International
റോം: അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യോമതാവളം നിഷേധിച്ച് ഇറ്റലി. സിസിലിയിലെ സിഗോനെല്ല വ്യോമതാവളം ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥനയാണ് ഇറ്റലി നിരസിച്ചത്.
യുഎസ് യുദ്ധവിമാനങ്ങൾക്ക് പ്രതിരോധ മന്ത്രി ഗുയ്ഡോ ക്രൊസെത്തോ അനുമതി നിഷേധിച്ചതായി ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഇറ്റാലിയൻ സർക്കാർ പരസ്യമായി പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇടപെടുന്നത് ഒഴിവാക്കാൻ ഇറ്റലിയിലെ യുഎസ് താവളങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
യുഎസ് ഇത്തരം ആവശ്യമുന്നയിച്ചാൽ പാർലമെന്റിന്റെ അനുമതി തേടുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിക്കുകയും ചെയ്തു.
സൈനിക സാമഗ്രികളുമായി ഇസ്രയേലിലേക്കുപോകുന്ന വിമാനങ്ങൾക്ക് ഫ്രാൻസിന്റെ ആകാശം നിഷേധിച്ചതും അമേരിക്കയ്ക്കു തിരിച്ചടിയായി.
ഫ്രാൻസിനെ വളരെ നിസഹായർ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.
International
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു.
രാജ്യത്തെ സായുധ സേനയുമായും മറ്റ് ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായും പൂർണമായി ഏകോപിപ്പിച്ചാണ് ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴിയാണ് വിമാനങ്ങൾ സർവീസ് നടത്തുക.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിമിതമായ വിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ദോഹയിലേക്കും തിരിച്ചുമുള്ള സാധാരണ ഷെഡ്യൂൾഡ് വിമാനങ്ങളുടെ സർവീസ് ഇപ്പോഴത്തെ അറിയിപ്പിൽ ഉൾപ്പെടുന്നില്ല.
വ്യോമപാത പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രമേ പതിവ് സർവീസുകൾ ആരംഭിക്കൂ.
International
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം അടുത്ത മാസം 23 വരെ നീട്ടിയതായി പാക്കിസ്ഥാൻ.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഏപ്രിലിലാണ് ഇന്ത്യൻ വിമാനങ്ങളെ പാക്കിസ്ഥാൻ വിലക്കിയത്. അടുത്ത ബുധനാഴ്ച അവസാനിക്കേണ്ടിയിരുന്ന നിരോധനം നീട്ടാൻ പാക്കിസ്ഥാൻ എയർപോർട്ട് അഥോറിറ്റിയാണു തീരുമാനമെടുത്തത്.
പാക് വിമാനങ്ങൾക്കു സമാനമായ നിരോധനം ഇന്ത്യയും ഏർപ്പെടുത്തിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: വെനിസ്വേലൻ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾ, പൈലറ്റുമാർ എന്നിവർക്ക് നിർദേശം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലഹരികടത്ത് ആരോപിച്ച് വെനസ്വേലയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിക്കു പിന്നാലെയാണ് വ്യോമാതിർത്തി ഒഴിവാക്കാൻ രാജ്യാന്തര വിമാനക്കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടത്.
സാധാരണനിലയിൽ അതതു രാജ്യം തന്നെയാണു വ്യോമമേഖല അടച്ചതായി പ്രഖ്യാപിക്കുക. ട്രംപിന്റെ നിർദേശത്തെ വെനസ്വേലയുടെ വിദേശകാര്യ മന്ത്രി അപലപിച്ചു. നീക്കം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്നും വെനസ്വേലയിലെ ജനങ്ങൾക്കെതിരായ അതിരുകടന്നതും നിയമവിരുദ്ധവുമായ ആക്രമണത്തെ നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് വ്യോമപാത അടച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനം. വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്നു കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്കു ട്രംപ് ഭരണകൂടം മുന്നറിയിപ്പു നൽകിയിരുന്നു. ഇതെത്തുടർന്ന് സർവീസ് നിർത്തിയ ആറ് പ്രമുഖ അമേരിക്കൻ വിമാനക്കമ്പനികളുടെ അംഗീകാരം വെനസ്വേല പിൻവലിക്കുകയും ചെയ്തു.
വെനസ്വേല സർക്കാരിന്റെ പിന്തുണയോടെയാണ് യുഎസിലേക്ക് ലഹരികടത്ത് നടത്തുന്നതെന്നാണ് ട്രംപിന്റെ ആരോപണം. ഇത് വെനസ്വേല നിഷേധിച്ചിരുന്നു.
National
ന്യൂഡൽഹി: പാക് വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വ്യോമ പാത നിരോധനം ഒരു മാസംകൂടി നീളും. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാതയിലുണ്ടായിരുന്ന നിരോധനം പാക്കിസ്ഥാൻ നീട്ടിയതോടെയാണ് ഇന്ത്യയും സമാനരീതിയിൽ പ്രതികരിച്ചത്. വ്യോമഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു രാജ്യങ്ങളും എട്ടു മാസമായി പരസ്പരം വ്യോമപാതകൾ അടച്ചിടുകയാണ്.
ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന നിരോധനം ഡിസംബർ 24 വരെ നീട്ടിയതായി പാക്കിസ്ഥാൻ ഏവിയേഷൻ അഥോറിറ്റി അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ച നോട്ടീസ് ടു എയർമെൻ (NOTAM) പാക്കിസ്ഥാൻ പുറത്തിറക്കുകയും ചെയ്തതോടെയാണ് ഇന്ത്യയും ഇതേ രീതിയിൽ പ്രതികരിച്ചത്.
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇന്ത്യ ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കും. പഹൽഗാം ഭീകരാക്രമണത്തിന് രണ്ടു ദിവസത്തിനുശേഷം, ഏപ്രിൽ 24നാണ് പാക്കിസ്ഥാൻ ഇന്ത്യക്കു മുന്നിൽ അവരുടെ വ്യോമപാത അടച്ചത്.
അനിശ്ചിമായി നീളുന്ന നടപടി മൂലം ഇരു രാജ്യങ്ങളിലെയും വിമാനക്കന്പനികൾക്കും ഭീമമായ നഷ്ടമാണുണ്ടാകുന്നത്. മറ്റ് പാതകളിലൂടെ ലക്ഷ്യസ്ഥാനങ്ങളിലേക്കു സഞ്ചരിക്കുന്പോൾ ഉണ്ടാകുന്ന അധിക ഇന്ധനച്ചെലവാണ് ബാധ്യതയുണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ ചൈനയുടെ വ്യോമപാത തുറന്നുനൽകാൻ സമ്മർദം ചെലുത്തണമെന്ന് എയർ ഇന്ത്യ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: തിങ്കളാഴ്ച രാത്രി താത്കാലികമായി അടച്ചിരുന്ന കുവൈറ്റ് വ്യോമാതിർത്തി തുറന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഖത്തറിലെ അമേരിക്കൻ ബേസുകൾക്ക് നേരെയുണ്ടായ ഇറാനിയൻ മിസൈൽ വിക്ഷേപണത്തെ തുടർന്നായിരുന്നു വ്യോമാതിർത്തികൾ അടച്ചത്.