തൊടുപുഴ: ഇടതുഭരണം അവസാനിക്കുംവരെ താടിയും മുടിയും മുറിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത യുവാവ് ഒടുവിൽ മുടി മുറിച്ചു. തൊടുപുഴ നെയ്യശേരി കാഞ്ഞിരക്കുഴിയില്‍ കെ.കെ. പ്രദീപാണ് (40) ശബരിമലയില്‍ ഇടത് ഭരണകാലത്ത് നടന്ന നടപടികളില്‍ പ്രതിഷേധിച്ച് ഇത്തരമൊരു തീരുമാനമെടുത്തത്.
2018ല്‍ ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ടസംഭവങ്ങൾക്ക് പിന്നാലെയാണ് പ്രദീപ് താടിയും മുടിയും വളർത്തി പ്രതിഷേധം തുടങ്ങിയത്. മൂന്ന് വര്‍ഷത്തോളം തന്റെ ഓട്ടോയില്‍ കേരളത്തിലെമ്പാടും സഞ്ചരിച്ച് ശബരിമല വിഷയത്തില്‍ വിശ്വാസികളെ ഒരുമിപ്പിക്കാൻ ശ്രമം നടത്തി. സ്ത്രീപ്രവേശനത്തിനെതിരേ നടന്ന നാമജപ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കാളിയായി.
ഇടതുഭരണം അവസാനിച്ചതിന്റെ 16-ാം നാളായ ഇന്നലെ താടിയും മുടിയും മുറിക്കുന്നതിന്റെ ദൃശ്യം പ്രദീപ് നവമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പിന്നാലെ നാട്ടുകാർക്ക് പായസ വിതരണവും നടത്തി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന പ്രദീപ് പിതാവിന് സുഖമില്ലാതായതോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.
മനഃസാക്ഷി എന്ന പേരില്‍ കവിതാ സമാഹാരവും പ്രദീപ് പുറത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ കടുത്ത ആരാധകനാണ് താനെന്നും ഈ യുവാവ് പറയുന്നു.