മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 സാന്പത്തികവർഷത്തേക്കുള്ള പരിഷ്കരിച്ച ബജറ്റ് കേരളത്തിന്റെ ധനകാര്യ ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് കൈവരിക്കുന്നത്. ഇത് ഒരു സാധാരണ വാർഷിക ബജറ്റല്ല. രണ്ട് പ്രധാന സംഭവവികാസങ്ങൾക്കു ശേഷമാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഒന്നാമതായി, മുൻ എൽഡിഎഫ് സർക്കാർ 2026-27 വർഷത്തേക്കുള്ള സന്പൂർണ ഇടക്കാല ബജറ്റ് ഇതിനകം അവതരിപ്പിച്ചിരുന്നു.
രണ്ടാമതായി, അധികാരത്തിലെത്തിയ ഉടൻ പുതിയ സർക്കാർ ഒരു ഫിസ്കൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ട് പുറത്തിറക്കി. സമീപകാലത്ത് കേരളത്തിന്റെ പൊതുധനകാര്യത്തെക്കുറിച്ച് ഏറ്റവും തുറന്നും സത്യസന്ധമായും രോഗനിർണയം നടത്തിയ രേഖയെന്ന നിലയിലാണ് ഈ ധവളപത്രം ശ്രദ്ധേയമാകുന്നത്. ഈ റിപ്പോർട്ട് അഞ്ച് പ്രധാന ആശങ്കകളാണ് അടിവരയിട്ടു പറഞ്ഞത്.
2031 വരെ നീളുന്ന ധനകാര്യ വീണ്ടെടുപ്പ് ചട്ടക്കൂട് അനിവാര്യമാണെന്നതാണ് ധവളപത്രം പരോക്ഷമായി ആവശ്യപ്പെട്ടത്.
പരിഷ്കരിച്ച ബജറ്റ് മുൻകാല ബജറ്റുകളേക്കാൾ കൂടുതൽ ധനകാര്യ യാഥാർഥ്യബോധം പ്രകടിപ്പിക്കുന്നുവെന്നത് സംശയമില്ല. റവന്യു കമ്മി ഗ്രാന്റ് നിർത്തലാക്കപ്പെട്ടതും കേന്ദ്രസർക്കാരിൽനിന്നുള്ള കൈമാറ്റങ്ങളുടെ വളർച്ച കുറഞ്ഞതും മൂലം കേരളത്തിന്റെ ധനകാര്യ ഇടം ചുരുങ്ങിയിരിക്കുന്നുവെന്ന് സർക്കാർ തുറന്നു സമ്മതിക്കുന്നു. കൂടാതെ, മെച്ചപ്പെട്ട നികുതി സമാഹരണം, കിഫ്ബി പുനഃസംഘടന, ഭൂമിനിയന്ത്രണ പരിഷ്കാരങ്ങൾ, സമുദ്രവികസന സംരംഭങ്ങൾ, തെരഞ്ഞെടുത്ത വളർച്ചാമുഖ നിക്ഷേപങ്ങൾ എന്നിവയും ബജറ്റ് മുന്നോട്ടു വയ്ക്കുന്നു. എങ്കിലും, സാധാരണ പൗരന് എളുപ്പത്തിൽ മനസിലാകാത്ത ഒരു സാങ്കേതിക ബജറ്റ് ക്രമീകരണത്തിലാണ് ഈ യാഥാർഥ്യബോധത്തിന്റെ ഏറ്റവും പ്രധാന സൂചന ഒളിഞ്ഞിരിക്കുന്നത്.
ആദ്യ ഇടക്കാല ബജറ്റിൽ സംസ്ഥാന പദ്ധതി അടങ്കൽ 35,750 കോടി രൂപയായി നിർദേശിക്കപ്പെട്ടിരുന്നു. പരിഷ്കരിച്ച ബജറ്റിൽ ഇത് 30,370 കോടിയായി കുറച്ചു. അതായത്, ഏകദേശം 5,380 കോടിയുടെ കുറവ്. ഇതിനു പുറമെ, വരുമാന ചെലവ് തലങ്ങളിലും മൂലധനച്ചെലവ് തലങ്ങളിലും ഏകദേശം 12,028.68 കോടി രൂപയുടെ ചെലവുമാറ്റങ്ങളും നടപ്പാക്കി. ഈ മാറ്റങ്ങൾ 12,028.68 കോടി രൂപ അധികമായി ചെലവഴിച്ചുവെന്നർഥമല്ല. മറിച്ച്, ധവളപത്രം ചൂണ്ടിക്കാട്ടിയ ധനകാര്യ യാഥാർഥ്യങ്ങളോട് സർക്കാർ ചെലവുകൾ പൊരുത്തപ്പെടുത്തുന്നതിനായി ചെലവു മുൻഗണനകളുടെ വ്യാപകമായ പുനഃക്രമീകരണം, കുറവ് വരുത്തൽ, മാറ്റിവയ്ക്കൽ, പദ്ധതികളുടെ പുനഃക്രമീകരണം, വകുപ്പുതല പുനർവിന്യാസം എന്നിവ നടന്നുവെന്നതാണ് ഇതിന്റെ അർഥം. സാന്പത്തികമായി നോക്കുന്പോൾ, ഇത് ചെലവു വിപുരീകരണത്തിൽനിന്ന് ചെലവു നിർവഹണത്തിലേക്കുള്ള മാറ്റമാണ്.
12,028.68 കോടി എന്ന സംഖ്യയിൽതന്നെ അല്ല ഈ നടപടിയുടെ യഥാർഥ പ്രാധാന്യം. അത് നൽകുന്ന സന്ദേശത്തിലാണ് പ്രാധാന്യം. ഇടക്കാല ബജറ്റിന്റെ അടിസ്ഥാനത്തിലുള്ള ധനകാര്യ അനുമാനങ്ങൾ സംസ്ഥാനത്തിന്റെ യഥാർഥ ധനശേഷിയേക്കാൾ കൂടുതൽ ആശാവഹമായിരുന്നുവെന്ന് ഇത് പരോക്ഷമായി സമ്മതിക്കുന്നു. അതേസമയം, 12,028.68 കോടി രൂപയുടെ ചെലവുമാറ്റങ്ങളും 5,380 കോടി രൂപയുടെ പദ്ധതി അടങ്കൽ കുറവും സർക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സമഗ്രമായ പദ്ധിതതല വെളിപ്പെടുത്തൽ ബജറ്റ് രേഖകളിലില്ല.
ഭാഗിക ധനകാര്യ യാഥാർഥ്യബോധം
ധവളപത്രം ഉയർത്തിയ ചില നിർദേശങ്ങളെ ബജറ്റ് പരിഗണിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. വിഭവപരിമിതികളെ അത് അംഗീകരിക്കുന്നു; പദ്ധതി അടങ്കൽ കുറയ്ക്കുന്നു; മുൻഗണനകൾ പുനർവിന്യസിക്കുന്നു; വിദഗ്ധ സമിതിയിലൂടെ കിഫ്ബി പുനഃസംഘടന നിർദേശിക്കുന്നു; പുതിയ ഭൂമിനിയന്ത്രണ നയം പ്രഖ്യാപിക്കുന്നു; ക്ഷേമം, ആരോഗ്യരംഗം, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കുള്ള പിന്തുണ തുടരുന്നു. സമുദ്രാധിഷ്ഠിത അടിസ്ഥാനസൗകര്യങ്ങൾ, ലോജിസ്റ്റിക്സ് വികസനം, ഗതാഗത നവീകരണം, ജലസേചനവും പ്രളയനിയന്ത്രണവും, തീരസംരക്ഷണം, നവീകരണ സംരംഭങ്ങൾ, സാന്പത്തിക ഇടനാഴി വിസനം തുടങ്ങിയ മേഖലകളിലൂടെ ദീർഘകാല വളർച്ചയെ പിന്തുണയ്ക്കാനും ബജറ്റ് ശ്രമിക്കുന്നു.
പൂർണമായ ചികിത്സാപദ്ധതിയില്ല
ഈ അനുകൂല സൂചനകൾ ഉണ്ടായിട്ടും ഫിസ്കൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ടിനെ സമഗ്രമായ ധനകാര്യ തിരുത്തൽ തന്ത്രമായി മാറ്റുന്നതിൽ ബജറ്റ് പൂർണമായി വിജയിച്ചിട്ടില്ല.
ബജറ്റ് രോഗം തിരിച്ചറിയുന്നു; എന്നാൽ പൂർണമായ ചികിത്സാപദ്ധതി നിർദേശിക്കുന്നില്ല.
2031ഓടെ കടം-ജിഎസ്ഡിപി അനുപാതം 30-32 ശതമാനം പരിധിയിലേക്ക് കുറയ്ക്കുന്നതിനുള്ള വ്യക്തമായ റോഡ് മാപ്പ് ഇല്ല. കടമെടുപ്പുകളുടെ ഒരു നിർദിഷ്ട കുറഞ്ഞ വിഹിതം ഉത്പാദനക്ഷമമായ മൂലധന നിർമാണത്തിനായി മാത്രം മാറ്റിവയ്ക്കുമെന്ന പ്രതിബദ്ധതയും ഇല്ല.
പഴയ കുപ്പിയില് പുതിയ വീഞ്ഞ്
പുതിയ ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്പോഴും നിലവിലുള്ള പ്രവൃത്തിപദ്ധതികൾ അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്പോഴാണ് ‘പഴയ കുപ്പിയിലെ പുതിയ വീഞ്ഞ്’ എന്ന പ്രയോഗം സാധാരണ ഉപയോഗിക്കുന്നത്. ഫിസ്കൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ട് സംശയമില്ലാതെ പുതിയ ചിന്തയെ പ്രതിനിധീകരിക്കുന്നു. കടബാധ്യതാ സമ്മർദം, ചെലവിന്റെ കാഠിന്യം, കുടിശികകൾ, ഓഫ്-ബജറ്റ് ബാധ്യതകൾ, ഘടനാപരമായ ദൗർബല്യങ്ങൾ എന്നിവയെ അത് തുറന്നുപറയുന്നു. തിരുത്തലും ഉത്തരവാദിത്വവും അത് ആവശ്യപ്പെടുന്നു. എന്നാൽ, ബജറ്റ് പ്രധാനമായും കേരളത്തിന്റെ പരന്പരാഗത ധനകാര്യ മാതൃക തുടരുകയാണ്.
അതിനാൽ, ഈ ബജറ്റ് ‘പഴയ കുപ്പിയിലുള്ള പുതിയ വീഞ്ഞ്’ എന്ന വിമർശനം പൂർണമായി തള്ളിക്കളയാനാവില്ല. ഇത് മുൻ മാതൃകയുടെ പൂർണമായ തുടർച്ചയുമല്ല; അതേസമയം അതിൽനിന്നുള്ള നിർണായകമായ മാറ്റവുമില്ല.
ധനവകുപ്പിന്റെ പരിഷ്കാരം
ധവളപത്രം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ചെലവിനെക്കുറിച്ച് മാത്രമല്ല അത് ധനവകുപ്പിന്റെ സ്ഥാപന ശേഷിയെക്കുറിച്ചുമാണ്. ധനവകുപ്പ് ഒരു ട്രഷറി-മാനേജ്മെന്റ് സ്ഥാപനത്തിൽനിന്ന് ആധുനിക ഫിസ്കൽ മാനേജ്മെന്റ് സ്ഥാപനമായി മാറണം.
ഇവിടെ അഞ്ച് പരിഷ്കാരങ്ങൾ പ്രത്യേകമായി പ്രധാനമാണ്:
1. ഫിസ്കൽ റികവറി ആൻഡ് മോനിറ്ററിംഗ് സെൽ സ്ഥാപിക്കണം.
2. ഔട്ട്കം-ബെസിഡ് ബജറ്റിംഗ് നടപ്പാക്കുക.
3. പ്രഫഷണൽ പബ്ലിക് ഡെബ്റ്റ് മാനേജ്മെന്റ് ഫ്രെയിം വർക്ക് രൂപീകരിക്കുക.
4. ധനകാര്യ സുതാര്യത ശക്തിപ്പെടുത്തുക.
5. കാലാനുസൃത ചെലവ് അവലോകനം നടപ്പാക്കുക.
ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ ഇല്ലെങ്കിൽ, നല്ല രീതിയിൽ രൂപകൽപന ചെയ്ത ബജറ്റുകൾക്കും ദീർഘകാല ധനകാര്യ സുസ്ഥിരത ഉറപ്പാക്കാൻ കഴിയില്ല.
ഈ ബജറ്റ് ധനകാര്യ യാഥാർഥ്യബോധത്തിൽ ശ്രദ്ധേയമായ പുരോഗതിയെ പ്രതിനിധീകരിക്കുന്നു. പദ്ധതി അടങ്കൽ കുറച്ചതും ചെലവു പരിഷ്കാരങ്ങളും സംസ്ഥാനത്തിന്റെ ധനശേഷിയുടെ പരിധികളെ സർക്കാർ തിരിച്ചറിയാൻ ആരംഭിച്ചുവെന്നതിന് തെളിവാണ്.
ഇത് ഒരു പരിവർത്തന ബജറ്റാണെന്നു നിരീക്ഷിക്കാം. ധനകാര്യ വീണ്ടെടുപ്പിന്റെ തുടക്കമാകുമോ, അല്ലെങ്കിൽ കേരളത്തിന്റെ കടമെടുപ്പ് അധിഷ്ഠിത ധനകാര്യ മാതൃകയിലെ മറ്റൊരു അധ്യായമാകുമോ എന്നത് ബജറ്റ് പ്രഖ്യാപനങ്ങളല്ല തീരുമാനിക്കുക. അടുത്ത അഞ്ച് വർഷങ്ങളിൽ നടപ്പാക്കപ്പെടുന്ന ധനകാര്യ അച്ചടക്കം, സുതാര്യത, ഭരണ പരിഷ്കാരങ്ങൾ, സ്ഥാപനപരമായ മാറ്റങ്ങൾ എന്നിവയാണ് അതിന്റെ യഥാർഥ വിധി നിർണയിക്കുക.
Tags : Kerala Budget@2026 fiscal recovery old fiscal new package