കുവൈറ്റ് സിറ്റി: പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് ഫെബ്രുവരി 28ന് താത്കാലികമായി നിർത്തിവച്ചിരുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർസ്പേസ് വ്യാഴാഴ്ച മുതൽ വീണ്ടും തുറക്കുന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ മേധാവി ഷെയ്ഖ് എൻജിനിയർ ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് അറിയിച്ചു.
ദേശീയ, അന്തർദേശീയ സംവിധാനങ്ങളുമായി സഹകരിച്ച്, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ തോതിലാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ ആക്രമണത്തിൽ വിമാനത്താവളത്തിലെ ചില സൗകര്യങ്ങൾക്ക് ഉണ്ടായ കേടുപാടുകൾ പരിശോധിച്ച് പൂർത്തിയാക്കിയതായും സാങ്കേതിക സംഘങ്ങൾ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ആദ്യ ഘട്ടത്തിൽ പരിമിതമായ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ മാത്രമാകും ആരംഭിക്കുക. ഓരോ ഘട്ടവും വിലയിരുത്തിയ ശേഷം മാത്രമേ വിപുലീകരണത്തിലേക്ക് കടക്കുകയുള്ളൂ. ഈ പ്രതിസന്ധി ഘട്ടത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച സിവിൽ ഏവിയേഷൻ ജീവനക്കാരെയും മറ്റു സർക്കാർ ഏജൻസികളെയും അദ്ദേഹം അഭിനന്ദിച്ചു.
ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ചില സർവീസുകൾ പുനരാരംഭിക്കും. കുവൈറ്റ് എയർവേയ്സും (ടെർമിനൽ 4) ജസീറ എയർവേയ്സും(ടെർമിനൽ 5) മാത്രമായിരിക്കും ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക.
ആദ്യ ഘട്ടത്തിൽ ഭക്ഷ്യസുരക്ഷ, ചികിത്സാ ആവശ്യങ്ങൾ, വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ, ഗാർഹിക തൊഴിലാളികൾ എന്നിവയുമായി ബന്ധപ്പെട്ട യാത്രകൾക്ക് മുൻഗണന നൽകും.
യാത്രക്കാരുടെ സൗകര്യത്തിനായി ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷനും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
Tags : Kuwait Airspace Reopens Closure