ആലപ്പുഴ: നഗരസഭാ തിരുമല വാർഡിൽ ഏഴിലധികം പേരെ നായ കടിച്ചു. ഞായർ രാവിലെ മുതൽ വ്യത്യസ്ത സമയങ്ങളിലായാണ് അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ വിവിധയിടങ്ങളിൽനിന്ന് പ്രദേശവാസികൾക്കും അല്ലാത്തവർക്കും കടിയേറ്റത്. കറുത്ത നിറത്തിലുള്ള നായയാണ് എല്ലാവരെയും കടിച്ചത്.
കൂടുതൽ പേർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈകിട്ട് 5.15ന് പുരവഞ്ചിയിൽ സ്രാങ്കായി ജോലിചെയ്യുന്ന കോമളപുരം തറവെളിയിൽ തങ്കച്ചൻ(65), 6.30ന് തിരുമല വാർഡിൽ കുഞ്ഞുമോൻ, 7.15ന് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർ തിരുമല വാർഡിൽ മേടയിൽ ട്രീസ തോമസ്, വിദ്യാർഥിയായ പുത്തൻപുരയ്ക്കൽ വീട്ടിൽ അലൻ ആന്റണി(18), 6.30ന് പ്ലംബർ അജി (50), ഉച്ചയ്ക്ക് മുമ്പ് കൊച്ചി സ്വദേശിയായ ടാക്സി ഡ്രൈവർ, വിനോദ സഞ്ചാരത്തിനായി ആലപ്പുഴയിലെത്തിയ കർണാടക സ്വദേശി എന്നിവർക്കാണ് കടിയേറ്റത്.
കൂടുതൽ പേർക്ക് കടിയേറ്റിട്ടുണ്ടെന്നും വിവരങ്ങൾ ലഭ്യമല്ലെന്നും നാട്ടുകാർ പറഞ്ഞു. തെരുവുനായ ശല്യത്തെക്കുറിച്ച് നിരന്തരമായി പരാതി ഉയർന്നിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ലെന്നും കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചവർ പറഞ്ഞു. കഴിഞ്ഞ ദിവസം കൈതവന വാർഡിൽ മൂന്ന് തെരുവ് നായകൾ പ്രദേശ വാസികളെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു.
നഗരസഭാ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വിനോദസഞ്ചാരകേന്ദ്രമായ പുന്നമടയും റെയിൽവേസ്റ്റേഷനും എസ്ഡിവി സ്കൂൾ പരിസരവും ബീച്ചും തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നായ്ക്കൾ സ്ഥിരമായി ആക്രമിക്കുന്നസ്ഥിയുണ്ട്. നായ്ക്കൾ കടികൂടുന്നതും വാഹനങ്ങൾക്ക് മുന്നിലേക്ക് ഓടിക്കയറുന്നതും യാത്രക്കാർക്കടക്കം പ്രശ്നമാകുന്നു. ബീച്ചിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും തെരുവുനായ ശല്യമുണ്ട്.
തെരുവുനായ വിഷയത്തിൽ നഗരസഭയ്ക്ക് ഇതുവരെ ഇടപെടൽ നടത്താൻ സാധിച്ചിട്ടില്ല. തെരുവുനായ വിഷയം ചർച്ചചെയ്യാനായി മൃഗസ്നേഹികളുടെ പ്രതിനിധികളുമായി നഗരസഭ ചർച്ച നടത്തുകയും കൗൺസിൽ യോഗം ചേർന്നിട്ടും തീരുമാനങ്ങൾ എടുത്തിട്ടും തുടർനടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല.