National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്കുന്നത്.
ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
Kerala
തിരുവനന്തപുരം: ബജറ്റ് അവതരണഘട്ടം പൂർത്തിയാക്കി നിയമസഭ ഇടവേളയ്ക്കായി പിരിഞ്ഞു. സമ്മേളനം 23നു പുനരാരംഭിക്കും. ബജറ്റിന്റെ പൊതുചർച്ച പൂർത്തിയാക്കിയ ശേഷം ഈ സാന്പത്തിക വർഷത്തെ ഉപധനാഭ്യർഥനകളും അവതരിപ്പിച്ചു പാസാക്കിയാണ് ഇന്നലെ സഭ പിരിഞ്ഞത്.
ഇനി വകുപ്പു തിരിച്ചുള്ള ചർച്ചയാണു നടക്കാനുള്ളത്. 23നു സഭ പുനരാരംഭിക്കുന്ന ദിവസം സർക്കാർ ബിസിനസിനായി നീക്കിവച്ചിരിക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച ഉപധനാഭ്യർഥനയുടെ ധനവിനിയോഗബില്ലും പാസാക്കും. 24 മുതലാണ് വകുപ്പുതിരിച്ചുള്ള ചർച്ച ആരംഭിക്കുന്നത്.
നിലവിലുള്ള ഷെഡ്യൂൾ പ്രകാരം സമ്മേളനം മാർച്ച് 26നാണ് അവസാനിക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനു മുന്പു തന്നെ വരുമെന്നാണു കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇന്ന് കാസർഗോഡു നിന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ പുതുയുഗയാത്ര ആരംഭിക്കുകയാണ്. മാർച്ച് ആറിനു തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്.
എൽഡിഎഫിലാകട്ടെ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം തലത്തിൽ വികസന യാത്രകൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എംഎൽഎമാർക്കും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനാണു താത്പര്യം. ഈ സാഹചര്യത്തിൽ 23നു പുനരാരംഭിക്കുന്ന സമ്മേളനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിയാനാണു സാധ്യത.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യാതെ സമ്മതിക്കില്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഇന്നലെയും ലോക്സഭ സ്തംഭിച്ചു.
പ്രതിപക്ഷ ബഹളത്തെത്തുടർന്നു മൂന്നു തവണ നിർത്തിവച്ച ശേഷം ഇന്നു ചേരാനായി ലോക്സഭ പിരിഞ്ഞു. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തെ വകവയ്ക്കാതെ എക്സൈസ് ഭേദഗതി ബിൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. തിങ്കളാഴ്ചത്തേതുപോലെ പ്രതിപക്ഷം രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയതോടെ ഭരണപക്ഷം മാത്രമായിരുന്നു സഭയിലുണ്ടായിരുന്നത്.
വന്ദേ മാതരം ചർച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പു ചർച്ചയ്ക്കു തീയതി നിശ്ചയിക്കാമെന്ന സർക്കാരിന്റെ വാദം പ്രതിപക്ഷം തള്ളി. ലോക്സഭയുടെ ഇന്നലെ നടന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഒത്തുതീർപ്പും സമവായവും ഉണ്ടായതെന്ന് കോണ്ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
എസ്ഐആറും വോട്ടർപട്ടിക ക്രമക്കേടും ചർച്ച ചെയ്യാതെ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ച് വന്ദേമാതരം ചർച്ചയും സർക്കാരിന്റെ ബില്ലുകൾ പാസാക്കുന്നതുമായി മുന്നോട്ടു പോകണമെന്നു ചില ബിജെപി നേതാക്കൾ നിർദേശിച്ചെങ്കിലും ഏറ്റുമുട്ടൽ ഒഴിവാക്കി സമവായം ആകാമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം ലഭിച്ചത്.
പ്രതിപക്ഷ സമ്മർദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു ചർച്ചയാകാമെന്നു പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു തിങ്കളാഴ്ച പാർലമെന്റിന്റെ ഇരുസഭകളും വ്യക്തമാക്കിയിരുന്നു. തീയതിയും സമയവും പക്ഷേ പ്രതിപക്ഷം തീരുമാനിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള ചർച്ച ആദ്യം നടത്തണമെന്നു കേന്ദ്രം ശഠിച്ചു. അതു തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു വിശദമായ ചർച്ച വേണമെന്നു പ്രതിപക്ഷവും വാശിപിടിച്ചു. ഒടുവിൽ രണ്ടു ചർച്ചകൾക്കും 10 മണിക്കൂർ വീതം അനുവദിക്കുമെന്നു സ്പീക്കർ ഓം ബിർല അറിയിച്ചു.
ഇതിനിടെ, കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസമായ ഒന്പതിനു നടക്കുന്ന തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളുടെ ചർച്ചയിൽ ഭൂരിപക്ഷം മലയാളി എംപിമാർക്കും പങ്കെടുക്കാനാകില്ല. രാഹുൽ ഗാന്ധിക്കു പുറമെ ശശി തരൂരിനെയും ഉത്തരേന്ത്യൻ നേതാക്കളെയും ചർച്ചയ്ക്കായി കോണ്ഗ്രസ് നിയോഗിച്ചേക്കുമെന്നാണു സൂചന.
കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ഇന്നലെ കേരളത്തിലേക്കു മടങ്ങി. ജോസ് കെ. മാണി ഉൾപ്പെടെ നിരവധി എംപിമാർ തിങ്കളാഴ്ചതന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. തെക്കുനിന്നുള്ള ചില എംപിമാർ പത്താം തീയതി ഡൽഹിക്കു മടങ്ങുമെങ്കിലും ഭൂരിപക്ഷം എംപിമാരും വോട്ടെണ്ണൽ കഴിയുന്നതുവരെ കേരളത്തിൽ തുടർന്നേക്കും.