ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട ഏഴ് എംപിമാരുടെ ബിജെപി ലയനത്തിന് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ അംഗീകാരം നൽകി. ഇതോടെ 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു.
രാഷ്ട്രപതി നാമനിർദേശം ചെയ്തവരിൽ ബിജെപിയിൽ ചേർന്ന അഞ്ചു പേരും ഉൾപ്പെടെയാണ് ബിജെപിയുടെ അംഗസംഖ്യ 113ലെത്തിയത്.
എഎപി വിട്ട രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, വിക്രംജിത് സിംഗ് സാഹ്നി, ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഇവരുടെ ലയനത്തിന് രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി അംഗീകാരം നൽകിയതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു ആണ് സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചത്. പിന്നാലെ രാജ്യസഭയുടെ വെബ്സൈറ്റിലും പാർട്ടികളുടെ പുതിയ അംഗബലം പ്രസിദ്ധീകരിച്ചു.
പഞ്ചാബിൽനിന്ന് ആകെയുള്ള ഏഴ് രാജ്യസഭാംഗങ്ങളിൽ ആറു പേരും ബിജെപിയിലെത്തി. രാജ്യസഭയിലേക്ക് ഒരംഗത്തപ്പോലും തെരഞ്ഞെടുക്കാനുള്ള അംഗബലമില്ലാത്ത ചെറുപാർട്ടിയാണു പഞ്ചാബിൽ ബിജെപി. പഞ്ചാബിലെ 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാർ മാത്രമാണു ബിജെപിക്കുള്ളത്.
രാജ്യസഭയിൽ പത്ത് എംപിമാരുമായി നാലാം സ്ഥാനത്തുണ്ടായിരുന്ന എഎപിയുടെ അംഗബലം മൂന്നായി കുറഞ്ഞു. പഞ്ചാബിൽനിന്ന് ബൽബീർ സിംഗ് സീചെവാൾ മാത്രമാണ് എഎപിയിൽ ശേഷിക്കുന്നത്.
ഡൽഹിയിൽ നിന്നുള്ള രാജ്യസഭയിലെ പാർട്ടി നേതാവ് സഞ്ജയ് സിംഗും ചാർട്ടേഡ് അക്കൗണ്ടന്റായ എൻ.ഡി. ഗുപ്തയും എഎപിയിൽ തുടരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെ മുൻ ദേശീയ പ്രസിഡന്റാണു ഗുപ്ത.
രാജ്യസഭയിലെ രാജ്യസഭയിലെ പുതിയ അംഗബലം
ബിജെപി: 113
(നേരത്തേ 107 ആയിരുന്നു. നാമനിർദേശം ചെയ്യപ്പെട്ട അഞ്ച് പേരും ആറ് എഎപി അംഗങ്ങളും ചേർന്നതോടെയാണിത്).
എൻഡിഎ : 148
എഎപി: പത്തിൽനിന്ന് മൂന്നായി കുറഞ്ഞു
പത്താം ഷെഡ്യൂൾ
അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ കാലത്ത് പാർലമെന്റ് പാസാക്കിയ 2003ലെ 91-ാം ഭരണഘടനാ ഭേദഗതി നിയമം ആണ് കൂറുമാറിയ എഎപി എംപിമാരെ അയോഗ്യതയിൽ നിന്നൊഴിവാക്കിയത്. രാഷ്ട്രീയ പാർട്ടി എംപിമാരിൽ കുറഞ്ഞതു മൂന്നിൽ രണ്ട് അംഗങ്ങൾ മറ്റൊരു പാർട്ടിയിലേക്കു മാറിയാൽ അതു ലയനമായി കണക്കാക്കും എന്നതായിരുന്നു നിയമഭേദഗതി.
Tags : Aam Aadmi Party MPs approve BJP merger C.P. Radhakrishnan