ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ യുഎസ് സൈനികർ പിടിയിലായെന്ന് ഇറാൻ. ഇറാൻ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി ആണ് യുഎസ് സൈനികർ പിടിയിലായെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർഥ കണക്ക് അമേരിക്ക പറയുന്നില്ലെന്നും അലി ലറിജാനി ആരോപിച്ചു. ശനിയാഴ്ച ഇറാനിലെ ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ലറിജാനിയുടെ ആരോപണം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെയും ആയിരത്തിലേറെ സാധാരണക്കാരെയും കൊലപ്പെടുത്തിയതിന് ഇസ്ലാമിക് റിപബ്ലിക് ട്രംപിനെ വെറുതെ വിടില്ല. വെനസ്വേലയോട് ചെയ്തത് ഇറാനോട് ചെയ്യാനാകുമെന്ന ധാരണയിലായിരുന്നു ട്രംപെന്നും അലി ലറിജാനി കൂട്ടിച്ചേർത്തു.
അതേസമയം സംഘർഷം അവസാനിപ്പിക്കാനുള്ള തങ്ങളുടെ സൗഹൃദ സന്ദേശത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊലപ്പെടുത്തിയെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്നും അരഗ്ചി ആരോപിച്ചു.
Tags : iran united states donald trump Abbas Araghchi Ali Larijani