മഴ ചതിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം വളരെ കുറവായി. ജൂൺ 20 വരെയുള്ള കണക്കനുസരിച്ചു രാജ്യത്തു ലഭിച്ച മഴ 54.4 മില്ലിമീറ്റർ. സാധാരണ കിട്ടേണ്ടത് 92.8 മില്ലിമീറ്റർ. കുറവ് 41.4 ശതമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങൾ ഉൾപ്പെട്ട മധ്യ ഇന്ത്യയിൽ 65 ശതമാനമാണു മഴക്കുറവ്.
കേരളത്തിലും സ്ഥിതി വളരെ മോശമാണ്. ജൂൺ 21 വരെ ലഭിച്ച മഴ 315.5 മില്ലിമീറ്റർ. ലഭിക്കേണ്ടത് 440.3 മില്ലിമീറ്റർ. കുറവ് 28 ശതമാനം. ഇന്ത്യയുടെ വാർഷിക മഴയിൽ 75 ശതമാനത്തോളം ലഭിക്കുന്നത് ജൂൺ-സെപ്റ്റംബർ മാസങ്ങളിലെ കാലവർഷത്തിലാണ്. പതിവായി കിട്ടുന്നതിന്റെ 90 ശതമാനം മഴയേ ഇക്കൊല്ലം കാലവർഷത്തിൽ കിട്ടുകയുള്ളൂ എന്നാണു പ്രവചനം. രാജ്യത്തു പലഭാഗങ്ങളിലും വരൾച്ചയുണ്ടാകാം.
എൻ നിനോ വന്നു
തുടക്കം വൈകുന്നതുകൊണ്ടു കുഴപ്പം വരണമെന്നില്ല. പക്ഷേ ഇക്കൊല്ലം അതല്ല സ്ഥിതി. എൽ നിനോ പ്രതിഭാസം വില്ലനായി വന്നു. അതും സൂപ്പർ എൽ നിനോ. ഒന്നര നൂറ്റാണ്ടു മുമ്പ് 1876-80ൽ ഉണ്ടായ സൂപ്പർ എൽ നിനോയ്ക്കു സമാനമായ ഒന്ന്. ജലസേചനവും മറ്റും ഇല്ലാതിരുന്ന അക്കാലത്ത് ഇന്ത്യയിൽ 80 ലക്ഷത്തിലധികം പേരുടെ മരണത്തിലേക്കു നയിച്ച മഹാപട്ടിണി അതിന്റെ ഫലമായിരുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ സൂചന മാസങ്ങൾ മുമ്പേ ഉണ്ടായിരുന്നു. അതു ജൂൺ രണ്ടാംവാരം തുടങ്ങി.
വിശാലമായ കാർഷികമേഖല
ലോകത്തിലെ വലിയൊരു കാർഷിക മേഖലയെയാണ് എൽ നിനോ പ്രതിഭാസം ദോഷകരമായി ബാധിക്കുന്നത്. ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും മഴ കുറയുമ്പോൾ ധാന്യങ്ങൾ, സസ്യ എണ്ണ, തോട്ടവിളകൾ, ഉഷ്ണമേഖലാ പഴവർഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ വലിയ ഇടിവ് വരും.
ഇന്ത്യയും ചൈനയുമുടങ്ങിയ ഏഷ്യൻ ഭൂഖണ്ഡമാണ് ലോകത്തിലെ അരിയുടെ 90 ശതമാനം ഉത്പാദിപ്പിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ 50 ശതമാനവും പയറു വർഗങ്ങളുടെ 24 ശതമാനവും റബറിന്റെ 90 ശതമാനവും തേയിലയുടെ 80 ശതമാനവും കാപ്പിയുടെ 30 ശതമാനവും ഇവിടെനിന്നാണ്. ലോക വിപണിയിലെ ഗോതമ്പിന്റെ 50 ശതമാനവും പഞ്ചസാരയുടെ 40 ശതമാനവും പാമോയിലിന്റെ 90 ശതമാനവും ഏഷ്യയിലാണ് ഉത്പാദിപ്പിക്കുന്നത്.
ഇതെല്ലാം വിരൽചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ് - ഭക്ഷ്യധാന്യങ്ങൾ അടക്കം കാർഷികോത്പന്നങ്ങളുടെ വലിയ വിലക്കയറ്റത്തിലേക്ക്. ചില ഇനങ്ങളുടെ ഉത്പാദനം ഏഷ്യയിൽ കുറവായാൽ മറ്റിടങ്ങളിലെ ഉത്പാദന വർധനകൊണ്ടു പരിഹരിക്കാൻ പറ്റും. പക്ഷേ വില കൂടും. മറ്റു ചില ഇനങ്ങളുടെ കാര്യത്തിൽ ബദൽ ഉത്പാദനമേഖലകൾ ഇല്ല. അവയുടെ വില കടിഞ്ഞാൺ പൊട്ടിച്ചു പാഞ്ഞെന്നു വരാം.
ഇന്ത്യക്കു ഗുരുതരം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത എൽ നിനോ ഗുരുതര സാഹചര്യം ഉണ്ടാക്കും. ജൂണിൽ എൽ നിനോ തുടങ്ങിയെന്നു പ്രഖ്യാപിച്ച ലോക കാലാവസ്ഥാ സംഘടന (World Meteorological Organization) എന്നാണ് അന്ത്യം എന്നു പറഞ്ഞിട്ടില്ല. മുൻകാല എൽ നിനോകൾ ഒന്പതു മുതൽ 12 വരെ മാസം നീണ്ടുനിന്നിട്ടുണ്ട്. അത് രണ്ടു കാര്യങ്ങളിലേക്കു നയിക്കുന്നു.
ഒന്ന്: തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ വളരെ കുറവാകും.
രണ്ട്: നീണ്ടു നിൽക്കുന്ന എൽ നിനോയിൽ വടക്കുപടിഞ്ഞാറൻ മൺസൂൺ (തുലാവർഷം) മഴയും കുറയാം.
രാജ്യത്തെ പ്രധാന കാർഷിക മേഖലകൾ എല്ലാം മഴക്കുറവ് നേരിടും എന്നാണ് മുന്നറിയിപ്പ്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണു ശരാശരി മഴ കിട്ടുക എന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. പക്ഷേ, തുടക്കത്തിൽ രാജസ്ഥാനടക്കം വടക്കു-പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൂടുതൽ മഴ കിട്ടി. വടക്കു-കിഴക്ക് വളരെ കുറവായി.
കാര്യമായ മഴക്കുറവ് നേരിടാത്ത ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയെ വരൾച്ച തുറിച്ചുനോക്കുന്നത്. 2018ൽ ശരാശരിയുടെ 90.4ഉം 2015ൽ 85.5ഉം ശതമാനം മഴ മാത്രമേ ലഭിച്ചുള്ളൂ. 2018നു ശേഷം ഒന്നൊഴികെ എല്ലാ വർഷങ്ങളിലും ദീർഘകാല ശരാശരിയുടെ ഒപ്പമോ അതിൽ കൂടുതലോ മഴ ലഭിച്ചു. 2023ൽ ശരാശരിയുടെ 95 ശതമാനം മഴയാണു ലഭിച്ചത്.
ഖാരിഫും റാബിയും
തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ പ്രധാന കാർഷിക സീസണായ ഖാരിഫ് (ജൂൺ-ഒക്ടോബർ) നീങ്ങുന്നത്. നെല്ല്, ചോളം, പരുക്കൻ ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിമ്പ്, പരുത്തി എന്നിവയുടെ കൃഷിയിറക്കലും വിളവെടുപ്പും ഖാരിഫിലാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ മഴ യഥാസമയം ലഭിച്ചാലേ ഖാരിഫ് കൃഷിയിറക്കൽ നടക്കൂ. കാലവർഷത്തിൽ ലഭിക്കുന്ന വെള്ളം ഡാമുകളിൽ സംഭരിച്ചാണ് റാബി സീസണിലെ കൃഷിക്കു ജലസേചനം നടത്തുന്നത്. ഭക്ഷ്യധാന്യ ഉത്പാദനത്തിന്റെ 55 ശതമാനത്തിലധികം ഖാരിഫിലാണ്. 45 ശതമാനം ഉത്പാദനം ഒക്ടോബർ-ഡിസംബറിൽ വിളവിറക്കുന്ന റാബി സീസണിലും. ഗോതമ്പ് റാബി സീസണിലാണ്.
തുലാവർഷം രാജ്യത്തെ വാർഷിക മഴയുടെ 12 ശതമാനമേ നൽകുന്നുള്ളൂ. എന്നാൽ ചില മേഖലകളിൽ അതിന്റെ സംഭാവന വളരെ വലുതാണ്. ദക്ഷിണേന്ത്യയുടെ കിഴക്കൻ തീരത്തു വാർഷിക മഴയുടെ 40 ശതമാനം തുലാവർഷത്തിൽനിന്നാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെക്കൻ കർണാടകം എന്നിവിടങ്ങളിലെ കാർഷികമേഖലയുടെ മുഖ്യ ജലസ്രോതസ് തുലാവർഷമാണ്. പശ്ചിമഘട്ടത്തിലെ തമിഴ്നാടിന്റെ ഡാമുകൾ നിറയുന്നത് ആ സമയത്താണ്. കേരളത്തിലെ ഇടുക്കി അടക്കം പ്രമുഖ ജലവൈദ്യുത പദ്ധതികളുടെ ജലസംഭരണത്തിൽ ഗണ്യമായ പങ്കും തുലാവർഷത്തിലാണു ലഭിക്കുന്നത്.
ഉപഭോഗം കുറയും
പശ്ചിമേഷ്യൻ യുദ്ധത്തിനും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും പിന്നാലെയുള്ള വരൾച്ചഭീഷണി സാമ്പത്തികവളർച്ചയ്ക്കു വരുത്തുന്ന ആഘാതം ചെറുതായിരിക്കില്ല. ഭക്ഷ്യവിലക്കയറ്റവും കുതിച്ചുയരും. രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യിൽ കാർഷിക മേഖലയുടെ സംഭാവന ഇപ്പോൾ 16 ശതമാനമേ ഉള്ളൂ. കാർഷികോത്പാദനം കുറയുന്നതു വഴി ജിഡിപിയിൽ നേരിട്ടു വരുന്ന കുറവ് ചെറുതായിരിക്കും. എന്നാൽ, മറ്റു രണ്ടു കാര്യങ്ങളുണ്ട്.
ഒന്ന്: ഇപ്പോഴും ജനസംഖ്യയുടെ 50 ശതമാനത്തിലധികം കാർഷികമേഖലയെ ആശ്രയിച്ചാണു കഴിയുന്നത്. അവരുടെ വരുമാനം ഗണ്യമായി കുറയും.
രണ്ട്: കാർഷിക വരുമാനം കുറയുമ്പോൾ ഗ്രാമീണ മേഖലയിൽ ഉപഭോഗം കുറയും. സോപ്പ്, അലക്കുപൊടി, ഷാംപൂ എന്നിവ തുടങ്ങി വസ്ത്രങ്ങളും ടൂവീലറുകളും വരെയുള്ളവയുടെ വിൽപന കുറയും. കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളും നീട്ടിവയ്ക്കും. അതെല്ലാം ജിഡിപി വളർച്ചയെ പിന്നോട്ടടിക്കും.
നാലു വർഷത്തിനു ശേഷം ഇന്ത്യ ഗോതമ്പ് കയറ്റുമതി ആരംഭിച്ചു മാസങ്ങൾക്കകമാണ് വരൾച്ചാ ഭീഷണി. അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ മുഴുവൻ നീക്കിയിട്ടില്ല. മഴക്കുറവും വരൾച്ചയും മൂലം കാർഷികോത്പാദനം ഗണ്യമായി കുറഞ്ഞാൽ വീണ്ടും കയറ്റുമതി നിയന്ത്രണങ്ങൾ വരും. അതു ലോകവിപണിയിൽ ധാന്യ വിലക്കയറ്റമുണ്ടാക്കും.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വലിയ ബഫർ സ്റ്റോക്ക് കരുതുന്നുണ്ടെങ്കിലും വരൾച്ച കടുത്താൽ അതു മതിയാകണമെന്നില്ല. ഏപ്രിൽ ആരംഭത്തിൽ എഫ്സിഐയുടെ ഭക്ഷ്യധാന്യ സ്റ്റോക്ക് 604 ലക്ഷം ടൺ ആണ്. ബഫർ സ്റ്റോക്ക് നിബന്ധനയുടെ മൂന്നിരട്ടി വരും ഇത്. പക്ഷേ അതുകൊണ്ട് കാര്യങ്ങൾ ഭദ്രമാണെന്നു കരുതേണ്ട. അരിയും ഗോതമ്പുമടക്കം രാജ്യത്ത് ഉത്പാദിപ്പിച്ച ധാന്യങ്ങളുടെ 16 ശതമാനം മാത്രമാണ് ഈ സ്റ്റോക്ക്. പൊതുവിതരണ ശൃംഖലയിലെ കേന്ദ്ര വിഹിതത്തിനു മാത്രമേ ഇതു തികയൂ.
ഇന്ത്യയിലെ ഭക്ഷ്യവിളകൾ 2025-26ലെ ഉത്പാദനം (ലക്ഷം ടൺ)
അരി - ഖാരിഫ് 1247.58
റാബി 181.07
വേനൽ 111.59
ആകെ 1540.24
ഗോതമ്പ് - റാബി 1206.57
ചോളം - ഖാരിഫ് 302.47
റാബി 159.03
പരുക്കൻ ധാന്യങ്ങൾ - ഖാരിഫ് 425.89
റാബി 213.41
പയറുവർഗങ്ങൾ - 274.09
എണ്ണക്കുരുക്കൾ- ഖാരിഫ് 265.33
റാബി 144.65
കരിമ്പ് - 5001.97
ഭക്ഷ്യവിലക്കയറ്റം
ഉത്പാദനം കുറഞ്ഞാൽ വലിയ ഭക്ഷ്യവിലക്കയറ്റം ഉണ്ടാകുമെന്ന ഭീതി ഈ സാഹചര്യത്തിലാണ്. വിലക്കയറ്റം ഇന്ത്യയിൽ മാത്രമായി നിൽക്കണമെന്നില്ല. ലോക വിപണിയിലേക്ക് ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന ഇന്ത്യ പിന്മാറിയാൽ അരിവില കുതിച്ചുകയറും. ഇന്ത്യ ഗോതമ്പ് വാങ്ങാൻ ഇറങ്ങിയാലും അങ്ങനെതന്നെ. രണ്ടു ധാന്യങ്ങളുടെയും ഉത്പാദനത്തിൽ ലോകത്തു രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഏറ്റവുമധികം ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ വരൾച്ച മൂലം ഇറക്കുമതി കൂട്ടേണ്ടി വരും. പാമോയിൽ മുതൽ ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റത്തിന് അതു കാരണമാകും. ലോകത്തിൽ ഏറ്റവുമധികം പയറുവർഗങ്ങൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയാണ് അവയുടെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യവും. അവയുടെ ഇറക്കുമതിയിലും ഇന്ത്യതന്നെ ഒന്നാമത്. ഇന്ത്യ ഇറക്കുമതി കൂട്ടുമ്പോൾ അവയുടെ വിലയും കുതിക്കും. ഏറ്റവുമധികം ഉള്ളി കയറ്റുമതി ചെയ്യുന്ന ഇന്ത്യ പിൻവലിഞ്ഞാൽ രാജ്യാന്തര വില പിടിവിട്ടു കയറും. ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ കയറ്റുമതി നിർത്തിയാൽ പഞ്ചസാരയുടെ ആഗോളവിലയും പറക്കും.
പസഫിക് മഹാസമുദ്രത്തിലെ താപനിലയിൽ വരുന്ന ഒരു മാറ്റമാണ് എൽ നിനോയ്ക്കു കാരണം. കൃത്യമായ ഇടവേളയില്ലാതെ ഇതു സംഭവിക്കുന്നു. ഭൂമധ്യരേഖയ്ക്കു സമീപമുള്ള പസഫിക് സമുദ്രഭാഗം അസാധാരണമായി ചൂടുപിടിക്കുന്നു. ഇതു കാറ്റിന്റെ ഗതി മാറ്റും. കാറ്റ് ഗതി മാറുമ്പോൾ മഴമേഘങ്ങളുടെയും ഗതി മാറും.
ക്രിസ്മസ് കാലത്താണ് സമുദ്രത്തിന്റെ ചൂടാകൽ തുടങ്ങുക. അതു ശ്രദ്ധിച്ച യൂറോപ്യൻ നാവികരാണ് "ആൺകുട്ടി' എന്നർഥമുള്ള സ്പാനിഷ് പേര് "എൽ നിനോ' (El Nino) ഈ പ്രതിഭാസത്തിനു നൽകിയത്. ഇതിനു വിപരീതമായി പസഫിക് തണുക്കുന്ന പ്രതിഭാസം "ലാ നിന' (പെൺകുട്ടി) എന്നറിയപ്പെടുന്നു.
പസഫിക് ചൂടാകുമ്പോൾ കിഴക്കുനിന്നു പടിഞ്ഞാറോട്ടു വീശുന്ന വാണിജ്യവാതങ്ങളുടെ ശക്തി കുറയും. പടിഞ്ഞാറുനിന്നു കിഴക്കോട്ടുള്ള കാറ്റ് കരുത്തനാകും. അപ്പോൾ ഇന്ത്യ ഉൾപ്പെട്ട ദക്ഷിണേഷ്യൻ മേഖലയിലെ മഴമേഘങ്ങൾ കിഴക്ക് പസഫിക് സമുദ്രത്തിലേക്കും അമേരിക്കൻ ഭൂഖണ്ഡത്തിലേക്കും നീങ്ങും.
ഫലം? ആഫ്രിക്കയിലും ഇന്ത്യയിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും മഴ കുറയും. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരമേഖലയിലും മഴ കൂടും.