Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വൻ ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ സ്ഥാപന നിക്ഷേപരുടെ തുടരുന്ന പിന്മാറ്റം, ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ, ദുർബലമായ മൂന്നാം പാദ ഫലങ്ങൾ എന്നിവയെല്ലാം വിപണിയെ സ്വാധീനിച്ചു.
2026ലെ ഇതുവരെയുള്ള വ്യാപാര സെഷനിലെ 13 ദിനങ്ങളിൽ 10ലും സെൻസെക്സും നിഫ്റ്റി 12 ദിനങ്ങളിലും ഇടിഞ്ഞു. 2025 മേയ് 13ന് ശേഷം ശതമാനക്കണക്കിൽ ഒരു ദിവസം നേരിട്ട ഏറ്റവും വലിയ ഇടിവാണ് ഇന്നലെയുണ്ടായത്.
സെൻസെക്സ് 1066 പോയിന്റ് (1.28%) താഴ്ന്ന് 82,180.47ലും നിഫ്റ്റി 353 പോയിന്റ് (1.38%) നഷ്ടത്തിൽ 25,232.50ലും വ്യാപാരം പൂർത്തിയാക്കി.
വിപണിയിലുണ്ടായ വൻ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ആകെ വിപണി മൂലധനം 9.46 ലക്ഷം കോടി രൂപ കുറഞ്ഞ് 455.7 ലക്ഷം കോടിയായി. തിങ്കളാഴ്ച ഇത് 465 ലക്ഷം കോടി രൂപയായിരുന്നു.
ജനുവരിയിൽ നിഫ്റ്റി, സെൻസെക്സ് സൂചികകൾ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് 29,135 കോടി രൂപയായിരുന്നു. 2025 ഓഗസ്റ്റിനുശേഷമുള്ള (34,993 കോടി രൂപ) ഏറ്റവും മോശം പ്രകടമാണിത്.
നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ചുവപ്പിലാണ് വ്യാപാരം പൂർത്തീകരിച്ചത്. റിയൽറ്റി സൂചിക (5.04 %) ഇടിഞ്ഞ് മേഖലാ സൂചികകളിൽ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഐടി, ഓട്ടോ, ഹെൽത്ത്കെയർ, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് 90.97 എന്ന റിക്കാർഡ് താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപർ ഇന്ത്യൻ വിപണിയിൽനിന്നു തുടരുന്ന പിന്മാറ്റവും ഇറക്കുമതിക്കാരിൽ ഡോളർ ആവശ്യകത ഉയരുന്നതും രൂപയുടെ താഴ്ചയ്ക്കു കാരണമാകുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 90.91 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപ 91.06ലേക്കു താഴ്ന്നു. തിങ്കളാഴ്ച ഡോളറിനെതിരേ 12 പൈസ നഷ്ടത്തിൽ 90.90ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടയിലെ രൂപയുടെ താഴ്ന്ന ലെവൽ. അന്ന് തന്നെ രേഖപ്പെടുത്തിയ 90.93 ആണ് ഇതിനു മുന്പ് ഡോളറിനെതിരേ രൂപയുടെ വ്യാപാരവസാനമുള്ള താഴ്ന്ന നില.