പ്രമാടം ഗ്രാമപഞ്ചായത്ത്
കോന്നി: അച്ചൻകോവിലാറിന്റെ തീരത്തെ പ്രമാടം ഗ്രാമപഞ്ചായത്ത് ചുരുങ്ങിയ ഒരു കാഘട്ടത്തിനിടെ നേടിയെടുത്ത വികസന ശൈലിയുണ്ട്. ഭരണരംഗത്തെ രാഷ്ട്രീയത്തിനതീതമായി നാടിന്റെ വികസനം ലക്ഷ്യമിട്ട് ഭരണസമിതികൾ കൈവരിച്ച നേട്ടമാണിത്. പത്തനംതിട്ട നഗരവുമായി അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് പ്രമാടം.
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന്റെ വരവോടെയാണ് പ്രമാടത്തിന്റെ പ്രസക്തിയേറിയത്. പത്തനംതിട്ട ജില്ലയിൽ വിപുലമായ സൗകര്യങ്ങളുള്ള ഏക ഇൻഡോർ സ്റ്റേഡിയമാണ് പ്രമാടത്തേത്ത്. അനുബന്ധമായുള്ള വികസന പ്രവർത്തനങ്ങൾ തടസപ്പെട്ടുവെങ്കിലും ജില്ലയിൽ സന്ദർശനത്തിനെത്തുന്ന ദേശീയ നേതാക്കൾക്കടക്കം ഹെലികോപ്ടറിൽ ഇറങ്ങാൻ കഴിയുന്ന ഏക സ്ഥലമായി പ്രമാടം മാറിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല യാത്രയ്ക്കായി ഹെലികോപ്ടർ ഇറങ്ങിയതും പ്രമാടത്തെ ഹെലിപ്പാഡിലാണ്.
പ്രമാടം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ചുമതല. മുന്പ് ദേശീയ, സംസ്ഥാന ചാന്പ്യൻഷിപ്പുകൾക്കടക്കം സ്റ്റേഡിയം വേദിയായതാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രാധാന്യം കുറഞ്ഞുവരികയാണ്. ബിഎം ബിസി നിലവാരത്തിൽ പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകൾ പൂർത്തീകരിച്ചതും നേട്ടമായി. എന്നാൽ ഗ്രാമീണറോഡുകളുടെ തകർച്ച മറ്റൊരു ദുരവസ്ഥയുമാണ്. കാർഷികരംഗത്തടക്കം ഏറെ സാധ്യതകളുള്ള മണ്ണാണ് പ്രമാടത്തിന്റേത്.
ഒറ്റനോട്ടത്തിൽ
കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് ഭരണത്തിലായിരുന്നു പ്രമാടം. പ്രസിഡന്റു സ്ഥാനത്ത് സിപിഎമ്മിലെ എൻ. നവനിത്ത് തുടർന്നു. തനതു വികസന പ്രവർത്തനങ്ങൾക്കാണ് പഞ്ചായത്ത് പ്രാധാന്യം നൽകിയത്. ഒപ്പം സംസ്ഥാന സർക്കാരിൽ നിന്നുള്ള പദ്ധതി പ്രവർത്തനങ്ങളും മുടക്കംകൂടാതെ മുന്നോട്ടുപോയെന്ന് ഭരണസമിതി അവകാശപ്പെടുന്നു.
സർക്കാരിന്റെ വിവിധ മിഷൻ പ്രവർത്തനങ്ങളിൽ പഞ്ചായത്തിന് പുരസ്കാരങ്ങൾ സ്വന്തമാക്കാനായതും നേട്ടമായി എടുത്തു കാട്ടാനുണ്ട്. എന്നാൽ 2020 വരെയുണ്ടായിരുന്ന യുഡിഎഫ് ഭരണകാലത്തെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചപോലുമുണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷ ആരോപണം. അടിസ്ഥാന സൗകര്യ വികസനങ്ങളിലും മറ്റും പഞ്ചായത്ത് പിന്നാക്കമായി. ഇതേത്തുടർന്ന് കാർഷിക മേഖലയിലടക്കം മുരടിപ്പ് പ്രകടമാണ്. റോഡുകൾ, ജലവിതരണം തുടങ്ങിയ പദ്ധതികളും തടസപ്പെട്ടതായി യുഡിഎഫ് ആരോപിക്കുന്നു.
കക്ഷിനില
ആകെ സീറ്റ് - 19, എൽഡിഎഫ് - 10, യുഡിഎഫ് - 8, ബിജെപി - 1.
നേട്ടങ്ങൾ
• ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 164 വീടുകൾ നിർമിച്ചു.
450 കുടുംബങ്ങൾക്ക് ഭൂമി നൽകി.
• ഭവന നവീകരണ പദ്ധതിയിലൂടെ 509 കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കി.
• വയോജന ക്ഷേമരംഗത്ത് പാലിയേറ്റീവ് കെയർ, രോഗികൾക്ക് മെഡിക്കൽ സഹായം, സഹായി ഉപകരണങ്ങൾ വിതരണം എന്നിവ നടപ്പിലാക്കി.
• എസ് സി വയോജനങ്ങൾക്ക് ആഹാര കിറ്റ് വിതരണം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ സേവനങ്ങൾ നൽകി.
• പഞ്ചായത്ത് പരിധിയിലുള്ള ഗവ. എൽപി സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനം, പഠനോപകരണങ്ങൾ വിതരണം, ലൈബ്രറി-വായനശീലം പദ്ധതികൾ, പഠനമുറി നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
•വിദ്യാരംഗത്ത് കലാപഠനം, കായികോപകരണങ്ങൾ വിതരണം, സയൻസ് ലാബ് വികസനം തുടങ്ങിയവയും ഉൾപ്പെടുത്തി.
•ആശയഭൂമികാവിതരണമായി 57,95,850 രൂപ വിതരണം ചെയ്തു.
• പ്രമാടം കുടുംബശ്രീ ഐഎസ്ഒ 2025 സർട്ടിഫിക്കറ്റ് നേടി.കർഷകർക്ക് പാലിനും തീറ്റയ്ക്കും സബ്സിഡി ഉൾപ്പെടെ 82,32,916 രൂപ ചെലവഴിച്ചു.
•ആരോഗ്യ ബോധവത്കരണം, ഡയാലിസിസ് രോഗികൾക്ക് ധനസഹായം,
• പിഎച്ച്സി, എഫ്എച്ച്സികളിൽ ലാബ് നവീകരണം
• കർഷക, വിധവ, അവിവാഹിത സ്ത്രീ ഭിന്നശേഷി, വാർധക്യകാലം എന്നിവയായി 3004 പേർക്ക് പെൻഷൻ നൽകി.
• കർഷകർക്കായി നഴ്സറികളിൽ നട്ട് വളർത്തൽ, ജലസംരക്ഷണ പദ്ധതികൾ എന്നിവ നടന്നു.
• പട്ടികജാതി വനിതകൾക്ക് തൊഴിൽപരിശീലനം, ഡിസൈനർ സിൽക്ക് പരിശീലനം,
വിവാഹധനസഹായം, പഠനോപകരണങ്ങൾ, ലാപ്ടോപ്പുകൾ, വാട്ടർടാങ്ക് വിതരണങ്ങൾ നടപ്പാക്കി.
•നാളികേരം, നാരങ്ങ, വാഴ, ഇഞ്ചി, വെളളരി, കിഴങ്ങ് വിളകൾ തുടങ്ങിയവയുടെ കൃഷിക്ക് പ്രോത്സാഹനം നൽകി.
• ജൈവവള ഉത്പാദനം, തോട്ടങ്ങൾ, പച്ചക്കറി ബാഗുകൾ വിതരണം, കർഷക മാർക്കറ്റിംഗ് ഫെയർ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി.
• വിവിധ റോഡുകളുടെ നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി 14,48,17,081 രൂപ ചെലവഴിച്ചു.
• കയർ വ്യവസായ വികസനം, ആടുവളർത്തൽ, കന്നുകാലി സംരക്ഷണം, ജൈവവള നിർമാണം, വാക്സിനേഷൻ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി.
• കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിരവധി സംസ്ഥാനതല അംഗീകാരങ്ങൾ പഞ്ചായത്ത് കരസ്ഥമാക്കി.
കോട്ടങ്ങൾ
• ജലജീവൻ മിഷൻ നടപ്പിലാക്കുന്നതിൽ പരാജയം. പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി റോഡുകൾ കുഴിച്ചത് പൂർവ സ്ഥിതിയിൽ ആക്കിയില്ല. പലയിടങ്ങളിലും വെള്ളം എത്തിയിട്ടുമില്ല. കണക്ഷനുകളും പൂർണമായി നൽകിയിട്ടില്ല.
• പഞ്ചായത്ത് പാലിയേറ്റിവ് കെയർ പദ്ധതിയിൽ സഹായ ഉപകരണങ്ങൾ ലഭ്യമല്ല. പദ്ധതി നിർവഹണത്തിലെ വീഴ്ച മൂലം കോടിക്കണക്കിനു രൂപ നഷ്ടമായി
• വിവിധ കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിൽ വീഴ്ച. പലയിടങ്ങളിലും കുടിവെള്ളത്തിനായി നാട്ടുകാർ സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടിവരുന്നു.
• പൂങ്കാവ് ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തീകരിച്ചില്ല. പുതിയ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി * അങ്കണവാടി നിയമനങ്ങൾ അടക്കം പഞ്ചായത്ത് നടത്തിയ നിയമനങ്ങൾ പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കുമായി പരിമിതപ്പെടുത്തി. നിയമനയോഗ്യതകൾ പാലിക്കാൻ ഭരണ സമിതി തയാറായില്ല.
• ലൈഫ് ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകിയില്ല. പ്രിയദർശിനി സാംസ്കാരിക നിലയം അടക്കം ഉള്ള പൊതു സ്ഥാപനങ്ങളുടെ നവീകരണം നടത്തുന്നതിൽ പരാജയം. വി - കോട്ടയം ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തീകരിച്ചില്ല
• പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങളും താറുമാറായി. തുടർ വികസന പ്രവർത്തനങ്ങളും തടസപ്പെട്ടു.
• പട്ടികജാതി - വർഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളും കടലാസിൽ
•കാർഷിക മേഖലയ്ക്കായി ഒന്നും നടപ്പാക്കാൻ കഴഞ്ഞിട്ടില്ല. കൃഷി ഇറക്കാത്ത തരിശു പാടങ്ങളും ഭൂപ്രദേശങ്ങളും പഞ്ചായത്തിൽ ഏറെയുണ്ട്.
• കാട്ടുപന്നികളെ തുരത്താനുള്ള നടപടികൾ ഇല്ലാത്തതിനാൽ കർഷകർ അത്തരത്തിലും ദുരിതം അനുഭവിക്കുന്നു.
• കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനും പദ്ധതികളുണ്ടായില്ല.
• കടലാസ് പദ്ധതികളിലൂടെ അവാർഡുകൾ വാങ്ങുന്നതിലെ മിടുക്ക് ജനങ്ങൾക്കായി പദ്ധതികൾ നടപ്പാക്കുന്നതിൽ കാട്ടുന്നില്ല.
•ഗ്രാമീണ റോഡുകളുടെ തകർച്ച കാരണം പ്രദേശവാസികൾ കടുത്ത യാത്രാദുരിതത്തിലാണ്.
• ആരോഗ്യ മേഖലയിലെ ഇടപെടലിലും ഭരണസമിതി പിന്നാക്കമായി.
Tags : city nattuvishesham local