International
ദുബായ്: അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ ആസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാനിലെ പ്രക്ഷോഭകരെ സഹായിക്കാൻ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ഭരണകൂടത്തിന്റെ കൂട്ടക്കൊലയ്ക്കിടയിലും പ്രക്ഷോഭം തുടരുകയാണ്. തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ കൂട്ടമായി കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടെ, അറസ്റ്റിലായ പ്രക്ഷോഭകാരികളെ വിചാരണ നടത്തി വധശിക്ഷയ്ക്കു വിധേയമാക്കാൻ ഇറാൻ നടപടി ആരംഭിച്ചു. പ്രക്ഷോഭകർക്കു വധശിക്ഷ നൽകിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
ഇറാനിൽ ഇടപെടാൻ ട്രംപ് തീരുമാനിച്ചുവെന്നാണ് ഇസ്രേലി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, അമേരിക്കൻ ഇടപെടലിന്റെ രീതിയും വ്യാപ്തിയും വ്യക്തമല്ല.
ഇറാനിൽ അമേരിക്കൻ ഇടപെടലിനും ഭരണകൂട അട്ടിമറിക്കുമുള്ള സാധ്യതകൾ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രി ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തുകയുണ്ടായി.
അമേരിക്കൻ ആക്രമണം തടയാനുള്ള നീക്കം ഇറാനും സജീവമാക്കി. അമേരിക്കൻ ആക്രമണം തടയാൻ ഇടപെടണമെന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളോട് ഇറാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാൻ ബന്ധപ്പെട്ടത്.
അമേരിക്ക ആക്രമിച്ചാൽ ഈ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ലാറിജ്ജാനി എന്നിവരാണു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ബന്ധപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷസാധ്യത വർധിച്ച പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നിലച്ചതായാണു സൂചന.