അന്നത്തെ ജില്ലാ കളക്ടർ ഒന്നാംപ്രതി:വി.എസ്. സുനിൽകുമാർ
തൃശൂര്: പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയെന്ന് വി.എസ്. സുനിൽകുമാർ. സംഭവത്തിൽ പോലീസിനു ക്ലീൻ ചിറ്റ് നൽകിയുള്ള അന്വേഷണ റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു മുൻമന്ത്രി.
ഒരു ദേവസ്വം പൂരം അലങ്കോലപ്പെടുത്തുമെന്നു കരുതുന്നില്ല. ദേവസ്വത്തിലെ ചിലർക്കു രാഷ്ട്രീയതാത്പര്യങ്ങൾ ഉണ്ടാകാം. എന്നാൽ ദേവസ്വത്തിനു പങ്കുണ്ടെന്നതു ശരിയല്ല. അലങ്കോലപ്പെടുത്തിയതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.
അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതി. മന്ത്രിയും എംഎൽഎയുമടക്കമുള്ള ആളുകളോട് സംഭവസ്ഥലത്തേക്കു വരേണ്ടെന്നു പറഞ്ഞത് കളക്ടറാണ്.
തിരുവമ്പാടിയുമായുള്ള ചർച്ചയ്ക്കു വിളിച്ചിട്ടും ജില്ലാ കളക്ടർ വന്നില്ല. പൂരം അലങ്കോലപ്പെടുന്നെങ്കിൽ അലങ്കോലപ്പെടട്ടെയെന്ന ഉദ്ദേശ്യം കളക്ടർക്ക് ഉണ്ടായിരുന്നോയെന്നു സംശയിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കളക്ടർ ഡപ്യൂട്ടേഷനിൽ പോയതും സംശയകരമാണ്. പൂരം അലങ്കോലപ്പെട്ടതിന്റെ ഗുണഭോക്താക്കൾ ബിജെപിയും ആർഎസ്എസുമാണ്. അന്നത്തെ കമ്മീഷണറുടെ നിലപാടും പൂരം കലങ്ങാൻ ഇടയാക്കി. എഡിജിപി സംഭവസ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന ചര്ച്ച തുടക്കംമുതലേയുണ്ട്.
പൂരം കലക്കിയെന്നതു യാഥാർഥ്യമാണ്. കുറ്റക്കാരെ സർക്കാർ കണ്ടെത്തട്ടെ. റിപ്പോർട്ട് വന്നാലും ഇല്ലെങ്കിലും സത്യം തൃശൂരിലെ ജനങ്ങൾക്കറിയാമെന്നും സുനിൽകുമാർ പറഞ്ഞു.അന്നത്തെ ജില്ലാ കളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ പിന്നീട് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുകയായിരുന്നു.
തിരുവമ്പാടി ദേവസ്വത്തിനെതിരേയുള്ള പൂരം റിപ്പോർട്ട് പിൻവലിക്കണം:
ബിജെപി
തൃശൂർ: വാദിയെ പ്രതിയാക്കുന്ന തൃശൂർ പൂരം അന്വേഷണ റിപ്പോർട്ട് അപലപനീയമെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണൻ. മുൻമന്ത്രി വി.എസ്. സുനിൽകുമാറിന്റെയും മന്ത്രി രാജന്റെയും അനുവാദത്തോടെ തിരുവമ്പാടി ദേവസ്വത്തിനെതിരേയും തിരുവമ്പാടി എഴുന്നള്ളിപ്പിനെതിരേയും പോലീസ് നടത്തിയ കൊള്ളരുതായ്മയെ വെള്ളപൂശി വാദിയെ പ്രതിയാക്കി അവതരിപ്പിച്ച പൂരം അന്വേഷണ റിപ്പോർട്ട് കേരളത്തിലെ സർക്കാർ നടത്തുന്ന ക്ഷേത്രവിരുദ്ധസമീപനത്തിന്റെ ഭാഗമാണ്. മറ്റേതെങ്കിലും മത ആചാരങ്ങൾ പോലീസ് നിയന്ത്രിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
തിരുവമ്പാടി ദേവസ്വത്തിനെതിരേ എന്തുകൊണ്ട് റിപ്പോർട്ട് അവതരിപ്പിച്ചുവെന്ന് അറിയണം. പൂരം താത്കാലികമായി സ്തംഭിപ്പിച്ചു എന്നതാണ് കുറ്റമെങ്കിൽ സ്തംഭിപ്പിക്കാൻ ഉണ്ടായ കാരണങ്ങളാണ് ചർച്ചചെയ്യേണ്ടത്. പോലീസ് എന്തിനു ലാത്തിച്ചാർജ് നടത്തിയെന്നും എന്തിന് ആനക്കാരനെ അടക്കം തടഞ്ഞുവെന്നും വ്യക്തമാക്കണം.
പകൽപ്പൂരത്തിലെ തർക്കം സുനിൽകുമാറിനെയും മന്ത്രി രാജനെയും വിളിച്ച് എന്തിന് ഒത്തുതീർപ്പാക്കി? രാത്രിപ്പൂരത്തിലും ഒത്തുതീർപ്പുണ്ടാക്കി പൂരത്തിന്റെ ജനനായകനായി സുനിൽകുമാറിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. സുനിൽകുമാർ എത്തുന്നതിനുമുന്പ് പ്രശ്നം തീർത്തതിന്റെ കലിയാണ് തിരുവമ്പാടി ദേവസ്വത്തിനെതിരേയുള്ള അന്വേഷണ റിപ്പോർട്ടിന്റെ കാതലെന്നും റിപ്പോർട്ട് പിൻവലിക്കണമെന്നും അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു
അന്വേഷണ റിപ്പോർട്ട് തള്ളുന്നു: അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് ഡിജിപിക്കു നൽകിയ അന്വേഷണ റിപ്പോർട്ട് തൃശൂരിലെ വിശ്വാസികളും ജനങ്ങളും തള്ളുന്നതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
പൂരം നടത്തിപ്പിന് അപരിചിതരായ ഉദ്യോഗസ്ഥരെ നിയോഗിച്ചതാണ് അനിഷ്ടസംഭവങ്ങൾക്കു പ്രധാന കാരണം. പൂരം അലങ്കോലമാക്കാൻ എഡിജിപി അജിത് കുമാറിനെവച്ച് സർക്കാർ കളമൊരുക്കുകയായിരുന്നു. പൂരവും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ വീണ്ടും പൂരത്തെ വിവാദമാക്കി നേട്ടം കൊയ്യാൻ സിപിഎം ബിജെപിക്ക് അവസരമൊരുക്കുകയാണ്. പോലീസും അന്നത്തെ ജില്ലാ ഭരണകൂടവും പൂരത്തെ അട്ടിമറിക്കാൻ കൂട്ടുനിന്നു. അനിഷ്ടസംഭവങ്ങൾ നടക്കുമ്പോൾ എഡിജിപി എം.ആർ. അജിത് കുമാർ എവിടെയായിരുന്നു. മന്ത്രി കെ. രാജൻ നേരിട്ടുവിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നത് എന്തുകൊണ്ടാണ്. ഇതിനൊന്നും ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.അജിത്കുമാറിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കാത്തതു ദുരുഹമാണ്.
ഒന്നരവർഷം നീണ്ട ത്രിതല അന്വേഷണത്തിനുശേഷവും പൂരം അട്ടിമറിക്കുപിന്നിൽ ആരെന്നു കണ്ടെത്താൻ കഴിയാത്തത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ചതിനും അന്വേഷണത്തിൽ വെള്ളം ചേർത്തതിനും പകരം എന്ത് ഓഫറാണ് ലഭിച്ചതെന്നും അഡ്വ. ജോസഫ് ടാജറ്റ് ചോദിച്ചു.
Tags : nattu vishesham incident decorated