x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓഹരിവിപണിയിൽ എഐ ഭീഷണി

ഓഹരി അവലോകനം / സോണിയ ഭാനു
Published: February 16, 2026 01:44 AM IST | Updated: February 16, 2026 01:44 AM IST

 എഐ ഭീഷണികൾക്ക്‌ മുന്നിൽ ബുൾ ഓപ്പറേറ്റർമാരുടെ മുഖംമൂടി അഴിഞ്ഞുവീണു. ഐടി ഭീമന്മാരുടെ വിളനിലമായ നാസ്‌ദാക്‌ സൂചികയ്‌ക്ക്‌ കഴിഞ്ഞ വാരം നേരിട്ട തകർച്ച അമേരിക്കയിൽ മാത്രമായി ഒതുങ്ങാതെ യൂറോപ്യൻ - ഏഷ്യൻ വിപണികളെയും പിടിച്ചുലയ്‌ക്കാൻ സാധ്യത. ഇതിന്‍റെ സൂചനയായി ഇന്ത്യൻ മാർക്കറ്റിൽ വാരാന്ത്യം അലയടിച്ച വില്പന സമ്മർദം മുൻനിര ഇൻഡക്‌സുകളിൽ വിള്ളലുളവാക്കി.

സിഎൻഎക്‌സ്‌ ഐടി ഇൻഡക്‌സിനു നേരിട്ടതു പത്ത്‌ മാസത്തിനിടയിലെ ഏറ്റവും കനത്ത തിരിച്ചടി, പിന്നിട്ടവാരം സൂചിക എട്ട്‌ ശതമാനം ഇടിഞ്ഞു. ഈ വർഷം സൂചിക ഇതിനകം 13 ശതമാനം താഴ്‌ന്നു. കഴിഞ്ഞ വർഷത്തെ 12 ശതമാനം തകർച്ചയെയും വിപണി മറികടന്നത്‌ ദുഃസൂചനയായി വിലയിരുത്താം. അതേസമയം ജനുവരിയിൽ യുഎസ് പ്രതീക്ഷിച്ചതിനേക്കാൾ തൊഴിൽ മേഖലയിൽ നിന്നുള്ള മികച്ച കണക്കുകൾ പുറത്തുവന്നത്, ഫെഡറൽ റിസർവിനെ പലിശ നിരക്ക് ഇളവുകളിൽനിന്നു പിൻതിരിപ്പിക്കാം. ബോംബെ സെൻസെക്‌സ്‌ 953 പോയിന്‍റും നിഫ്‌റ്റി സൂചിക 222 പോയിന്‍റും പ്രതിവാര നഷ്‌ടത്തിലാണ്.

നിഫ്റ്റി ഈ ആഴ്ചയിൽ

നിഫ്‌റ്റി സൂചിക കഴിഞ്ഞ വാരത്തിലെ 25,693ൽനിന്നും ആദ്യ പകുതിയിൽ 25,986 പോയിന്‍റ് വരെ കയറിയെങ്കിലും മുൻ ലക്കം സൂചിപ്പിച്ച 26,140ലേക്ക്‌ ഉയരാനായില്ല. വിദേശത്തുനിന്നുള്ള പ്രതികൂല വാർത്തകൾ വാരാവസാനം സൂചികയെ പിടിച്ചുലച്ചതോടെ നിഫ്‌റ്റി 25,446ലേക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 25,471ലാണ്.
ഈ വാരം വിപണിയുടെ ആദ്യ താങ്ങ്‌ 25,282 പോയിന്‍റിലാണ്, ഇത്‌ നിലനിർത്താനായില്ലെങ്കിൽ 25,094ലേക്കും തുടർന്ന് 24,554 പോയിന്‍റിലേക്കും പരീക്ഷണങ്ങൾക്ക്‌ നിർബന്ധിതമാകും. അതേസമയം, ബുൾ ഓപ്പറേറ്റർമാർ ശക്തമായി തിരിച്ചടിച്ചാൽ നിഫ്‌റ്റിക്ക്‌ 25,822 - 26,174 പോയിന്‍റിലേക്ക്‌ തിരിച്ചുകയറാനാകും.

നിഫ്റ്റി ഫ്യൂച്ചേഴ്‌സ് ഫെബ്രുവരി 25,735ൽനിന്നും 26,068ലേക്ക്‌ മുന്നേറിയെങ്കിലും പിന്നീട്‌ 25,519ലേക്ക്‌ ഇടിഞ്ഞു. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചത്‌ തകർച്ചയ്‌ക്ക്‌ ഇടയാക്കി. വാരാവസാനം വില്പനസമ്മർദം കണക്കിലെടുത്താൽ 25,450ലെ നിർണായക സപ്പോർട്ട് കാത്തു സൂക്ഷിക്കാൻ ക്ലേശിക്കേണ്ടി വരാം. ഈ താങ്ങ്‌ നിലനിർത്തുന്നതിൽ ബുൾ ഓപ്പറേറ്റർമാർ വിജയിച്ചാൽ 26,000ലേക്ക്‌ ഉയരാം. വിപണിയിലെ ഓപ്പൺ ഇന്‍ററസ്റ്റ്‌ 160 ലക്ഷത്തിൽനിന്ന്‌ 162 ലക്ഷമായത്‌ പുതിയ ഷോർട്ട് പൊസിഷനുകളെ സൂചിപ്പിക്കുന്നു.

സെൻസെക്സ് ഈ ആഴ്ചയിൽ

സെൻസെക്‌സ് 83,580 പോയിന്‍റിൽ നിന്നുള്ള കുതിപ്പിൽ 84,465 വരെ ഉയർന്നു. എന്നാൽ‌, കൂടുതൽ മികവിനു അവസരം ലഭിക്കാതെ വില്പന സമ്മർദത്തിൽ സൂചിക 82,548 പോയിന്‍റിക്ക്‌ വെള്ളിയാഴ്‌ച ഇടിഞ്ഞു, മാർക്കറ്റ്‌ ക്ലോസിംഗിൽ വിപണി 82,624 ലാണ്.

ഈവാരം സെൻസെക്‌സ്‌ 83,878ലെ ആദ്യ പ്രതിരോധം മറികടന്നാൽ 85,130നെ ലക്ഷ്യമാക്കും. എന്നാൽ, സ്ഥിതിഗതികൾ അല്പം പരുങ്ങലിലായതിനാൽ ആഭ്യന്തര ഫണ്ടുകൾ ബാധ്യതകൾ വിറ്റുമാറാൻ ഇടയുണ്ട്‌. അത്തരം ഒരു സാഹചര്യം ഉടലെടുത്താൽ സൂചിക 81,961 – 81,296 പോയിന്‍റിലേക്കു പരീഷണം നടത്താം. ബ്ലൂചിപ്പ്‌ ഓഹരികളിൽ സമ്മർദം തുടർന്നാൽ സൂചികയുടെ ദൃഷ്‌ടി 79,379ലേക്കു തിരിയാം.

വിദേശ ഓപ്പറേറ്റർമാർ ഓഹരിവിപണിയിൽ വില്പനയ്‌ക്ക്‌ ഉത്സാഹിച്ചതിനിടയിലും ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപ നേട്ടം കൈവരിച്ചു. വിദേശ ഫണ്ടുകൾ ആദ്യ നാല് വ്യാപാരദിനങ്ങളിലായി 3374.32 കോടി രൂപയുടെ നിക്ഷേപിച്ചു. എന്നാൽ, വെള്ളിയാഴ്‌ച അവർ ഒറ്റയടിക്ക്‌ 7395.41 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 125.36 കോടിയുടെ വില്പനയും 7009.17 കോടി രൂപയുടെ ഓഹരി വാങ്ങലും നടത്തി.

രൂപ തുടർച്ചയായ രണ്ടാം വാരവും ചെറിയ നേട്ടം ആവർത്തിച്ചു. ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 90.66ൽനിന്നും 90.36ലേക്ക്‌ ശക്തിപ്രാപിച്ചെങ്കിലും ക്ലോസിംഗിൽ 90.50ലാണ്.ന്യൂയോർക്കിൽ സ്വർണവില ട്രോയ്‌ ഔൺസിനു 4967 ഡോളറിൽനിന്നും 5000 ഡോളറിലെ പ്രതിരോധം തകർത്ത്‌ 5114 ഡോളർ വരെ കയറിയ ശേഷം 5042 ഡോളറിലാണ്.

Tags : threat in stock market

Recent News

Corehub Up