Kerala
കൊച്ചി: കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്ന കേസിലും പ്രതികളെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച്.
കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമ പ്രകാരം (കാപ്പ) ചെറിയ അളവില്‍ ലഹരി കൈവശം വച്ചതിന് തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുന്‍ ഉത്തരവ് തിരുത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് പി.ഗോപിനാഥ്, ജസ്റ്റീസ് എ.ബദറുദ്ദീന്‍, ജസ്റ്റീസ് എം.ബി.സ്നേഹലത,ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ വിശാല ബെഞ്ചിന്റെ വിധി.
കച്ചവട ഉദ്ദേശ്യത്തോടെ മയക്കുമരുന്ന കൈകാര്യം ചെയ്യുന്നവരെ മാത്രമേ മയക്കുമരുന്ന് കുറ്റവാളിയായി കണക്കാക്കാനാകൂ എന്നാണ് 2024 ല്‍ സുഹാന കേസില്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് പറഞ്ഞത്.
ഈ വിലയിരുത്തല്‍ തളളിയ വിശാല ബെഞ്ച് മയക്കുമരുന്ന് കേസിനെ ഒരിക്കലും നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി.
National
ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു. ബില്ലില്‍ തീരുമാനമെടുക്കാത്തതിനെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.
നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ബില്ല് ഡിസംബര്‍ അവസാനമാണ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. എന്നാല്‍ ബില്ലിലെ 28 പോയിന്റുകളില്‍ വ്യക്തത തേടിയ ഗവര്‍ണര്‍ പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.
International
ബീജിംഗ്: അഴിമതിക്കേസിൽ മുൻ ചൈനീസ് നിയമമന്ത്രി താംഗ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. 2006 നും 2022 നും ഇടയിൽ താംഗ് യിജുൻ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഫുജിയൻ പ്രവിശ്യയിലെ കോടതിയാണ് കണ്ടെത്തിയത്.
ജെജാംഗ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താംഗ് യിജുൻ 2020-ലാണ് മന്ത്രിയായത്. 2024-ൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രസിഡന്റ് ഷി ജിൻപിംഗ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളിൽ കുടുങ്ങുന്ന ഉന്നതനാണ് താംഗ് യിജുൻ.
യുഎസിന് ആണവ രഹസ്യങ്ങൾ കൈമാറിയതിന്റെ പേരിൽ സൈനിക ജനറൽ ഷാംഗ് യോഷിയയ്ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സംയുക്ത സേനാ മേധാവി ലിയു ഷെൻലിയും അന്വേഷണം നേരിടുകയാണ്.
District News
തലശേരി: ജാർഖണ്ഡ് സ്വദേശിനിയായ മമതകുമാരി (20) കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും. ജാർഖണ്ഡ് സ്വദേശിയായ ജോഗീന്ദർ ഉറാവയെയാണ് തലശേരി ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. ഐപിസി 302ാം വകുപ്പ് പ്രകാരം ബുധനാഴ്ച കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് ഇന്നലെ ഉച്ചകഴിഞ്ഞാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട മമത കുമാരിയുടെ ആശ്രിതരെ ജാാർഖണ്ഡിൽ കണ്ടെത്തി നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി.
തലശേരിക്കാരനായ മൈക്കിൾ ജോർജിന്റെ ഉടമസ്ഥതയിൽ പേരാവൂർ ആര്യപ്പറമ്പിലുള്ള സെന്റ് മൈക്കിൾ റബർ എസ്റ്റേറ്റിൽ ജോലിക്കാരിയായി കഴിയവെയാണ് മമതകുമാരി കൊല്ലപ്പെട്ടത്. എസ്റ്റേറ്റ് ജോലിക്കാരനായ പ്രതി ജോഗീന്ദർ ഉറാവ 2021 മേയിൽ നാട്ടിൽ പോയി വന്നപ്പോൾ ഭാര്യയാണെന്ന് പറഞ്ഞാണ് മമതകുമാരിയെ കൂട്ടിക്കൊണ്ടുവന്നത്.
രണ്ടു പേരും എസ്റ്റേറ്റിൽ ജോലി ചെയ്ത് എസ്റ്റേറ്റിലുള്ള ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടയിൽ മമതകുമാരിക്ക് പനി ബാധിച്ച് പരിയാരം ആശുപത്രിയിൽ ചികിത്സയിലായി.
ചികിത്സ കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷവും മമതകുമാരിക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതിനാൽ ജോഗീന്ദർ മമതകുമാരിയെ ശുശ്രൂഷിച്ച് ക്വാർട്ടേഴ്സിൽ തന്നെ കഴിയുകയായിരുന്നു. 2021 ജൂലൈ 15 ന് മമതകുമാരി മരിച്ചു. പനി കാരണമാണ് മരിച്ചതെന്ന് ജോഗീന്ദർ പറഞ്ഞു.
എന്നാൽ, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള മരണകാരണം തലയ്ക്കും ശരീരത്തിലുമേറ്റ മർദനമാണെന്ന് കണ്ടെത്തി. തുടർന്ന് പേരാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് മമതകുമാരിയെ ജോഗീന്ദർ വിവാഹം കഴിച്ചിട്ടില്ലെന്നും കാമുകി മാത്രമാണെന്നും മനസിലായത്. നിയമപരമായി വിവാഹം കഴിക്കാത്തതും മമതകുമാരിയെ ശുശ്രൂഷിച്ച് മടുത്തതിനാലും ജീവിച്ചിരിക്കുന്നത് ബാധ്യതയാകുമെന്ന് കരുതിയും 2021 ജൂലൈ 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നിരന്തരം ആക്രമിക്കുകയായിരുന്നു.
ചെരിപ്പുകൊണ്ട് ഇരുതുടകളിലും അടിച്ചും നെഞ്ചിൽ ചവുട്ടി എല്ല് പൊട്ടിച്ചും തല ചുമരിൽ പിടിച്ച് ഇടിച്ചും പരിക്കേല്പിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്. 15 ന് രാവിലെ 11.30 ഓടെയാണ് മമതകുമാരി മരിച്ചത്. മരണം കൊലപാതകമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. പേരാവൂർ ഇൻസ്പെക്ടർ എം.എൻ. ബിജോയിയാണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 32 സാക്ഷികളെ വിസ്തരിച്ചു. 41 രേഖകളും അഞ്ച് തൊണ്ടിസാധനങ്ങളും ഹാജരാക്കി. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാം ദാസ് ഹാജരായി.