ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെന്റ് മാർച്ചിൽ വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. സമാധാനപരമായി സമരം ചെയ്ത നിരായുധരായ വിദ്യാർഥികളെ പോലീസ് അതിക്രൂരമായി ആക്രമിച്ചെന്നും കെജ്രിവാൾ പറഞ്ഞു.
പ്രതിഷേധക്കാർ സമാധാനപരമായി മാർച്ച് ചെയ്യുമ്പോഴാണ് ഡൽഹി പോലീസ് ലാത്തിച്ചാർജ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ജന്തർ മന്ദറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ.
മോദി സർക്കാർ കുട്ടികളെ അതിക്രൂരമായാണ് നേരിട്ടത്. അവരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. മോദിജിക്ക് സ്വന്തമായി കുട്ടികളില്ല. അതുകൊണ്ട് കുട്ടികളുണ്ടാകുന്നതിന്റെ വേദന അദ്ദേഹത്തിന് അറിയില്ലെന്നും കെജ്രിവാൾ ആരോപിച്ചു.
ഈ വിദ്യാർഥികളെല്ലാം നമ്മുടെ മക്കളാണ്. അവരെയിങ്ങനെ തല്ലിച്ചതക്കുന്നത് ശരിയല്ല. നിരവധി വിദ്യാർഥികൾക്കെതിരെ വ്യാജ എഫ്ഐആറുകളും കള്ളക്കേസുകളും എടുത്തിട്ടുണ്ടെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.