ആലപ്പുഴ: ഇരുമ്പ് പാലത്തിനു പടിഞ്ഞാറുവശം തെക്കേക്കരയിൽ പ്രവർത്തിച്ചിരുന്ന ഇരുനിലക്കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നുവീണതിനെത്തുടർന്ന് കടുത്ത നടപടികളുമായി നഗരസഭ. നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് നഗരസഭ ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പൻ.
വർഷകാലത്ത് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് നഗരസഭയുടെ നീക്കം. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നുവീണത്.
തിങ്കളാഴ്ച നഗരസഭാ സെക്രട്ടറി, എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിക്കുകയും കെട്ടിടം ജീർണിച്ച അവസ്ഥയിലാണെന്നും അടിയന്തരമായി പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് ഉടമയ്ക്കു നോട്ടീസ് നൽകുകയും ചെയ്തു. തുടർന്നാണ് ചൊവ്വാഴ്ച കെട്ടിടം പൊളിക്കാൻ തുടങ്ങിയത്.
നിലവിൽ ഇരുമ്പുപാലത്തിൽനിന്നു കടയ്ക്കു മുൻവശത്തെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കെട്ടിടത്തിലെ ഓട് ഇളക്കിമാറ്റുന്ന പണികളാണ് ആദ്യം ചെയ്യുന്നത്. തൊട്ടടുത്ത കെട്ടിടങ്ങൾക്കും അനക്കം തട്ടാൻ സാധ്യതയുള്ളതിനാൽ ഘട്ടംഘട്ടമായാണ് പൊളിക്കുക. വേനൽമഴ ശക്തമായാൽ ജീർണിച്ച കെട്ടിടഭാഗങ്ങൾ തകർന്നുവീഴാനുള്ള സാധ്യത പരിഗണിച്ചാണ് അടിയന്തര നീക്കം.
ഉടമകൾക്ക് നോട്ടീസ് നൽകും
നഗരത്തിൽ ജീർണിച്ചതും പഴക്കമുള്ളതായ കെട്ടിടങ്ങൾ കണ്ടെത്താൻ നഗരസഭ. ബലക്ഷയം വന്നു വീഴാറായ രണ്ടും മൂന്നും നിലകെട്ടിടങ്ങൾ നഗരപാതകൾക്കിരുവശത്തുമുണ്ട്. അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്ക്വാഡ് രൂപവത്കരിച്ചു പരിശോധന നടത്താൻ നഗരസഭാ സെക്രട്ടറി മുനിസിപ്പൽ എൻജിനിയർക്കു നിർദേശം നൽകി.അപകടസാധ്യതയുണ്ടെന്നു കണ്ടെത്തുന്ന കെട്ടിടങ്ങൾ ഉടൻ പൊളിച്ചുമാറ്റാൻ ഉടമകൾക്കു നോട്ടീസ് നൽകും.