National
ന്യൂഡൽഹി: കോളജിലേക്കു പോകുന്നതിനിടെ വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം. ഡൽഹി സർവകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിക്കു നേരെയാണ് അതിക്രമം നടന്നത്.
ഇഷാൻ, ജിതേന്ദർ, അർമാൻ എന്നീ മൂന്നു യുവാക്കളാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ ഇരു കൈകൾക്കും പൊള്ളലേറ്റു. പെൺകുട്ടിയെ കണ്ടപ്പോൾ ഇഷാൻ ആസിഡ് കുപ്പി അർമാനു കൈമാറി. അർമാനാണ് വിദ്യാർഥിനിക്കു മേൽ ആസിഡ് ഒഴിച്ചത്.
മുഖം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈകൾക്കു പരിക്കേറ്റത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ജിതേന്ദർ പെൺകുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നു.
Kerala
ഇടുക്കി: വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു സ്വദേശി സുകുമാരൻ ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം. വെള്ളിയാഴ്ച വൈകിട്ടാണ് ആസിഡ് ആക്രമണം ഉണ്ടായത്. പിതൃസഹോദരിയുടെ സ്വർണം സുകുമാരൻ വാങ്ങി വച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വെള്ളിയാഴ്ച വൈകിട്ടോടുകൂടിയാണ് തങ്കമ്മ വീട്ടിലെത്തുന്നത്. കൈയിൽ കരുതിയിരുന്ന ആസിഡ് സുകുമാരന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുകുമാരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെയാണ് മരണം സംഭവിച്ചത്. ആസിഡ് ആക്രമണത്തിൽ തങ്കമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ് തങ്കമ്മ.