National
ന്യൂഡൽഹി: ഒരു കേസ് എപ്പോൾ പരിഗണിക്കണമെന്നു ജുഡീഷറിയോടു നിർദേശിക്കാനാകില്ലെന്നു ബംഗാൾ സർക്കാരിനോടു സുപ്രീംകോടതി.
തൃണമൂൽ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകസ്ഥാപനമായ ഐപാക് കണ്‍സൾട്ടൻസിയിലെ റെയ്ഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. റെയ്ഡ് നടക്കുന്ന സ്ഥലത്തു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രവേശിച്ചത് അധികാര ദുർവിനിയോഗമാണെന്നും കോടതി ആരോപിച്ചു.
അതേസമയം കേസിൽ ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന ബംഗാൾ സർക്കാരിന്റെ ആവശ്യം ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു.
ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിരവധി പുതിയ കാര്യങ്ങളും ആരോപണങ്ങളും കൂട്ടിച്ചേർത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലത്തിന് മറുപടി നൽകാനും വാദം സമർപ്പിക്കാനും കൂടുതൽ സമയം ആവശ്യപ്പെട്ടത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയുടെ നിലനിൽപ്പിനെ ബംഗാൾ സർക്കാർ ചോദ്യം ചെയ്തു.
ഒരു സംസ്ഥാനത്തിനെതിരേ റിട്ട് ഹർജി വിനിയോഗിക്കാൻ അന്വേഷണ ഏജൻസിക്കു സാധിക്കില്ലെന്ന വാദവും ബംഗാൾ സർക്കാർ ഉന്നയിച്ചു. കേസിൽ അടുത്തയാഴ്ച വീണ്ടും വാദം തുടരും.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാൾ. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ താഴെയിറക്കാനുള്ള തന്ത്രങ്ങൾ ബിജെപിയുടെ അണിയറയിൽ ഒരുങ്ങുകയാണ്.
ഇതിന്റെ സൂചനകൾ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വ്യക്തമാക്കി. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്റെ ഊഴമാണെന്ന് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ബംഗളുമായി അതിർത്തി പങ്കിടുന്ന സീമാഞ്ചൽ മേഖലയിലും എൻഡിഎയ്ക്ക് വിജയിക്കാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും റെഡാറിലുള്ള സംസ്ഥാനമാണ് ബംഗാൾ. നിലവിലെ നിയമസഭയിൽ ബിജെപിക്ക് 65 എംഎൽഎമാരുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 12 എംപിമാരെ വിജയിപ്പിക്കാനും അവർക്കായി.
2026ൽ നിലവിലെ നിയമസഭയുടെ കാലാവധി കഴിയും. ഭരണവിരുദ്ധവികാരം പരമാവധി വോട്ടാക്കി മാറ്റാമെന്നും അങ്ങനെ ഭരണം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ബിഹാറിലെയും ഹരിയാനയിലെയും വിജയവും അവർക്ക് ആത്മവിശ്വാസം നൽകുന്നു.
ഈ സാഹചര്യത്തിൽ താഴേത്തട്ടിൽ ഇറങ്ങിച്ചെന്നു പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭിന്നതകളും ഗ്രൂപ്പ് പോരാട്ടങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്താൽ വിജയിക്കാൻ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
അടുത്ത തെരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നതെന്ന് ബിജെപി നേതാക്കൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനുള്ള ഗ്രൗണ്ടവർക്കുകളും അവർ തുടങ്ങിക്കഴിഞ്ഞു.