മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ തിരിച്ചടിയെത്തുടർന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഏഴെണ്ണത്തിന്റെയും വിപണി മൂല്യത്തിൽ വൻ ഇടിവ്. കഴിഞ്ഞയാഴ്ച മാത്രം ഈ കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ 1,75,000 കോടി രൂപയുടെ കുറവാണുണ്ടായത്. ഇതിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത് റിലയൻസ് ഇൻഡസ്ട്രീസിനാണ്.
കഴിഞ്ഞ വാരം സെൻസെക്സ് 949 പോയിന്റ് ഇടിഞ്ഞതാണ് കമ്പനികൾക്ക് തിരിച്ചടിയായത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അതിന്റെ ഫലമായുണ്ടായ എണ്ണവില വർധനവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിന് 89,720 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. എച്ച്ഡിഎഫ്സി ബാങ്കിന് 37,248 കോടി രൂപ, എസ്ബിഐക്ക് 35,399 കോടി രൂപ, ഐസിഐസിഐ ബാങ്കിന് 8,121 കോടി രൂപ, ഭാരതി എയർടെലിന് 2,480 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം.
റിലയൻസിന്റെ ആകെ വിപണി മൂല്യം ഇതോടെ 18,24,515 കോടി രൂപയായി താഴ്ന്നു. അതേസമയം, വിപണിയിലെ ഈ തകർച്ചയ്ക്കിടയിലും ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ്, ഇൻഫോസിസ് എന്നീ കമ്പനികൾ നേട്ടമുണ്ടാക്കി. എൽ ആൻഡ് ടിയുടെ വിപണി മൂല്യത്തിൽ 18,051 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. മൂല്യത്തിന്റെ കാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Tags : Latest News Business Stock Market