District News
കോട്ടയം: കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പത്മവിഭൂഷണ്‍ ജസ്റ്റീസ് കെ.ടി. തോമസിന് ഇന്ന് പൗരസ്വീകരണം നല്‍കും. ഹോട്ടല്‍ സീസര്‍ പാലസില്‍ രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാന്നാനം കെ.ഇ. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും.
District News
ഇരിട്ടി: നുച്യാട് സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി കൂദാശയും ഇടവക തിരുനാളും ഇന്നും നാളെയുമായി നടക്കും. കൂദാശദിനമായ ഇന്നു രാവിലെ 9.30ന് ബിഷപ്പുമാർക്ക് സ്വീകരണം. കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് കൂദാശകർമങ്ങൾക്കും വിശുദ്ധ കുർബാനക്കും മുഖ്യകാർമികത്വം വഹിക്കും. സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ എന്നിവർ സഹകാർമികരാകും. ഉച്ചയ്ക്ക് 12.30ന് പൊതുസമ്മേളനവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടാകും.
തിരുനാൾ ദിനമായ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാദ്യമേളങ്ങൾ. നാലിന് ദിവ്യകാരുണ്യ ആരാധന. 4.30ന് ലദീഞ്ഞ്, പരിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. വൈകുന്നേരം 6.15ന് തിരുനാൾ പ്രദക്ഷിണം. 7.30ന് മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് വിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കുന്നതോടെ ആഘോഷം സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജിബിൽ കുഴിവേലിൽ, പാരിഷ് ട്രസ്റ്റിമാരായ ടോമി ഇളംകുളത്ത്, ജയിംസ് കാഞ്ഞിരത്തുംമൂട്ടിൽ, കൺവീനർമാരായ സാജു പുലിയന്നൂർ, ജോയൽ ഇളംകുളത്ത് എന്നിവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്യു, എംഎസ്എഫ് എന്നീ വിദ്യാർഥി സംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
യൂണിവേഴ്സിറ്റി, പൊതുപരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു. പിഎം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങൾ എന്ന നിലയിലാണ് യുഡിഎസ്എഫിന്റെ പേരിൽ സമരം നടത്താൻ തീരുമാനിച്ചത്.
എല്ലാ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 31 ന് ദേദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
International
കാന്‍ബറ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഓസ്ട്രേലിയയിലെ കാന്‍ബറയിലാണ് അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരം അരങ്ങേറുക.
ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ കൂടിയാണ് ടി20 ലോക ചാമ്പ്യൻമാരായ ഇന്ത്യൻ ടീം പരമ്പരക്കിറങ്ങുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്.
അതിനാൽ സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പരമ്പര നിര്‍ണായകമാണ്. പരമ്പര കൈവിട്ടാല്‍ മോശം ഫോമിലുള്ള ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെ നായകസ്ഥാനവും തുലാസിലാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് കാന്‍ബറയിലെ മാനുക ഓവലിലാണ് മത്സരം.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് അവസാനിക്കും. ശനിയാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിലേക്കുള്ള മൂന്ന് ഗേറ്റുകളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.
വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് ശക്തി കുറയുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂരും കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ പെയ്യും.
കടലാക്രമണം ശക്തമായതിനാൽ 27 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ സന്ദർശനം നടത്തും. എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു മുഖ്യാതിഥിയാകും. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും.
തുടർന്ന് റോഡ് മാർഗം 11.55നു കോളജിലെത്തി ചടങ്ങിനു ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ 1.45നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു തിരിക്കും.
ഇന്നലെ ശിവഗിരിയിലെയും പാലായിലെയും പരിപാടികൾക്കുശേഷം കുമരകത്തെ താജ് റിസോർട്ടിലാണു രാഷ്ട്രപതി താമസിച്ചത്. രാജ്ഭവനിൽ രണ്ട് ദിവസം താമസിച്ച രാഷ്ട്രപതിക്ക് അയ്യപ്പവിഗ്രഹം സമ്മാനിച്ചാണു ഗവർണർ രാജേന്ദ്ര ആർലേക്കർ യാത്രയാക്കിയത്. രാജ്ഭവന്റെ ചിത്രമുള്ള ഉപഹാരവും സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർഗോഡ്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും അതിതീവ്രമഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
International
കയ്റോ: ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ ഇന്ന് ഹമാസ് - ഇസ്രായേൽ ചർച്ച നടക്കും. ചർച്ചകൾക്കായി ട്രംപിന്റെ മരുമകൻ ജറേദ് കുഷ്നറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി.
ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. ട്രംപിന്റെ പദ്ധതി പ്രകാരം ബന്ദികളെ കൈമാറിയാൽ വെടിനിർത്തലിന് ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.
ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയുമായി ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ഗാസയുടെ പലഭാഗങ്ങളിൽ ആക്രമണം നടത്തി.
Kerala
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടത്തും. ഉച്ചയ്ക്ക് ഒന്നിന് ഗോർഖി ഭവനിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുക്കും. അതോടൊപ്പം പൂജാ ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും നടത്തും.
കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബംപര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റുകയായിരുന്നു. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.
പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14,07,100 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശൂര്‍ ജില്ലയ്ക്കാണ്, 9,37,400 ടിക്കറ്റുകള്‍. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകള്‍ ഏജന്‍സികള്‍ വഴി വിൽപ്പന നടന്നു.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും.
അഞ്ചാം സമ്മാനമായി 10 പരമ്പരകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും. ഒപ്പം 5,000 മുതല്‍ 500 രൂപ വരെയുള്ള സമ്മാനവുമുണ്ട്.