കോൽക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. "അവർ എന്നെ പുറത്താക്കട്ടെ, അതൊരു കറുത്ത ദിനമായി മാറട്ടെ" എന്ന് മമത ബാനർജി കോൽക്കത്തയിൽ പറഞ്ഞു. നിലവിലെ നിയമസഭയുടെ കാലാവധി മേയ് ഏഴിന് അവസാനിക്കാനിരിക്കെയാണ് ബംഗാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നത്.
തോൽവിക്ക് പിന്നാലെ രാജിവെക്കണമെന്ന ആവശ്യം മമത തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി കളിക്കുകയാണെന്നും മഹാരാഷ്ട്ര, ഹരിയാന, ബീഹാർ എന്നിവിടങ്ങളിലേതിന് സമാനമായ അട്ടിമറിയാണ് ബംഗാളിലും നടന്നതെന്ന് അവർ ആരോപിച്ചു.
നിയമസഭ ചേരുന്ന ദിവസം കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കാൻ എംഎൽഎമാർക്ക് മമത നിർദേശം നൽകി. പാർട്ടി വിരുദ്ധമായി സംസാരിക്കുന്നവർക്കെതിരെ അച്ചടക്ക സമിതിയെയും നിയോഗിച്ചു. ഏപ്രിൽ 29 മുതൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനും തൃണമൂൽ തീരുമാനിച്ചു.
മമതയെ പുറത്താക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെക്കാൻ വിസമ്മതിക്കുന്നത് ഭരണഘടനാപരമായ സങ്കീർണ്ണതയുണ്ടാക്കുന്നുണ്ട്. ഗവർണറുടെ താൽപര്യപ്രകാരമാണ് മുഖ്യമന്ത്രി അധികാരത്തിൽ തുടരുന്നത് എന്നതിനാൽ ഗവർണർക്ക് മമതയെ പുറത്താക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് ഭൂരിപക്ഷമുള്ള കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാം.
ബംഗാൾ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ഗവർണറുടെ അടുത്ത നീക്കം നിർണായകമാകും.
Tags : West Bengal Mamata Banerjee Latest News