District News
മുക്കം: കൊടിയത്തൂരിൽ 2017 ജൂലൈ 15ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി പ്രസിഡന്റിന്റെ കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അന്നത്തെ പ്രസിഡന്റായിരുന്ന സി.ടി.സി. അബ്ദുള്ള നൽകിയ പരാതിയിൽ കോൺഗ്രസ് നേതാക്കളെ കോടതി വെറുതേവിട്ടു.
മുക്കം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. യുഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം കൺവീനർ കെ.ടി. മൻസൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി. സൂഫിയാൻ, ബഷീർ പുതിയോട്ടിൽ, കരീം പഴങ്കൽ, റഹ്മത്തുള്ള പരവരിയിൽ, അബു വളപ്പിൽ തോട്ടുമുക്കം എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് താമരശേരി മജിസ്ട്രേറ്റ് ടി.ടി. ഷഹബാനു മുത്തു വെറുതേവിട്ടത്.
സി.ടി.സി. അബ്ദുള്ളയെയും മെംബറായിരുന്ന കെ.പി. ചന്ദ്രനെയും അസി. എൻജിനിയർ അടക്കമുള്ള സാക്ഷികളെയും കോടതി വിസ്തരിച്ചു. അഞ്ച് വർഷം നീണ്ട വിചാരാനടപടികൾക്കു ശേഷമാണ് പ്രതികളെ വെറുതേവിട്ടത്.
പ്രതികൾക്കെതിരേ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടാണ് കോടതി നടപടി. പ്രതികൾക്കു വേണ്ടി അഡ്വ. സി.ടി. അഹമ്മദ്ക്കുട്ടി കോടതിയിൽ ഹാജരായി.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
കേസിലെ 19 പ്രതികളും കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷം പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.
കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു.
അതേസമയം, വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നല്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.