മഹാരാജ്ഗഞ്ച് (യുപി): നേപ്പാളിലുണ്ടായ മിന്നൽപ്രളയം ഇന്ത്യയും നേപ്പാളും തമ്മിൽ അതിർത്തി കടന്നുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് വഴി കാഠ്മണ്ഡുവിലേക്കും നേപ്പാളിലെ മറ്റ് ഇടങ്ങളിലേക്കും പോകേണ്ട ചരക്കുവാഹനങ്ങൾ, റോഡുകൾ തകർന്നതും വെള്ളത്തിൽ മുങ്ങിയതും മൂലം അതിർത്തികളിൽ കാത്തുകിടക്കുകയാണ്. സോനൗലി അതിർത്തിയുടെ ഇന്ത്യൻ ഭാഗത്ത് ചരക്കുവാഹനങ്ങളുടെ ഏകദേശം 16 കിലോമീറ്റർ നിരയാണ് നേപ്പാളിലേക്കു പ്രവേശനം കാത്തുകിടക്കുന്നത്.
നൗടാൻവ വരെ നീളുന്ന വലിയ നിര ദേശീയപാതയിലെ ഗതാഗതത്തെ വരെ തടസപ്പെടുത്തുന്നുണ്ട്. സാഹചര്യം കണക്കിലെടുത്ത് പോലീസും മറ്റ് സുരക്ഷാ ഏജൻസികളും മേഖലയിൽ നിരീക്ഷണം നടത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
സോണൗലി അതിർത്തിയിലെ ഗതാഗതക്കുരുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിലെ പോലീസ് മേധാവികൾക്കു ജാഗ്രതാ നിർദേശം നൽകിയതായി സർക്കിൾ ഓഫീസർ ബസന്ത് സിംഗ് അറിയിച്ചു. നേപ്പാളിലെ റോഡുകൾ പൂർവസ്ഥിതിയിലേക്ക് എത്തുന്നതുവരെ സ്ഥിതി തുടരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
സമീപ മേഖലയായ ഖുശിനഗറിൽ നർവജോതിനും അഹിറൗലിക്കും ഇടയിലുള്ള 17.5 കിലോമീറ്ററിൽ റവന്യു, പോലീസ്, ദുരന്തനിവാരണ അധികൃതർ നീരീക്ഷണ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. നദീതീരങ്ങളിലെ ഗ്രാമങ്ങളിലും ജാഗ്രതാ ഇടപെടലുകൾ വർധിപ്പിച്ചതായി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വൈഭവ് മിശ്ര അറിയിച്ചു.