാരം നിരീക്ഷിക്കണമെന്നും, ശൈത്യകാലത്ത് മലിനീകരണം രൂക്ഷമാകാമെന്നും കാനഡ മുന്നറിയിപ്പ് നൽകി.
കനത്ത പുകമഞ്ഞ് കാരണം വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ വിമാന ഷെഡ്യൂളുകൾ ശ്രദ്ധിക്കണമെന്ന് സിംഗപ്പൂർ ഹൈക്കമ്മിഷൻ പൗരന്മാരോട് ആവശ്യപ്പെട്ടു.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് വായു മലിനീകരണം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്നും, ഗർഭിണികളും കുട്ടികളും പ്രായമായവരും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും യുകെ അറിയിച്ചു.
NRI
കോവൻട്രി: യുകെയിലെ ധാർമികസംഘടനകൾ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെ പുനഃപരിശോധിച്ച വിവിധവിശ്വാസ സംവാദം ചരിത്രപ്രസിദ്ധമായ കൂംബ് ആബിയിൽ നടന്നു.
സീറോമലങ്കര കത്തോലിക്ക സഭയുടെ (എസ്എംസിസി) യുകെയിലെ മിഷന്റെ അപ്പോസ്തോലിക് വിസിറ്റേറ്റർ നടത്തിയ ഉദ്ഘാടന വിളംബരത്തോടനുബന്ധിച്ചാണ് ഈ സംവാദസംഗമം സംഘടിപ്പിച്ചത്.
ഉയർന്നുവരുന്ന സാമൂഹ്യവൈഷമ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും നേരിടുന്ന സാഹചര്യത്തിൽ ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം.
ഡോ. അനുജ് മാത്യു നയിച്ച സംവാദത്തിൽ ഡോ. അബ്ദുള്ള ഷേഹു എംബിഇ (ചെയർമാൻ, കോവൻട്രി മുസ്ലിം ഫോറം), പാറശാലയുടെ മെത്രാൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ യൂസോബിയോസ് (എസ്എംസിസി), ഹരിപ്രസാദ് (പ്രസിഡന്റ്, ഇസ്കോൺ കോവൻട്രി) തുടങ്ങിയവർ സംസാരിച്ചു.
സ്ഥിരമായ സമ്മിശ്രവിശ്വാസഇടപെടലുകൾ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കും പീഡിതർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി കൂടുതൽ ശക്തമായ സഹായസംവിധാനം, യുവജനങ്ങളുമായി കൂടുതൽ വ്യക്തതയാർന്ന ആശയവിനിമയം, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ തമ്മിലെ അച്ചടക്കമുള്ള സഹകരണം എന്നിവയുടെ അനിവാര്യതയെപ്പറ്റി സംവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.
International
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് കൊല്ലപ്പെട്ടത്.
നവംബർ 25ന് പുലർച്ചെ 4:15 ഓടെ യുകെയിലെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ വെസ്റ്റ് മെർസിയ പോലീസ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.
ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമത്തിൽ നിന്നുള്ള വിജയ് കുമാർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ (UWE) പഠിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
NRI
വിയന്ന: യുകെയുടെയും ഓസ്ട്രിയയുടെയും മണ്ണില്‍ പിറന്ന മലയാള മ്യൂസിക് ആല്‍ബം തരംഗമാകുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ ഈ ആല്‍ബം, വിദേശത്ത് ജീവിക്കുന്ന ഏതാനും മലയാളി സുഹൃത്തുക്കള്‍ അവരുടെ സുഹൃത്ത് ദമ്പതികളായ മെല്വിന് ടോമിക്കും ഫിയോണയ്ക്കും വിവാഹസമ്മാനമായി ആണ് തയാറാക്കിയിരിക്കുന്നത്.
ഇംഗ്ലീഷ് ഗാനങ്ങള്‍ പുറത്തിറക്കുന്ന ഇ&ഡി മ്യൂസിക്സിന്റെ ബാനറില്‍ മലയാളം - ഇംഗ്ലീഷ് ശൈലിയിലുള്ള ആദ്യ അവതരണം കൂടിയാണ് ഇത്. ഓസ്ട്രിയയില്‍ നിന്നുള്ള ബിബിന്‍ കുടിയിരിക്കല്‍, യുകെയിലെ എറിക്ക് ജോസഫ്, ഡാനിഷ് റോഷന് എന്നിവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തി പാടിയതാണ് "Carried Away' എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം.
വിഡിയോഗ്രാഫി - അശ്വിന് ടോം, ഇലിയാസ് സയിദ്, എഡിറ്റിംഗ് - റോയ് വീഡിയോ എഡിറ്റ്സ്, മിക്സ് & മാസ്റ്റര്‍ - Zsolt, ഇന്‍സ്ട്രുമെന്റല്‍ - Zeteo, ആല്‍ബം യുട്യൂബിലും സ്പോട്ടിഫൈയിലും ലഭ്യമാണ്.
NRI
പ്രിസ്റ്റൺ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ ആൻഡ് സ്പായിൽ വച്ച് യുക്മ "ശ്രേഷ്ഠ മലയാളി 2025' പുരസ്കാരദാനവും - മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ ആൻഡ് സൗന്ദര്യമത്സരവും ഈ മാസം 22ന് സംഘടിപ്പിക്കപ്പെടുന്നു.
മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിക്കുന്ന "മിസ് & മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയ്ക്കൊപ്പമാവും യുക്മയുടെ അവാർഡ് ദാനവും മറ്റ് പരിപാടികളും നടക്കും. ഒരു ദിവസം മുഴുവൻ നീണ്ടു നില്ക്കുന്ന സംഗീത - നൃത്ത ഇനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന നിരവധി പരിപാടികളും കോർത്തിണക്കി ഒരൊറ്റ മത്സരത്തിനപ്പുറം മിസിസ് മലയാളി യുകെ, മിസ് മലയാളി യുകെ, മിസ് ടീൻ മലയാളി യുകെ, ലിറ്റിൽ മലയാളി മങ്ക ആൻഡ് ശ്രീമാൻ, മലയാളി ശ്രീമാൻ യുകെ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാണ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുളളത്.
"മിസ് ആൻഡ് മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ മലയാള സിനിമാ മേഖലയിലെ സെലിബ്രിറ്റി അതിഥികളായ പ്രേമും സ്വാസികയും പങ്കെടുക്കുകയും ഫൈനലിസ്റ്റുകളുമായി വേദി പങ്കിടുകയും ചെയ്യും. കമൽ രാജ് മാണിക്കത്താണ് ഈ ഷോ സംവിധാനം ചെയ്ത് ആശയരൂപീകരണം നടത്തിയിരിക്കുന്നത്.
തെരഞ്ഞെടുത്ത വിഭാഗങ്ങൾക്കുളള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. യുകെയിലുടനീളമുള്ള ഏതൊരു മലയാളിക്കും മലയാളി അഭിമാനത്തിന്റെ ഈ ഐക്കണിക് ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫാഷൻ, വിനോദം എന്നിവ നിറഞ്ഞ ഒരു മുഴുവൻ ദിവസത്തെ പരിപാടിയിൽ നൃത്തസംവിധാന പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന ഫാഷൻ ഷോ, സെലിബ്രിറ്റികളുടെ അവതരണങ്ങൾ, പ്രഫഷണൽ പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 07774966980. ഈ വർഷത്തെ യുക്മ ദേശീയ കലാമേളകളുടെ കലാതിലകം - കലാപ്രതിഭ പട്ടങ്ങള്‍ ലഭിച്ചവരെയും ആദരിക്കും. ഇതോടൊപ്പം യുക്മ കേരളാപൂരം 2025 വള്ളംകളി മത്സരങ്ങളിലെ ജേതാക്കളേയും വേദിയിൽ ആദരിക്കും. കൂടാതെ യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ "യുക്മ ഫോർച്യൂൺ ലോട്ടറി - 2025' പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടത്തപ്പെടും.
യുകെയിലെ പ്രവാസി മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതും പ്രവാസി മലയാളികൾക്കിടയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ, ജീവകാരുണ്യ - സന്നദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നതും മലയാളികൾക്കിടയിൽ വിവിധ സഹായങ്ങൾ നല്‍കിയിട്ടുള്ളതുമായ ഏതാനും ചില ആളുകളെ കൂടി ആദരിക്കുന്നതിനും യുക്മ ലക്ഷ്യമിടുന്നുണ്ട്.
യുക്മയുടെ അംഗ അസോസിയേഷൻ ഭാരവാഹികൾ, യുക്മ പ്രതിനിധികൾ, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർക്ക് ആദരിക്കുന്നതിന് അർഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദമായ വിവരങ്ങൾ ബയോഡേറ്റ സഹിതം നൽകാവുന്നതാണ്.
യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മിറ്റി ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങൾ അയയ്ക്കേണ്ടത് സെക്രട്ടറിയുടെ ഇ-മെയിലിലാണ് ([email protected]). ലഭിക്കേണ്ട അവസാന തീയതി 15 നവംബർ 2025 വൈകുന്നേരം അഞ്ച് വരെ.
കുര്യൻ ജോർജ്
Business
ന്യൂഡൽഹി: യുകെയുമായി സമഗ്ര സാന്പത്തിക വ്യാപാരക്കരാർ (സിഇടിഎ) ഒപ്പുവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായം ഗണ്യമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. വിവിധ സമുദ്രോത്പന്നങ്ങൾക്കു മേലുള്ള തീരുവ ഒഴിവാക്കുന്നതിലൂടെ യുകെയിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കരാർ പ്രകാരം 70 ശതമാനം വർധനയാണു പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യക്ക് നിലവിൽ യുകെയുമായി സ്വതന്ത്ര വ്യാപാരക്കരാറുകളിൽ നിന്ന് പ്രയോജനം നേടുന്ന വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി തുല്യനിലയിൽ മത്സരിക്കാനാകും. ഈ രാജ്യങ്ങൾക്കൊപ്പം ഒരു വലിയ വിപണിവിഹിതം പിടിച്ചെടുക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്കു കഴിയുകയും ചെയ്യും.
കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാക്കും. സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം, ഈ കരാർ വിവിധ സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കപ്പെടും. അതുവഴി യുകെ വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരശേഷി വർധിപ്പിക്കും.
ഇന്ത്യയിൽനിന്ന് യുകെയിലേക്കുള്ള പ്രധാന സമുദ്രോത്പന്ന കയറ്റുമതിയിൽ മുൻപന്തിയിലുള്ള വനാമി ചെമ്മീൻ, ശീതീകരിച്ച കണവ, ലോബ്സ്റ്ററുകൾ, ശീതീകരിച്ച പോംഫ്രെറ്റ്, ബ്ലാക്ക് ടൈഗർ ചെമ്മീൻ തുടങ്ങിയവയ്ക്ക് തീരുവ രഹിതമായ പ്രവേശനം ലഭിക്കും.
ഇന്ത്യ-യുകെ സിഇടിഎ പ്രാബല്യത്തിൽ വന്നതോടെ എ വിഭാഗത്തിൽ വരുന്ന മത്സ്യങ്ങൾക്കും സമുദ്രോത്പന്നങ്ങൾക്കും തീരുവ രഹിതമാകും. മുന്‍പ് ഇത് 0% മുതൽ 21.5% വരെ തീരുവകൾക്ക് വിധേയമായിരുന്നു.
മത്സ്യം, ക്രസ്റ്റേഷ്യനുകൾ, മൊളാസ്കുകൾ, മത്സ്യ എണ്ണകൾ, സമുദ്ര കൊഴുപ്പുകൾ, തയാറാക്കിയതോ സംരക്ഷിച്ചതോ ആയ സമുദ്രവിഭവങ്ങൾ, മത്സ്യ ഭക്ഷണം, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, എച്ച്എസ് കോഡ് 1601 പ്രകാരമുള്ള സോസേജുകൾ പോലുള്ള ഇനങ്ങൾ മുൻഗണനാ പരിഗണനയിൽനിന്ന് ഒഴിവാക്കി.
2024-25 ൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 7.38 ബില്യണ്‍ ഡോളറിലെത്തി (60,523 കോടി രൂപ), ശീതീകരിച്ച ചെമ്മീനിൽനിന്നു മാത്രം 4.88 ബില്യണ്‍ ഡോളർ (വരുമാനത്തിന്റെ 66 ശതമാനം) ലഭിച്ചു. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ യുകെ, 80 മില്യണ്‍ ഡോളർ ശീതീകരിച്ച ചെമ്മീൻ ഉൾപ്പെടെ 104 മില്യണ്‍ ഡോളർ (879 കോടി രൂപ) മൂല്യമുള്ള ഇന്ത്യൻ സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്തു.
ഇതൊക്കെയാണെങ്കിലും, യുകെയുടെ 5.4 ബില്യണ്‍ ഡോളറിന്റെ സമുദ്രോത്പന്ന ഇറക്കുമതി വിപണിയിൽ ഇന്ത്യക്ക് 2.25 ശതമാനം വിഹിതം മാത്രമേ ഉള്ളൂ.
ഇന്ത്യയിലെ ഏകദേശം 28 മില്യണ്‍ ആളുകളുടെ ഉപജീവനമാർഗവും ആഗോള മത്സ്യോത്പാദനത്തിന്റെ എട്ടു ശതമാനവും മത്സ്യബന്ധനമേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. ആഗോള മത്സ്യോത്പാദനത്തിൽ ഇന്ത്യ വളർച്ച കൈവരിച്ചിരിക്കുകയാണ്.
2014-15 നും 2024-25 നും ഇടയിൽ, ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി അളവിൽ 60 ശതമാനം വർധിച്ച് 16.85 ലക്ഷം മെട്രിക് ടണ്ണും മൂല്യം 88 ശതമാനം ഉയർന്ന് 62,408 കോടി രൂപയുമായി.
യുകെയുടെ കർശനമായ കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ തീരദേശ സംസ്ഥാനങ്ങൾക്ക് സിഇടിഎയുടെ ഗുണഫലം പ്രയോജനപ്പെടുത്താനാകും.