National
ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെ വിമർശിക്കുന്ന തരത്തിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചെന്ന കാരണത്താൽ നിർബന്ധിത നടപടി നേരിടുന്ന ‘പഞ്ചാബ് കേസരി’ പത്രത്തിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസം. പത്രത്തിന്റെ പ്രസിദ്ധീകരണം തടയുന്ന തരത്തിൽ നിർബന്ധിത നടപടികൾ പാടില്ലെന്ന് ആംആദ്മി സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
വിഷയത്തിൽ പത്രമാനേജ്മെന്റ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിവിധി വന്ന് ഒരാഴ്ചവരെയും സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരുമെന്നും അതിലൂടെ കക്ഷികൾക്ക് അപ്പീൽ തേടാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
വൈദ്യുതി വിച്ഛേദിക്കൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസുകൾ, പത്രത്തിന്റെ കാന്റീൻ അടച്ചുപൂട്ടൽ തുടങ്ങി നിരവധി നടപടികൾ രണ്ടു ദിവസത്തെ ഇടവേളയിൽ പത്രം നേരിടേണ്ടിവന്നതായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിനുമുന്നിൽ പരാമർശിച്ചു.
സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ഈ നടപടികൾ നേരിടേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 വർഷമായി പ്രവർത്തിക്കുന്ന പത്രം ജലമലിനീകരണം ആരോപിച്ച് അടച്ചുപൂട്ടാനാണു സർക്കാർ നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് സുപ്രീംകോടതി ഇടപെടൽ.
പത്രത്തിന്റെ പ്രസിദ്ധീകരണം തടയാനാകില്ലെന്നും പ്രിന്റിംഗ് തടസമില്ലാതെ തുടരട്ടേയെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ നിരീക്ഷണം.
കേസുമായി ബന്ധപ്പെട്ട് പത്രം ഉടമകൾ സമർപ്പിച്ച ഹർജിയിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയെങ്കിലും വിഷയത്തിൽ ഇടക്കാല ഉത്തരവുകളൊന്നും ഉണ്ടായില്ല. തുടർന്നാണ് സുപ്രീംകോടതിയിൽ ഇന്നലെ വിഷയം പരാമർശിച്ചത്.
എന്നാൽ നിയമമനുസരിച്ചു മാത്രമാണ് സംസ്ഥാനസർക്കാർ പ്രവർത്തിച്ചതെന്ന് പഞ്ചാബിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ ഷദൻ ഫറാസത്ത് വാദിച്ചു.
മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി ഒരു യൂണിറ്റ് മാത്രം അടച്ചുപൂട്ടാനാണു നിർദേശമെന്നും പത്രം പൂർണമായും നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
എന്നാൽ സുപ്രീംകോടതി ഈ വാദങ്ങൾ തള്ളുകയായിരുന്നു.
National
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ ആം ആദ്മി പാർട്ടി. ഒറ്റയ്ക്ക് മത്സരിക്കാൻ സംസ്ഥാനനേതൃത്വത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കേജരിവാൾ അനുമതി നൽകി.
ഇന്ത്യാ സഖ്യത്തിൽനിന്ന് പിൻമാറിയശേഷം, മറ്റുപാർട്ടികളുമായി സഹകരിച്ചുള്ള തെരഞ്ഞെടുപ്പുസഖ്യങ്ങൾ വേണ്ടെന്നാണ് എഎപി നയം.
ചർച്ചകൾക്കായി എഎപി സംസ്ഥാനപ്രസിഡന്റ് വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തി കേജരിവാളിനെ കണ്ടത്. തദ്ദേശതെരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ ജനപ്രതിനിധികളെയും കേജരിവാൾ അഭിനന്ദിച്ചു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ (എംജിഎൻആർഇജിഎ) ത്തിനു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി-ജി റാം ജിക്കെതിരേ പ്രമേയവുമായി പഞ്ചാബ് നിയമസഭ. പുതിയ നിയമം ചർച്ച ചെയ്യുന്നതിനായി ഒരു ദിവസത്തേക്കു നിയമസഭാസമ്മേളനം വിളിച്ചുചേർത്താണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി പ്രമേയം കൊണ്ടുവന്നത്.
ഗ്രാമീണ വികസന-പഞ്ചായത്ത് വകുപ്പ് മന്ത്രി തരുണ്പ്രീത് സിംഗ് സോണ്ടാണു പ്രമേയം സഭയിൽ അവതരിപ്പിച്ചത്. അതിജീവനത്തിനായി മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തെ ആശ്രയിക്കുന്ന ഗ്രാമീണ തൊഴിലാളികളെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെയും പട്ടികജാതി സമൂഹങ്ങളെയും വിബി-ജി റാം ജി നിയമം ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് നിയമം കേന്ദ്രം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ദരിദ്രരായ തൊഴിലാളികൾക്കും സ്ത്രീകൾക്കും തൊഴിൽ കാർഡുകളുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും വേതനവും തൊഴിലുകളും ഉറപ്പാക്കിയിരുന്ന അവകാശത്തെ ഇല്ലാതാക്കുന്ന വിബി-ജി റാം ജി ബില്ലിനെ പഞ്ചാബ് നിയമസഭ പ്രമേയത്തിൽ നിരാകരിച്ചിട്ടുണ്ട്. അവകാശാധിഷ്ഠിതവും ആവശ്യാധിഷ്ഠിതവും പൂർണമായും കേന്ദ്രം സ്പോണ്സർ ചെയ്യുന്നതുമായ എംജിഎൻആർഇജിഎയുടെ ഘടന നിലനിർത്തുന്നതിനായി സംസ്ഥാനസർക്കാർ കേന്ദ്രവുമായി ചർച്ച നടത്തണമെന്നും പ്രമേയം നിർദേശിക്കുന്നു.
സംസ്ഥാനങ്ങൾക്ക് അനാവശ്യ സാന്പത്തികബാധ്യത ചുമത്തുകയും ഗ്രാമീണ തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്ന പുതിയ ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, വിബി-ജി റാം ജി ബില്ലിനെതിരേ പ്രമേയം കൊണ്ടുവന്ന എഎപി സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരുമാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പാർലമെന്റ് നിയമങ്ങൾ പാലിക്കേണ്ടതു സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും എഎപിയുടേത് അന്ധമായ എതിർപ്പുകളാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
വിഷയം പഠിക്കാതെയും കേന്ദ്രമന്ത്രിസഭയുമായി കൂടിയാലോചിക്കാതെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിഎൻആർഇജിഎ പിൻവലിച്ചതെന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ രാഹുൽ ഭാവനയുടെ ലോകത്താണു ജീവിക്കുന്നതെന്നും രാജ്യത്തെ യാഥാർഥ്യങ്ങളുമായി ബന്ധമില്ലെന്നും ചൗഹാൻ പരിഹസിച്ചു.
National
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ഡൽഹി പോലീസ് ആണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്.
സൗരഭ് ഭരദ്വാജ്, സഞ്ജീവ് ജാ, ആദിൽ അഹമ്മദ് ഖാൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ സാന്താ ക്ലോസിനെ അവഹേളിച്ചുവെന്ന് കാട്ടിയാണ് പരാതി.
ഡിസംബർ 17, 18 തീയതികളിൽ നടത്തിയ സ്കിറ്റിന്റെ വീഡിയോകളാണ് നേതാക്കൾ പോസ്റ്റ് ചെയ്തത്. സാന്താ ക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നു. മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് രാജേഷ് ഗുപ്ത പാർട്ടി വിട്ടത്.
പാർട്ടി പ്രവർത്തകരെ കെജ്രിവാൾ ഉപയോഗിച്ച് വലിച്ചെറിയുന്നതായി രാജേഷ് ഗുപ്ത ആരോപിച്ചു. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രണ്ട് തവണ എംഎൽഎ ആയിരുന്ന രാജേഷ് ഗുപ്തയുടെ ബിജെപി പ്രവേശനമെന്നതാണ് ശ്രദ്ധേയം.
പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് വലിച്ചെറിയുന്ന കെജ്രിവാളിന്റെ രീതിയാണ് പാർട്ടിയുടെ തകർച്ചയ്ക്ക് പിന്നിലെ കാരണമെന്നും രാജേഷ് ഗുപ്ത കൂട്ടിച്ചേർത്തു. എഎപി വിട്ട രാജേഷിനെ ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
District News
പയ്യോളി: ഭീഷണിയും സമ്മർദ്ദവും കാരണം പയ്യോളി നഗരസഭയിലെ പന്ത്രണ്ടാം ഡിവിഷനിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതായി ആം ആദ്മി പാർട്ടി. 12ാം ഡിവിഷനിൽ നേരത്തെ പ്രഖ്യാപിച്ച ഡോക്ടർ മുസ്തഫയുടെ സ്ഥാനാർത്ഥിത്വം ആണ് പിൻവലിക്കുന്നതായി ആം ആദ്മി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചത്.
പകരം ആം ആദ്മി ജില്ലാ സെക്രട്ടറി കെ.എം. ഷമീർ സ്ഥാനാര്ഥിയാകും.തെരഞ്ഞെടുപ്പ് രംഗത്തെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ആം ആദ്മി പാർട്ടി പയ്യോളി യൂണിറ്റ് അഭിപ്രായപ്പെട്ടു.ഇപ്രാവശ്യം വളരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പിനായി സജ്ജമായ ആം ആദ്മി പാർട്ടി നവംബർ ഒന്നാം തീയതി തന്നെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരുന്നു.
ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് ചേരാത്ത ഇത്തരത്തിലുള്ള ഇടപെടലുകൾ വരുന്ന തെരഞ്ഞെടുപ്പിൽ പൊതുജനം തീർച്ചയായും വിലയിരുത്തുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളം കൂടാതെ ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കു നേട്ടം. പഞ്ചാബിലെയും ഗുജറാത്തിലെയും സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. ഗുജറാത്തിലെ മറ്റൊരു സീറ്റിൽ ബിജെപിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസും വിജയിച്ചു.
ഗുജറാത്തിലെ വിസവദാർ മണ്ഡലത്തിൽ എഎപി മുൻ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ 17,554 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി. എഎപി അംഗ ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗുജറാത്തിലെ കാദി സീറ്റിൽ ബിജെപിയിലെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. കോൺഗ്രസ് രണ്ടാമതെത്തി. ബിജെപി എംഎൽഎയായിരുന്ന കാർസൻ സോളങ്കിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലം എഎപിയിലെ സഞ്ജീവ് അറോറ നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാമതെത്തിയത്. ബിജെപി മൂന്നാമതും അകാലി ദൾ നാലാമതുമായി. എഎപി എംഎൽഎ ഗുർപ്രീത് ബാസി ഗോഗിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ആലിഫ അഹമ്മദ് 50,049 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപിയാണ് രണ്ടാമതെത്തിയത്. സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
കാളിഗഞ്ച് എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നസിറുദ്ദീന്റെ മകളാണ് മുപ്പത്തിയെട്ടുകാരിയും ഐടി പ്രഫഷണലുമായ ആലിഫ.