Tech
ന്യൂഡൽഹി: ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് തങ്ങളുടെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേഷൻ മോഡലായ 'സീഡാൻസ് 2.5' പുറത്തിറക്കി. മുൻ പതിപ്പായ സീഡാൻസ് 2.0യെ അപേക്ഷിച്ച് മികച്ച ഫീച്ചറുകളും കൂടുതൽ റഫറൻസ് സാമഗ്രികൾ (ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ) ഉപയോഗിക്കാനുള്ള ശേഷിയും നൽകിയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.
തങ്ങളുടെ പുതിയ മോഡലിന്റെ കരുത്ത് വ്യക്തമാക്കുന്ന നാല് മിനിറ്റും 22 സെക്കൻഡും ദൈർഘ്യമുള്ള ഉയർന്ന നിലവാരമുള്ള എഐ വീഡിയോ കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ സീഡാൻസ് 2.0 പതിപ്പിൽ 12 റഫറൻസ് ഫയലുകൾ മാത്രം നൽകാൻ സാധിച്ചിരുന്ന സ്ഥാനത്ത്, പുതിയ 2.5 പതിപ്പിൽ 30 ചിത്രങ്ങൾ, 10 വീഡിയോ ക്ലിപ്പുകൾ, 10 ഓഡിയോ ക്ലിപ്പുകൾ എന്നിവ ഒറ്റ പ്രോംപ്റ്റിൽ തന്നെ നൽകാനാകും.
കൂടുതൽ റഫറൻസുകൾ നൽകുന്നതിലൂടെ ഉപയോക്താവ് മനസിൽ കരുതുന്ന അതേ രീതിയിൽ തന്നെ ചിത്രീകരണവും ദൃശ്യങ്ങളും പുനഃസൃഷ്ടിക്കാൻ എഐക്ക് സാധിക്കും.വീഡിയോകളുടെ ദൈർഘ്യത്തിലാണ് മറ്റൊരു പ്രധാന മാറ്റം വന്നിരിക്കുന്നത്. മുൻ മോഡലിന് 15 സെക്കൻഡ് വരെയുള്ള വീഡിയോകൾ മാത്രമേ നിർമിക്കാൻ സാധിച്ചിരുന്നുള്ളൂ എങ്കിൽ, സീഡാൻസ് 2.5ന് 30 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോകൾ നിർമിക്കാനാകും.
കൂടാതെ 'ടൈംസ്റ്റാമ്പ്-ലെവൽ കൺട്രോൾ' സൗകര്യമുള്ളതിനാൽ ശബ്ദവും ദൃശ്യങ്ങളും കൃത്യതയോടെ മാറ്റിയെഴുതാനും തിരുത്താനും സാധിക്കും.നിലവിൽ ജിമെങ് എഐ , ഡൗബാവോ പ്രോ എന്നിവ വഴി സീഡാൻസ് 2.5 ലഭ്യമാണ്. അലിബാബയുടെ 'വാൻ', ക്വായ്ഷോയുടെ 'ക്ലിംഗ്' തുടങ്ങിയ ചൈനീസ് എഐ മോഡലുകളുമായി നേരിട്ട് മത്സരിക്കുന്ന സീഡാൻസ് 2.5, സാധാരണ കണ്ടന്റ് ക്രിയേറ്റർമാർക്കും സിനിമ, പരസ്യ മേഖലയിലുള്ള പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് സീഡാൻസിന്റെ രൂപകല്പന.
Tech
സാൻ ഫ്രാൻസിസ്കോ: സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന ഗുണനിലവാരമില്ലാത്ത ഉള്ളടക്കങ്ങൾ അഥവാ എഐ സ്ലോപ്പ്, വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പുതിയ ഫീച്ചറുമായി തൊഴിൽ അധിഷ്ഠിത സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ.
സ്വന്തം ഫീഡുകളിൽ എഐ നിർമിതമെന്ന് സംശയിക്കുന്ന പോസ്റ്റുകൾ കണ്ടാൽ അവ ഇനി ഉപയോക്താക്കൾക്ക് തന്നെ ഫ്ലാഗ് ചെയ്ത് ഒഴിവാക്കാം. ഉപയോക്താവ് ഒരു പോസ്റ്റ് 'എഐ സ്ലോപ്പ്' ആയി മാർക്ക് ചെയ്താൽ, അത് പിന്നീട് അവരുടെ ഫീഡിൽ കാണിക്കില്ല. കൂടാതെ, പോസ്റ്റ് ചെയ്ത വ്യക്തിയുടെ അക്കൗണ്ട് ഡാഷ്ബോർഡ് വഴി "പോസ്റ്റ് വ്യാജമാണെന്ന് തോന്നാം" എന്ന മുന്നറിയിപ്പ് സ്വകാര്യമായി നൽകുന്ന രീതിയും ലിങ്ക്ഡ്ഇൻ പരീക്ഷിക്കും.
"ഉള്ളടക്കത്തിന്റെ ഗുണനിലവാരം വിലയിരുത്താനോ റേറ്റ് ചെയ്യാനോ ലിങ്ക്ഡ്ഇൻ ആഗ്രഹിക്കുന്നില്ല. എഐ ഡിറ്റക്ടറുകൾ വഴി പരിശോധിച്ച് തെറ്റായ നിഗമനങ്ങളിൽ എത്തുന്നതിന് പകരം, മനുഷ്യരുടെ യഥാർഥ പ്രതികരണങ്ങളിലൂടെ തന്നെ പോസ്റ്റുകളുടെ സുതാര്യത ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," ലിങ്ക്ഡ്ഇൻ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ഹരി ശ്രീനിവാസൻ വ്യക്തമാക്കി.
ചാറ്റ് ജിപിടി, ക്ലോഡ് , സീഡാൻസ് 2.0 തുടങ്ങിയ എഐ ടൂളുകളുടെ വരവോടെ ഇൻസ്റ്റാഗ്രാം, ടിക് ടോക് എന്നിവയ്ക്ക് സമാനമായി ലിങ്ക്ഡ്ഇനിലും എഐ പോസ്റ്റുകൾ വൻതോതിൽ വർധിച്ചിരുന്നു.വ്യക്തിഗത അനുഭവങ്ങൾക്കും കരിയർ ഉപദേശങ്ങൾക്കും പ്രാധാന്യം നൽകുന്ന ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം എഐ 'വേസ്റ്റുകൾ' ഉപയോക്താക്കളെ അലോസരപ്പെടുത്തുന്നുണ്ട്.
പാൻഗ്രാം എന്ന റിസർച്ച് ഏജൻസിയുടെ പുതിയ റിപ്പോർട്ട് പ്രകാരം സോഷ്യൽ മീഡിയയിലെ നാലിൽ ഒന്ന് ദൈർഘ്യമേറിയ പോസ്റ്റുകളും എഐ നിർമിതമാണ്. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും ലിങ്ക്ഡ്ഇനിലാണ് പ്രത്യക്ഷപ്പെടുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി, പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ ഉണ്ടായിരുന്ന എൻഹാൻസ് വിത്ത് എഐ എന്ന ഓപ്ഷൻ ലിങ്ക്ഡ്ഇൻ നീക്കം ചെയ്തു. ഇതിന് പകരം ഉള്ളടക്കം മാറ്റാതെ വ്യാകരണ തിരുത്തലുകൾ മാത്രം വരുത്തുന്ന പുതിയ പ്രൂഫ് റീഡിംഗ് ഫീച്ചർ ലിങ്ക്ഡ്ഇൻ അവതരിപ്പിക്കും.
Tech
നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ചെയ്തുതീർക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റായ 'ജെമിനി സ്പാർക്ക്' ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഫോൺ ലോക്ക് ചെയ്തിരിക്കുമ്പോഴോ ലാപ്ടോപ്പ് ഓഫാക്കിയിരിക്കുമ്പോഴോ പോലും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ദൈനംദിന ജോലികൾ പൂർത്തിയാക്കാൻ ഈ എഐ ഏജന്റിന് സാധിക്കും. ഗൂഗിൾ എഐ പ്രോ, എഐ അൾട്രാ വരിക്കാർക്കാണ് വരും ആഴ്ചകളിൽ ഈ സേവനം ലഭ്യമാകുന്നത്.
സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ തവണയും ഉപഭോക്താവ് ഓർമിപ്പിക്കേണ്ട ആവശ്യമില്ലാതെ പശ്ചാത്തലത്തിൽ സ്വയം പ്രവർത്തിക്കാൻ ജെമിനി സ്പാർക്കിന് സാധിക്കും.
ജീമെയിലിൽ എത്തുന്ന ഫ്ലൈറ്റ് ടിക്കറ്റ് വിവരങ്ങൾ ഗൂഗിൾ ഷീറ്റിലെ യാത്രാ പ്ലാനിലേക്ക് സ്വയം കൂട്ടിച്ചേർക്കും.ഉപഭോക്താക്കളുടെ സന്ദേശങ്ങൾ പരിശോധിച്ച് റിപ്ലൈ ഡ്രാഫ്റ്റുകൾ തയ്യാറാക്കി നൽകാനും കല്യാണക്ഷണങ്ങളുടെ മറുപടികൾ ശേഖരിച്ച് വിവരങ്ങൾ ക്രമീകരിക്കാനും കഴിയും.
വെള്ളിയാഴ്ചകളിൽ ലോക്കൽ ഈവന്റുകൾ കണ്ടെത്തി അനുയോജ്യമായ വിനോദ പരിപാടികൾ കലണ്ടറിൽ രേഖപ്പെടുത്തും. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ, വിലവർധനവുകൾ, ട്രയൽ കാലാവധി കഴിയുന്നത് എന്നിവ ഓർമിപ്പിക്കുകയും വേണ്ടിവന്നാൽ റദ്ദാക്കാനുള്ള മെയിലുകൾ ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്യും.
ഗൂഗിളിന്റെ അത്യാധുനിക ജെമിനി 3.6 ഫ്ലാഷ് എഐ മോഡലിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം പൂർണമായും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഡിവൈസുകൾ ഓഫായാലും പണി തുടരാൻ സാധിക്കുന്നത്.
ഏതൊക്കെ ആപ്പുകൾ എഐക്ക് ആക്സസ് ചെയ്യാം എന്നത് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഇമെയിലുകൾ അയക്കുകയോ പണമിടപാടുകൾ നടത്തുകയോ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് എഐ ഉപഭോക്താവിന്റെ അനുമതി തേടുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
Tech
കലിഫോർണിയ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആതിപത്യത്തിനായി കോടികൾ നിക്ഷേപിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഡാറ്റാ സെന്ററുകൾ പുതിയ ചിപ്പുകൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ഭീമമായ ചിലവഴിക്കൽ കാരണം കമ്പനിയുടെ ചരിത്രത്തിലാദ്യമായി സൗജന്യ പണലഭ്യത നെഗറ്റീവ് ആയി മാറി.
2026 സാമ്പത്തിക വർഷത്തിലെ മൊത്തം മൂലധന ചെലവ് 195 ബില്യൺ മുതൽ 205 ബില്യൺ ഡോളർ വരെയായി ഉയരുമെന്നും കമ്പനി അറിയിച്ചു. ഇതോടെ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ 3.5 ശതമാനത്തിന്റെ ഇടിവുണ്ടായി.
എഐ പോരാട്ടത്തിൽ മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളോട് മത്സരിക്കാനാണ് ഗൂഗിളിന്റെ ഈ വൻ നിക്ഷേപം. എന്നാൽ ഭീമമായ ചെലവഴിക്കലിനിടയിലും ഗൂഗിൾ ക്ലൗഡ് ബിസിനസിൽ 82 ശതമാനത്തിന്റെ മികച്ച വരുമാന വളർച്ച (24.8 ബില്യൺ ഡോളർ) നേടാൻ കമ്പനിക്കായി. ക്ലൗഡ് സേവനങ്ങൾക്കും ഗൂഗിളിന്റെ സ്വന്തം 'ടെൻസർ പ്രൊസസിംഗ് യൂണിറ്റ്' ചിപ്പുകൾക്കും വലിയ ആവശ്യക്കാരാണുള്ളത്.
അതേസമയം, ഗൂഗിളിന്റെ പ്രധാന എഐ മോഡലായ 'ജെമിനി 3.5 പ്രോ'യുടെ റിലീസ് വൈകുന്നത് ഓപ്പൺ എഐ പോലുള്ള എതിരാളികൾക്ക് മുന്നിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക നിക്ഷേപകർക്കുണ്ട്. എങ്കിലും അടുത്ത തലമുറ എഐ മോഡലായ 'ജെമിനി 4'ന്റെ പരിശീലനം ആരംഭിച്ചതായും സാങ്കേതിക മുന്നേറ്റത്തിൽ ഗൂഗിൾ പൂർണ ആത്മവിശ്വാസത്തിലാണെന്നും സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.
Tech
ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം എഐ വീഡിയോകളിൽ സ്വയം കഥാപാത്രങ്ങളാകാൻ അവസരമൊരുക്കി ഗൂഗിൾ. തങ്ങളുടെ എഐ അധിഷ്ഠിത വീഡിയോ നിർമാണ ടൂളായ 'ഗൂഗിൾ വിഡ്സ്' ൽ വരുത്തിയ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കുക.
ഉപഭോക്താക്കൾ അപ്ലോഡ് ചെയ്യുന്ന ഒരു സെൽഫിയും ശബ്ദരേഖയും വിശകലനം ചെയ്ത്, അവരെപ്പോലെ തന്നെ കാണപ്പെടുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു 'ഡിജിറ്റൽ അവതാർ' നിർമിക്കാൻ ഇനി ഗൂഗിൾ വിഡ്സിലൂടെ സാധിക്കും. ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ ടൂളായ 'സോറ' പ്രവർത്തനം നിർത്തിയ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ ഈ നിർണായക നീക്കം.
ഈ അപ്ഡേറ്റിനൊപ്പം ഗൂഗിൾ തങ്ങളുടെ മൾട്ടി-മോഡൽ എഐ മോഡലായ 'ജെമിനി ഒമ്നി' വിഡ്സിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. ഉപഭോക്താക്കൾ നൽകുന്ന എഴുതിയ നിർദ്ദേശങ്ങളും ചിത്രങ്ങളും ഒന്നിപ്പിച്ച് മികച്ച എഐ വീഡിയോകൾ നിർമിക്കാൻ ജെമിനി ഒമ്നിക്ക് സാധിക്കും.
മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോകളുടെ പശ്ചാത്തലം മാറ്റാനും, വെളിച്ചം ക്രമീകരിക്കാനും , പുതിയ ഇഫക്റ്റുകൾ നൽകാനും ഈ ഫീച്ചർ സഹായിക്കും. ഒരു വീഡിയോയിൽ മാറ്റങ്ങൾ വരുത്താൻ ഇനി ആദ്യം മുതൽ ചെയ്യേണ്ടതില്ല. പടിപടിയായി ആവശ്യമുള്ള ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഒമ്നി നൽകുന്നുണ്ട്.
ഓഫീസ് ആവശ്യങ്ങൾക്കായുള്ള ഒരു പ്രസന്റേഷൻ ടൂൾ എന്ന നിലയിലാണ് ഗൂഗിൾ വിഡ്സ് ആദ്യം അവതരിപ്പിക്കപ്പെട്ടതെങ്കിലും, പുതിയ അപ്ഡേറ്റുകളോടെ ഇതൊരു സമ്പൂർണ വീഡിയോ നിർമാണ പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ്. കമ്പനികളിലെ ജീവനക്കാർക്കുള്ള പരിശീലന വീഡിയോകൾക്കും ഔദ്യോഗിക അറിയിപ്പുകൾക്കുമായി ഗൂഗിൾ വർക്ക്സ്പേസിന്റെ ഭാഗമായി ഈ ടൂൾ ഉപയോഗിക്കാം.
അതോടൊപ്പം തന്നെ വ്യക്തിഗത അവതാറുകൾ സൃഷ്ടിക്കാനുള്ള സൗകര്യം നിലവിലുള്ള ഹേജെൻ , സിന്തേഷ്യ, ക്യാപ്ഷൻസ് തുടങ്ങിയ മുൻനിര എഐ സ്റ്റാർട്ടപ്പുകളോട് മത്സരിക്കാൻ ഗൂഗിളിനെ സഹായിക്കും. വ്യാജ എഐ വീഡിയോകൾ തടയുന്നതിനായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഗൂഗിൾ ഒരുക്കിയിട്ടുള്ളത്.
ഓരോ വ്യക്തിഗത അവതാറും അതാത് ഉപഭോക്താവിന്റെ ഗൂഗിൾ അക്കൗണ്ടുമായി കൃത്യമായി ബന്ധിപ്പിച്ചിരിക്കും.വ്യാജ വീഡിയോകൾ തിരിച്ചറിയാൻ ഇവയിൽ തരംതിരിച്ചറിയാനാകാത്ത വിധം ഇൻവിസിബിൾ വാട്ടർമാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഈ പുതിയ ഫീച്ചർ 18 വയസിന് മുകളിലുള്ളവർക്ക് ചില പ്രത്യേക രാജ്യങ്ങളിൽ മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ ലഭ്യമാവുക.
Tech
മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ തങ്ങളുടെ പ്രീമിയം ഉപയോക്താക്കൾക്കായി പുത്തൻ എഐ അസിസ്റ്റന്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ ഉപയോക്താക്കൾക്ക് സ്പോട്ടിഫൈ ആപ്പുമായി നേരിട്ട് സംസാരിക്കാനും തങ്ങൾക്ക് ആവശ്യമുള്ള പാട്ടുകൾ, പോഡ്കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ തെരഞ്ഞെടുക്കാനും സാധിക്കും.
ആപ്പിലെ ഹോം സ്ക്രീൻ, നൗ പ്ലെയിംഗ് സ്ക്രീൻ എന്നിവയിൽ നിന്ന് ലഭ്യമാകുന്ന ഈ ഫീച്ചർ ഒരു പേഴ്സണൽ ഓഡിയോ അസിസ്റ്റന്റിനെപോലെയാണ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്തോ സംസാരിച്ചോ നിർദ്ദേശങ്ങൾ നൽകാനും, ഫോളോ-അപ്പ് ചോദ്യങ്ങളിലൂടെ കൂടുതൽ കൃത്യമായി ഫലങ്ങൾ ലഭിക്കാനും ഇത് സഹായിക്കും.
ഈ പുതിയ എഐ അസിസ്റ്റന്റ് ഉപയോക്താക്കൾക്ക് പുതിയ ഗായകരുടെ പാട്ടുകൾ കണ്ടെത്താനാകും. പാട്ടുകളുടെ വേഗത കൂട്ടാനോ, പുതിയ റിലീസുകൾ മാത്രമായി ചുരുക്കാനോ തുടർന്നുള്ള നിർദ്ദേശങ്ങളിലൂടെ ആവശ്യപ്പെടാം. ഇതുകൂടാതെ നിലവിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന പാട്ടിന്റെ റിലീസ് വർഷം, ജോണർ, അതിന് പിന്നിലെ പ്രചോദനം എന്നിവ ചോദിച്ചറിയാനും സാധിക്കും.
പാട്ടുകൾ സേവ് ചെയ്യാനും, ക്യൂവിലേക്ക് ചേർക്കാനും, പുതിയ ആർട്ടിസ്റ്റുകളെ ഫോളോ ചെയ്യാനും വെറുതെ സംസാരിച്ചുകൊണ്ട് തന്നെ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പാട്ടുകൾക്ക് പുറമെ പോഡ്കാസ്റ്റുകൾക്കും ഓഡിയോബുക്കുകൾക്കും ഈ ഫീച്ചർ ബാധകമാണ്. ഒരു പ്രത്യേക എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങൾ കണ്ടെത്താനോ, ഒരേ അതിഥി പങ്കെടുത്ത വിവിധ പോഡ്കാസ്റ്റ് എപ്പിസോഡുകൾ തെരയാനോ ഇത് സഹായിക്കും.
ഉപയോക്താക്കളുടെ മുൻകാല ലിസണിംഗ് ഹിസ്റ്ററി പരിശോധിക്കാൻ കഴിയുന്നതിനാൽ, ഒരു പ്രത്യേക ഗാനം ആദ്യമായി എപ്പോഴാണ് പ്ലേ ചെയ്തതെന്നോ, ഈ അടുത്തിടെ ഏറ്റവും കൂടുതൽ കേട്ട ജോണറുകൾ ഏതാണെന്നോ കൃത്യമായി പറഞ്ഞുതരാൻ ഈ എഐക്ക് സാധിക്കും.
സ്പോട്ടിഫൈ ആദ്യമായല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പിൽ പരീക്ഷിക്കുന്നത്. ഉപയോക്താക്കളുടെ താല്പര്യത്തിനനുസരിച്ച് പാട്ടുകൾ തെരഞ്ഞെടുക്കുകയും ഒരു എഐ വോയ്സ് വഴി അവ അവതരിപ്പിക്കുകയും ചെയ്യുന്ന ‘എഐ ഡിജെ’ ഇതിനകം തന്നെ ശ്രദ്ധേയമാണ്.
കൂടാതെ, എഴുതി നൽകുന്ന മൂഡിനും ആക്റ്റിവിറ്റിക്കും അനുസരിച്ച് പ്ലേലിസ്റ്റുകൾ തയാറാക്കി നൽകുന്ന ‘എഐ പ്ലേലിസ്റ്റ്’ ഫീച്ചറും സ്പോട്ടിഫൈ മുൻപ് അവതരിപ്പിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭാഷണ എഐ ഫീച്ചർ പ്രീമിയം ഉപയോക്താക്കൾക്കായി ഘട്ടംഘട്ടമായാണ് സ്പോട്ടിഫൈ ലഭ്യമാക്കി തുടങ്ങുക.
International
വത്തിക്കാൻ സിറ്റി: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ആണവായുധങ്ങൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു.
മാർപാപ്പയുടെ റോമിന് പുറത്തെ വേനൽക്കാല വസതിയായ കസ്തേൽ ഗോണ്ടോൾഫോയിലെ ലൗദാത്തോ സി ഉദ്യാനത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ആഗോള സമ്മേളനം നടക്കുന്നത്.
ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’എന്ന ചാക്രിക ലേഖനത്തിൽനിന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ മനുഷ്യന്റെ അന്തസും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ചാക്രിക ലേഖനം ഊന്നിപ്പറയുന്നത്.
മുപ്പതോളം നൊബേൽ സമ്മാന ജേതാക്കൾ, മുൻ രാഷ്ട്രത്തലവന്മാർ, പ്രമുഖ സർവകലാശാലകളിലെ പ്രതിനിധികൾ എന്നിവർക്കൊപ്പം ഓപ്പൺ എഐ, ഗൂഗിൾ ഡീപ് മൈൻഡ്, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ എഐ കമ്പനികളിൽനിന്നുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ഇരുനൂറിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ആർട്ടിഫിഷൽ ഇന്റലിജൻസ് അനിയന്ത്രിതമായി സൈനിക ആവശ്യങ്ങൾക്കും ആണവായുധങ്ങൾക്കുമായി ഉപയോഗിക്കുന്നത് തടയുക, മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ നിയമങ്ങൾ രൂപീകരിക്കുക എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. സമാപനദിനമായ ഇന്ന് അന്താരാഷ്ട്ര സഹകരണവും സമാധാനവും ലക്ഷ്യമിട്ടുകൊണ്ടുള്ള ‘റോം പ്രഖ്യാപനം’ പുറത്തിറക്കും.
Tech
ചിത്രങ്ങൾ നിർമിക്കുന്നതും എഡിറ്റ് ചെയ്യുന്നതും കൂടുതൽ എളുപ്പമാക്കാൻ മെറ്റാ തങ്ങളുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേറ്റർ പുറത്തിറക്കി. എന്നാൽ, ഈ പുതിയ ഫീച്ചർ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. ഈ ടൂൾ ആരുടെ ചിത്രങ്ങളാണ് ഉപയോഗിക്കുക എന്നതിനെച്ചൊല്ലിയുള്ള ചൂടേറിയ തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 'മ്യൂസ് ഇമേജ്' മെറ്റാ അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് പുതിയ ചിത്രങ്ങൾ നിർമിക്കാനും നിലവിലുള്ളവ എഡിറ്റ് ചെയ്യാനും, മെറ്റായുടെ പ്ലാറ്റ്ഫോമുകൾക്കുള്ളിൽ തന്നെ എഐ പരസ്യങ്ങൾ നിർമിക്കാനും ഇതിലൂടെ സാധിക്കും.
എന്നാൽ, ഇൻസ്റ്റാഗ്രാമിലെ പബ്ലിക് പ്രൊഫൈലുകളിലുള്ള ചിത്രങ്ങൾ വെറുതെ ടാഗ് ചെയ്തുകൊണ്ട് മാത്രം, മറ്റുള്ളവർക്ക് പുതിയ എഐ ചിത്രങ്ങൾ നിർമിക്കാൻ ഈ ഫീച്ചർ അനുവാദം നൽകുന്നു എന്നതാണ് ഇതിലെ വില്ലൻ.
ഈ പുതിയ സംവിധാനം വ്യക്തിഗത സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്കപ്പെടുന്നവരിലും സാധാരണ ഉപയോക്താക്കളിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തങ്ങൾ പബ്ലിക്കായി പങ്കുവെക്കുന്ന ചിത്രങ്ങൾ പൂർണമായി അപരിചിതരായ ആളുകൾക്ക് പോലും എഐ ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം എന്ന കാര്യത്തെക്കുറിച്ച് ഭൂരിഭാഗം പേരും ബോധവാന്മാരല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
നമ്മുടെ ചിത്രങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്നത് തടയാൻ സാധിക്കുമോ എന്നുള്ള ചോദ്യങ്ങളാണ് ഉപയോക്താക്കൾ ഉയർത്തുന്നത്. എന്നാൽ അതിനായി നമ്മൾ ഇൻസ്റ്റാഗ്രാമിലെ ഒരു സെറ്റിംഗ്സ് സ്വയം മാറ്റേണ്ടതുണ്ട്.
മ്യൂസ് ഇമേജ് എഐ നിങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെ തടയാം?
തങ്ങളുടെ എഐ ഫീച്ചറുകൾക്കായി പബ്ലിക് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ഉപയോക്താക്കൾക്ക് അവസരമുണ്ടെന്ന് മെറ്റാ വ്യക്തമാക്കുന്നു. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ തുറക്കുക, മുകളിൽ വലതുവശത്തുള്ള മൂന്ന് വരകളിൽ ടാപ്പ് ചെയ്യുക, താഴേക്ക് സ്ക്രോൾ ചെയ്ത് 'ഷെയറിംഗ് ആൻഡ് റീയൂസ്' എന്ന ഭാഗം തെരഞ്ഞെടുക്കുക, അതിൽ 'അലൗ പീപ്പിൾ ടു യൂസ് യുവർ കണ്ടന്റ് ഓൺ ഇൻസ്റ്റാഗ്രാം വിത്ത് എഐ ഫീച്ചർസ് ഓൺ മെറ്റാ' എന്നത് തെരഞ്ഞെടുക്കുക, പോസ്റ്റുകൾക്കും റീലുകൾക്കും വേണ്ടിയുള്ള ഈ സെറ്റിംഗ്സ് ഓഫ് ചെയ്യുക.
ഇത് ഓഫ് ചെയ്യുന്നതോടെ നിങ്ങളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ മെറ്റായുടെ ഈ പ്രത്യേക എഐ ഫീച്ചറിനായി ലഭ്യമാകില്ല. ഇത് പ്രധാനമായും പബ്ലിക് പ്രൊഫൈൽ ഉള്ളവർക്ക് വേണ്ടിയുള്ളതാണ്. പ്രൈവറ്റ് അക്കൗണ്ടുകളെയും 18 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളെയും ഈ ഫീച്ചറിൽ നിന്ന് മെറ്റാ സ്വയം ഒഴിവാക്കിയിട്ടുണ്ട്.
മ്യൂസ് ഇമേജ് നിരവധി ക്രിയേറ്റീവ് ടൂളുകൾ നൽകുന്നുണ്ടെങ്കിലും, ഈ പ്രത്യേക സംവിധാനമാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. മറ്റൊരാളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് റഫറൻസ് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് എഐ ചിത്രങ്ങൾ നിർമിക്കാൻ കഴിയും.
ഒരാളുടെ പബ്ലിക് ചിത്രങ്ങൾ മറ്റൊരാൾ എഐ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ ആ ചിത്രത്തിന്റെ യഥാർഥ ഉടമയ്ക്ക് യാതൊരുവിധ നോട്ടിഫിക്കേഷനും ലഭിക്കില്ലെന്ന് മെറ്റാ തന്നെ സമ്മതിക്കുന്നു. ഈ സുതാര്യതയില്ലായ്മയാണ് പ്രധാന തർക്കവിഷയം.
ക്രിയേറ്റർ അസിസ്റ്റന്റ്, പോക്കറ്റ്-ഗെയിം നിർമാണ ടൂൾ എന്നിവയ്ക്ക് ശേഷം മെറ്റാ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ എഐ ടൂളാണ് മ്യൂസ് ഇമേജ്. നിങ്ങളുടെ ചിത്രങ്ങൾ മറ്റാരെങ്കിലും എഐ ചിത്രങ്ങളാക്കി മാറ്റുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാം സെറ്റിംഗ്സ് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
Tech
ന്യൂയോർക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോള സാങ്കേതികവിദ്യാ ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെയിൽസ്, കൺസൾട്ടിങ്, എക്സ്ബോക്സ് ഗെയിമിങ് വിഭാഗങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരെ ഈ പുതിയ പരിഷ്കാരം ബാധിക്കുമെന്നാണ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനായി കമ്പനി മറ്റ് മേഖലകളിലെ ചെലവുകൾ കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളിൽ തന്നെ പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
കമ്പനിയുടെ ആകെ ജീവനക്കാരായ 2,20,000 പേരിൽ 2.5 ശതമാനത്തിൽ താഴെ ആളുകളെ മാത്രമായിരിക്കും പുതിയ നടപടി ബാധിക്കുക. കഴിഞ്ഞ വർഷം കമ്പനി നടത്തിയ പിരിച്ചുവിടലുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ വ്യാപ്തി കുറവാണ്. കഴിഞ്ഞ വർഷം മേയ്, ജൂലൈ മാസങ്ങളിലായി ഏകദേശം 15,000ത്തിനടുത്ത് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.
ബാധിക്കപ്പെടുന്ന ചില ജീവനക്കാർക്ക് കമ്പനിക്കുള്ളിൽ തന്നെ മറ്റ് ഒഴിവുകളിലേക്ക് മാറാനുള്ള അവസരം നൽകിയേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കമ്പനിയുടെ ഓഹരി മൂല്യത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാർഡ്വെയർ നിർമാണത്തിനാവശ്യമായ സാമഗ്രികളുടെ വിലവർധനവ് മൂലം മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് വിഭാഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് വില ഉയർന്നതിനെത്തുടർന്ന് വരുന്ന ഓഗസ്റ്റ് 1 മുതൽ എക്സ്ബോക്സ് ഗെയിമിങ് കൺസോളുകളുടെ വില വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ പിരിച്ചുവിടൽ വാർത്തകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tech
ഡീട്രോയിറ്റ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് തങ്ങൾ പ്രതീക്ഷിച്ച ഗുണനിലവാരം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് വാഹന നിർമാതാക്കളായ ഫോർഡ് മുന്നൂറ്റമ്പതോളം പരിചയസമ്പന്നരായ എൻജിനീയർമാരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കാൻ എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്ന മറ്റ് ആഗോള കമ്പനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഫോർഡിന്റെ ഈ പുതിയ തീരുമാനം.
വാഹനങ്ങളുടെ ഗുണനിലവാര വികസന പ്രക്രിയയിൽ എഐ ഉപയോഗിച്ചപ്പോൾ, പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള എൻജിനീയർമാരുടെ പ്രാധാന്യം തങ്ങൾ വിലകുറച്ചു കണ്ടതായി ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് ചാർലസ് പൂൺ മാധ്യമങ്ങളോട് സമ്മതിച്ചു.
എഐ സാങ്കേതികവിദ്യയുടെ തകരാറല്ല, മറിച്ച് പരിചയസമ്പന്നരായ ജീവനക്കാർ കമ്പനി വിട്ടതോടെ അവരുടെ അറിവുകൾ എഐ മോഡലുകളിലേക്ക് കൃത്യമായി പകർന്നുനൽകാൻ സാധിക്കാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 350 പരിചയസമ്പന്നരായ എഞ്ചിനീയർമാരെ ഫോർഡ് വീണ്ടും ജോലിയിൽ നിയമിക്കുകയോ പ്രൊമോഷൻ നൽകുകയോ ചെയ്തിട്ടുണ്ട്. പരമ്പരാഗത എഞ്ചിനീയറിംഗ് ജോലികൾക്ക് പുറമെ, ജൂനിയർ ജീവനക്കാരെ പരിശീലിപ്പിക്കുക, എഐ സിസ്റ്റങ്ങൾക്ക് ആവശ്യമായ ഡാറ്റ മെച്ചപ്പെടുത്തുക, ഓട്ടോമേറ്റഡ് ടൂളുകൾ പരിഷ്കരിക്കുക തുടങ്ങിയ ചുമതലകളും ഇവർക്കുണ്ട്.
വർഷങ്ങളുടെ പ്രായോഗിക ജ്ഞാനവും പരിചയസമ്പന്നരുടെ വിലയിരുത്തലുകളും ഇല്ലാതെ പ്രവർത്തിച്ച എഐക്ക് വാഹനങ്ങളുടെ രൂപകൽപ്പനയിലെ പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിന് പകരം അവ ആവർത്തിക്കാനാണ് എഐ ശ്രമിച്ചതെന്നും ചാർലസ് പൂൺ ചൂണ്ടിക്കാണിച്ചു. യുഎസിലെ പകുതിയിലധികം വൈറ്റ് കോളർ ജോലികളും എഐ കൈക്കലാക്കുമെന്ന് ഫോർഡ് ചീഫ് എക്സിക്യൂട്ടീവ് ജിം ഫാർലി പ്രവചിച്ചിരുന്നു. എന്നാൽ കമ്പനിയുടെ നിലവിലെ അനുഭവം ഈ പ്രവചനങ്ങൾക്ക് വിരുദ്ധമാണ്.
എൻജിനീയർമാരെ തിരികെ വിളിച്ചെങ്കിലും എഐ സാങ്കേതികവിദ്യ പൂർണമായി ഉപേക്ഷിക്കാൻ ഫോർഡ് തയ്യാറല്ല. പകരം, എഐ സിസ്റ്റങ്ങളെ കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി സോഫ്റ്റ്വെയർ ക്വാളിറ്റി അഷ്വറൻസിനായി 40 വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുകയും, സോഫ്റ്റ്വെയറിലെ മാറ്റങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് പരിശോധിക്കാൻ ഒരു ലക്ഷത്തിലധികം എഐ ഓട്ടോമേറ്റഡ് ടെസ്റ്റുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജെഡി പവറിന്റെ 2026ലെ ഇനിഷ്യൽ ക്വാളിറ്റി സ്റ്റഡിയിൽ മുൻനിര വാഹന ബ്രാൻഡുകളിൽ ഒന്നാം സ്ഥാനം നേടാൻ ഈ മാറ്റങ്ങൾ ഫോർഡിനെ സഹായിച്ചു. 16 വർഷത്തിന് ശേഷമാണ് ഫോർഡ് ഈ നേട്ടം കൈവരിക്കുന്നത്.
Viral
ദക്ഷിണ കൊറിയയിലെ ഡേജിയോൺ നഗരത്തിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.
മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഒരു ചെന്നായയെ തിരയുന്നതിനിടയിൽ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഒരു വ്യാജ ചിത്രം പ്രചരിപ്പിച്ചത് സുരക്ഷാ സേനയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.
ന്യൂക്ഗു എന്ന് പേരുള്ള രണ്ട് വയസുള്ള ആൺ ചെന്നായ മൃഗശാലയിലെ വേലിക്ക് താഴെ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പോലീസ്, ഫയർഫോഴ്സ്, സൈന്യം, വന്യജീവി വിദഗ്ധർ എന്നിവരടങ്ങുന്ന വൻ സംഘം ഒൻപത് ദിവസത്തോളമാണ് ചെന്നായയ്ക്കായി നഗരത്തിൽ തിരച്ചിൽ നടത്തിയത്.
സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഡ്രോണുകളും തെർമൽ ക്യാമറകളും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു ജംഗ്ഷനിലൂടെ ചെന്നായ നടന്നുപോകുന്നതായി കാണിക്കുന്ന ചിത്രം ഓൺലൈനിൽ വൈറലായത്.
വളരെ വ്യക്തതയുള്ള ഈ ചിത്രം കണ്ടതോടെ മാധ്യമങ്ങളും സർക്കാർ വൃത്തങ്ങളും അത് സത്യമാണെന്ന് വിശ്വസിക്കുകയും അതേ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ഈ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി.
ഈ വ്യാജ ചിത്രം കാരണം തിരച്ചിൽ സംഘത്തിന്റെ ശ്രദ്ധ തെറ്റുകയും ചെന്നായയെ കണ്ടെത്തുന്നതിനായി വൻതോതിൽ സമയം പാഴാകുകയും ചെയ്തു. തമാശയ്ക്ക് വേണ്ടി താനാണ് ഈ വ്യാജ ചിത്രം നിർമ്മിച്ചതെന്ന് സമ്മതിച്ചുകൊണ്ട് 40 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒടുവിൽ ഒൻപതാം ദിവസം ലഭിച്ച കൃത്യമായ വിവരത്തെത്തുടർന്ന് ചെന്നായയെ സുരക്ഷിതമായി പിടികൂടി മൃഗശാലയിലേക്ക് തിരിച്ചയച്ചു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ വ്യാജനിർമ്മിതികൾ നടത്താൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ എത്രത്തോളം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഈ സംഭവം നമ്മളെ ഓർമ്മിപ്പിക്കുന്നു.
Viral
ബീജിംഗിലെ ട്രാക്കിൽ മനുഷ്യരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് റോബോട്ടുകൾ കുതിച്ചു പാഞ്ഞപ്പോൾ അത് ലോകത്തിന് മുന്നിൽ വലിയൊരു വിസ്മയമായി മാറി.
സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ വമ്പന്മാരായ 'ഓണർ' വികസിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ട്, 21 കിലോമീറ്റർ നീളുന്ന ബീജിംഗ് ഇ-ടൗൺ ഹാഫ് മാരത്തണിൽ വെറും 50 മിനിറ്റ് 26 സെക്കൻഡ് കൊണ്ട് ഫിനിഷ് ലൈൻ തൊട്ടത് കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
മത്സരത്തിൽ പങ്കെടുത്ത 12,000 മനുഷ്യ ഓട്ടക്കാരെ 10 മിനിറ്റിലേറെ പിന്നിലാക്കി മുന്നേറിയ ഈ റോബോട്ട്, കഴിഞ്ഞ മാസം ഉഗാണ്ടൻ താരം ജേക്കബ് കിപ്ലിമോ കുറിച്ച ലോക റെക്കോർഡിനെയും കടത്തിവെട്ടി.
നൂറിലധികം റോബോട്ടുകൾ അണിനിരന്ന ഈ മാരത്തണിൽ, ഒപ്പമുള്ള മനുഷ്യരുമായി കൂട്ടിയിടിക്കാതെ സ്വന്തം സെൻസറുകളും കൃത്യമായ എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് പൂർണമായും സ്വയം നിയന്ത്രിതമായാണ് പല റോബോട്ടുകളും ഓടിയത്.
ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഓണറിന്റെ റോബോട്ടുകൾ തന്നെ സ്വന്തമാക്കിയതോടെ ചൈനീസ് നിർമ്മിത യന്ത്രങ്ങളുടെ കരുത്ത് ലോകം തിരിച്ചറിഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ഇതേ മാരത്തണിൽ റോബോട്ടുകൾ വഴിയിൽ തടസപ്പെട്ടും ചൂടായിട്ടും പാതിവഴിയിൽ തളർന്നപ്പോൾ, വെറും ഒരു വർഷത്തിനുള്ളിൽ കൈവരിച്ച ഈ വൻ കുതിച്ചുചാട്ടം അത്ഭുതകരമാണ്.
ഓട്ടം വെറുമൊരു മത്സരമല്ലെന്നും, ബാറ്ററി ലൈഫ്, തടസങ്ങളെ അതിജീവിക്കാനുള്ള കഴിവ്, കഠിനമായ സാഹചര്യങ്ങളിലെ പ്രവർത്തനക്ഷമത എന്നിവ പരീക്ഷിക്കാനുള്ള ഒരു വലിയ പരീക്ഷണശാലയാണിതെന്നുമാണ് വിദഗ്ധർ പറയുന്നത്.
ഫാക്ടറികളിലും വീടുകളിലും സേവനദാതാക്കളായും റോബോട്ടുകളെ എത്തിക്കാനുള്ള ചൈനയുടെ വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ വിജയം. ഭാവിയിലെ എഐ യുഗത്തിന്റെ തുടക്കമായാണ് ഈ പ്രകടനത്തെ പലരും കാണുന്നത്.
സാങ്കേതിക മുന്നേറ്റങ്ങളും സർക്കാരിന്റെ ശക്തമായ പിന്തുണയും കൂടിച്ചേരുമ്പോൾ റോബോട്ടിക്സ് രംഗത്ത് ചൈന മറ്റൊരു തലത്തിലേക്ക് മാറിക്കഴിഞ്ഞുവെന്ന് ഉറപ്പിച്ചു പറയാം.
Leader Page
“നീ നിന്റെ മസ്തിഷ്കത്തിന്റെ സ്വഭാവംപോലെയായിരിക്കും. നിന്റെ മസ്തിഷ്കം എന്നാൽ നീ തന്നെയാണ്.” അഭിജിത്ത് നാസ്കർ.
നിർമിതബുദ്ധിയുടെ പിന്നാലെയാണു ലോകം. വിശാലസാധ്യതകൾ തുറന്നുകിട്ടാൻ ആവേശത്തോടെ എഐ(നിർമിതബുദ്ധി)യുമായി ചേർന്ന് എല്ലാ മേഖലകളിലുമുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് ശാസ്ത്രലോകം. എഐയുടെ വളർച്ചയിൽ മനുഷ്യന് എന്തു പറ്റുന്നു? മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ എന്തു മാറ്റവും വളർച്ചയുമാണ് ഉണ്ടാകുക എന്നത് വിലയിരുത്തേണ്ടതുണ്ട്. എഐ ഒരുക്കുന്ന അറിവും വിമർശനാത്മക ചിന്ത കൂടാതെ എഐയുടെ സ്വാധീനത്തിൽപ്പെടുന്നതും കുട്ടികളുടെ പഠനസ്വഭാവം അപകടകരമാകുംവിധം പരിവർത്തനവിധേയമാകുന്നതും ശ്രദ്ധിക്കാതെ പറ്റില്ല. ഇവിടെ നിന്നുകൊണ്ട് നിർമിതബുദ്ധിയുടെ സാധ്യതകൾ തേടുന്നതിനൊപ്പം മനുഷ്യന്റെ മേന്മയും വളർത്തിയെടുക്കണം.
അനുദിന ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനു സഹായിമാരായാണ് എഐയും കൂട്ടരും തന്റെ കൂട്ടാളികളുമായി കടന്നുവരുന്നത്. നിത്യോപയോഗ മേഖലകളിലൂടെ എഐ, റോബോട്ടിക്സ്, മെഷിൻ ലേണിംഗ് എന്നിവയൊക്കെ സാധാരണക്കാർക്കും പരിചിതമായിരിക്കുന്നു. ഈ വിഷയങ്ങൾ പഠിച്ച് ജോലിക്ക് ഒരുങ്ങുന്നവരും ഏറെയാണ്. റോഡിൽ കാമറയായും ആശുപത്രിയിൽ ചികിത്സാ ഉപകരണങ്ങളായും സ്കൂളിൽ സ്മാർട്ട് ബോർഡും ആപ്പുകളുമായും മൊബൈലിൽ ചാറ്റ് ജിപിടിയായും പല രൂപങ്ങളിൽ നൂതന സാങ്കേതികവിദ്യ മനുഷ്യരുടെ കൂട്ടുകാരാണ്.
വേഗത്തിലും കൃത്യതയിലും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഇവയ്ക്കാകുന്നു. മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലേക്കും എഐ കടന്നുകയറുകയാണ്. തൊഴിൽമേഖലയിൽ അടിമുടി മാറ്റം വന്നുകഴിഞ്ഞു. കുട്ടികളുടെയും യുവാക്കളുടെയും ചോദ്യങ്ങൾക്ക് ഞൊടിയിടയിൽ ഉത്തരം ലഭിക്കുന്നു. കൂടുതലായറിഞ്ഞ് നല്ല രീതിയിൽ എഐയെ ഉപയോഗപ്പെടുത്തി മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താനാകും. ഇതിനുവേണ്ടി തലമുറകളെ പരിശീലിപ്പിക്കാം.
മനുഷ്യന്റെ മഹിമ
ദൈവഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. മനുഷ്യന്റെ മഹിമയോടു ചേർന്നുവേണം നിർമിതബുദ്ധി വികസിക്കാനും വിശാലമാകാനും.
മനുഷ്യന്റെയും പ്രകൃതിയുടെയും സംരക്ഷകരാകേണ്ടത് ആരാണ്? ദൈവത്തെയും പ്രകൃതിയിലെ മാറ്റങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യൻ അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നിവയിൽനിന്ന് ആരെ തെരഞ്ഞെടുക്കണം? പ്രശ്നപരിഹാരത്തിനും ക്രിയാത്മക നേതൃത്വത്തിനും മനുഷ്യഭാവനയും ബോധവും ഒഴിച്ചുകൂടാനാകാത്തതാണ്. ചിന്താബോധം, തീരുമാനം, നേതൃത്വം എന്നിവയിലൂടെ മനുഷ്യനു മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാനാകൂ. നന്മ-തിന്മ തിരിച്ചറിയാൻ കഴിവുള്ള മനുഷ്യൻ, തന്നെയും ചുറ്റുപാടിനെയും തിരിച്ചറിഞ്ഞ് അന്തരാത്മാവിലെ നന്മകൂടി ഉൾക്കൊണ്ട് ക്രിയാത്മകമായി വഴിതെളിക്കണം.
അറിവിനെ (data) പലതരത്തിൽ ക്രമീകരിക്കാനുള്ള ശേഷി (intelligence)യേക്കാൾ തന്നെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ള തിരിച്ചറിവിന്റെ ബോധമാണ് ശ്രേഷ്ഠമായത് എന്ന് തത്വചിന്തകനും ചരിത്രകാരനുമായ നോവ ഹരാരി പറയുന്നു. വൈകാരികത, ബന്ധങ്ങൾ, ചിന്ത, അനുഭവങ്ങൾ, ധാർമികത എന്നിവയിലൂന്നി നില്ക്കുന്നതും ആന്തരികതയുടേ (ദൈവസാന്നിധ്യത്തിന്റെ)തുമായ നന്മയാണ് ബോധം. മനുഷ്യന്റെ മേന്മ ഇതിലാണ്.
മനുഷ്യബുദ്ധി വ്യതിരിക്തമാണ്. അനുഭവങ്ങൾക്ക് അർഥം നല്കുന്നതും ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും ധാർമികതയുടെ ഉൾപ്രേരണയിൽ, ശരി-തെറ്റിന്റെ അളവുകോലുപയോഗിച്ച്, സ്വയം നിയന്ത്രിക്കുകയും ചെയ്യുന്നത് മനുഷ്യനിലെ ബുദ്ധിയാണ്.
ചിന്തകളെയും ആശയങ്ങളെയും കഴിവുകളെയും വികാരങ്ങളെയുംകാൾ ഉന്നതമാണ് മനുഷ്യന്റെ മൂല്യം. മനുഷ്യന് അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ മനുഷ്യനിർമിത സാങ്കേതികവിദ്യയെ വളർത്തരുത്. ഉത്തരവാദിത്വത്തോടെ മനുഷ്യനന്മയെ ലക്ഷ്യംവച്ച് ധാർമിക ക്രമീകരണത്തിന്റെ സഹകരണത്തോടെയേ സാങ്കേതികവിദ്യയുടെ വികാസം നടക്കാവൂ. നിയന്ത്രണമില്ലാതെ മുന്നേറുന്ന നിർമിതബുദ്ധിയുടെ വികാസം മനുഷ്യനും പരിസ്ഥിതിക്കും എതിരേ തിരിയും.
എഐയുടെ പ്രകടനത്തിനു മുന്നിൽ മനുഷ്യബുദ്ധിയെ അടിയറവയ്ക്കാത്ത നിലപാട് സ്വീകരിക്കേണ്ടതുണ്ട്. മനുഷ്യനും നിർമിതബുദ്ധിയും നേർക്കുനേർ വരുന്പോൾ, മനുഷ്യനേ വിജയിക്കാവൂ. മനുഷ്യബുദ്ധിയുടെ കഴിവുകൾ, അനന്യത, ബോധം എന്നിവ തിരിച്ചറിയണം. മനുഷ്യബുദ്ധിയുടെ സവിശേഷതകളെ വളർത്തിയെടുക്കണം.
2025 ജനുവരിയിൽ വത്തിക്കാൻ പുറപ്പെടുവിച്ച Antiqua et Nova എന്ന എഐ മനുഷ്യബുദ്ധിയെ സംബന്ധിച്ച രേഖ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയങ്ങളിലൊന്നാണ് റിലേഷണൽ ഇന്റലിജൻസ്. മനുഷ്യബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധത്തിലൂടെ വളരുന്ന ബോധത്തിന്റെ അനുഭവം ഓരോ വ്യക്തിക്കും ആവശ്യമുള്ളതാണ്. മനുഷ്യബുദ്ധിയുടെ നിലനില്പിലും വളർച്ചയിലും ബോധത്തിന്റെ അടുപ്പവും വികാരവും കരുതലും ആവശ്യമാണ്. എഐയുടെ സ്വഭാവത്തിലും കൂട്ടായ്മയുടെ, ബന്ധത്തിന്റെ, ബഹുമാനത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന റിലേഷണൽ ഇന്റലിജൻസ് വേണം.
മനുഷ്യന്റെ മഹത്വം അനിഷേധ്യമായ സത്യമാണ്. ഇതിനെ ബഹുമാനിച്ച്, മനുഷ്യനന്മയ്ക്കുള്ള ഉപാധികളായാണ് പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടാകേണ്ടത്. മനുഷ്യനന്മയെ സംരക്ഷിച്ച് - മനുഷ്യന്റെ നേതൃത്വത്തിലാണ് പുരോഗതിയും പ്രകൃതിസംരക്ഷണവും പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തലും നടത്തേണ്ടത്.
നൂതന സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൽ രൂപപ്പെടുന്ന സാമൂഹിക-സാന്പത്തിക വിടവ് ഗൗരവമായി കാണണം. എഐ ഉപയോഗിക്കാൻ ശേഷിയും സാഹചര്യവും ഉള്ളവർക്കു മാത്രമായി ചുരുക്കപ്പെടുന്ന വളർച്ചയും വികാസവും അല്ല മനുഷ്യകുലത്തിനും പ്രകൃതിക്കും ആവശ്യം. കൂട്ടായ്മയിൽ, പരസ്പര സഹകരണത്തിൽ വലിയവനും ചെറിയവനും ദരിദ്രനും ധനികനും സ്ത്രീയും പുരുഷനും കുട്ടികളും വൃദ്ധരും എല്ലാം സംരക്ഷിക്കപ്പെടുന്ന, വളർന്നു വികസിക്കുന്ന ചിന്തകളും ബന്ധവും തീരുമാനവും ഉണ്ടാകണം. ഈ കൂട്ടായ്മയെ മനസിൽ സൂക്ഷിക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനും പ്രവർത്തിക്കാനും മനുഷ്യനാണു സാധിക്കുക.
വിദ്യാർഥികളുടെ ലോകം
ആഗോളതലത്തിൽ ഓപ്പൺ എഐയുടെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. വിദ്യാർഥികളുടെ വൻതോതിലുള്ള ഉപയോഗമാണ് ഈ കുതിച്ചുചാട്ടത്തിനു കാരണമെന്ന് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കൾ ഓഗസ്റ്റിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. നിർമിതബുദ്ധിയുടെ സാധ്യതകളെ ഒരുപാട് ഉപയോഗപ്പെടുത്തുന്നവരാണ് കുട്ടികളും യുവാക്കളും. എഐയുടെ വികാസത്തിൽ ഏറ്റവുമധികം റിസ്ക് അനുഭവിക്കുന്ന വിഭാഗവും കുട്ടികളാണ്. ചിന്തിക്കാനും അന്വേഷകരാകാനും പരിശീലിക്കാനും ബോധതലത്തെ വികസിപ്പിക്കാനും വിദ്യാർഥികൾക്കുള്ള അവസരങ്ങളെ അറിവുകൊണ്ടു നിറച്ച് വേഗത്തിൽ ഉത്തരമരുളി നിർമിതബുദ്ധി സഹായിക്കുകയാണ്.
മനുഷ്യമസ്തിഷ്കത്തെ മനസിലാക്കാൻ ശാസ്ത്രലോകത്ത് തീക്ഷ്ണതയോടെ പഠനങ്ങൾ നടക്കുന്നുണ്ട്. മനുഷ്യമസ്തിഷ്കം എന്ന അദ്ഭുതം നിഗൂഢമായും അതിശയിപ്പിക്കുന്ന സാധ്യതയായും ഇന്നും നിലകൊള്ളുന്നു. വിദ്യാലയങ്ങളിലും കുട്ടികളുടെ ദിനചര്യകളിലും മനുഷ്യബുദ്ധിയുടെ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പെരുമാറ്റവും ശീലങ്ങളും വർധിപ്പിക്കേണ്ടതുണ്ട്. വിദ്യാലയങ്ങളുടെ ഉദ്ദേശ്യം ഇതുതന്നെയാണ്. സ്കൂൾതലത്തിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്പോഴും മനുഷ്യബുദ്ധിയുടെ വ്യതിരിക്തത മനസിലാക്കി വേണം പരിശീലനം നല്കാൻ. വളരാനും സാധ്യതകൾ കണ്ടെത്താനും പൊരുത്തപ്പെടാനും ശേഷിയുള്ള അദ്ഭുതമാണ് തലച്ചോറ്. ഇതിനു പറ്റുന്ന അനുഭവങ്ങളും പരിശീലനങ്ങളും വേണ്ടുവോളം നല്കണമെന്നു മാത്രം.
നിർമിതബുദ്ധിയുടെ പുരോഗതി മനുഷ്യബുദ്ധിയുടെ വികാസത്തിനു വഴിയൊരുക്കണം. എഐയുടെ സ്വാധീനം പലപ്പോഴും പുകമറ സൃഷ്ടിക്കുന്നുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം നടക്കുന്നു - പ്രോജക്ട്സ്, ഉത്തരങ്ങൾ, കണ്ടുപിടിത്തങ്ങൾ, വിഷയാവതരണം എല്ലാം ഭംഗിയായി നടക്കുന്നു. നൂതന സങ്കേതങ്ങൾ മുന്നോട്ടുവയ്ക്കുന്ന സൂത്രപ്പണികളും കുറുക്കുവഴികളും ചിന്ത, ഭാവന, അന്വേഷണം, വിലയിരുത്തൽ, ഭാഷ, ആസൂത്രണം എന്നിവ പരിശീലിക്കുന്നതിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നു. എളുപ്പവഴിയിൽ കുട്ടികൾ ക്രിയ ചെയ്യുന്നു. ഇതിന്റെ ഫലമായി ബുദ്ധിയുടെ വിവിധ കഴിവുകൾ അശ്രദ്ധമായി തഴയപ്പെടുന്നു, മടി പിടിക്കുന്നു.
കുട്ടികളുടെ ശ്രദ്ധയുടെ പരിധിയും വ്യാപ്തിയും പഠനരീതികളും മാറി. അന്വേഷണത്തിന്റെ ഭാഗമായ മാനസിക വികാസവും യാത്രകളും അപ്രത്യക്ഷമായി, എല്ലാം വേഗത്തിൽ ലഭ്യമാകുന്നു. കഠിനാധ്വാനം അന്യമായി. അറിവു നേടുന്ന പ്രക്രിയയുടെ ഭാഗമായി നടക്കേണ്ട സ്വഭാവ രൂപീകരണം, മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ഗൗരവശ്രദ്ധയിൽപ്പെടുന്നില്ല. പെട്ടെന്ന് കണ്ടു മറയുന്ന വായനാനുഭവം നമ്മുടെ ചിന്തയെയും ഭാവനയെയും എല്ലാം തമസ്കരിക്കുന്നു. ഇതുമൂലം ബുദ്ധിയുടെ പരിശീലനങ്ങൾ പലതും അന്യംനിന്നുപോകുന്ന കാഴ്ചയാണ് ചുറ്റുപാടും.
പക്വതയും ചിന്തയും ബോധവും ബന്ധവും ആകാംക്ഷയും അന്വേഷണവുമെല്ലാം നിമിഷനേരംകൊണ്ട് വറ്റിവരണ്ടു പോകുന്നു. ഗുണത്തേക്കാളേറെ ദോഷമാണ് എഐ കൊണ്ടുവരുന്നത് എന്നു ഭയപ്പെടുന്നു. ഇത് ഗൗരവമായ വിദ്യാഭ്യാസ പ്രതിസന്ധിയും കുട്ടികളുടെ വളർച്ചയിൽ അപകടം കൊണ്ടുവരുന്ന അവകാശനിഷേധവുമാണ്. ബുദ്ധിയുടെ ശരിയായ വികാസം നിഷേധിക്കപ്പെട്ടാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും. കുട്ടികളുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനും നിർമിത-മനുഷ്യബുദ്ധികളുടെ സ്വഭാവം, സാധ്യത എന്നിവ വിശദമായി പഠിച്ച് പ്രവർത്തനപദ്ധതി തയാറാക്കണം. മനുഷ്യന്റെ മഹിമയും മനുഷ്യബുദ്ധിയുടെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് ശ്രദ്ധയോടെ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും വേണം. അറിവിനെ ക്രമീകരിക്കാനും വ്യത്യസ്ത രീതിയിൽ അവയുപയോഗിച്ച് കണക്കുകൂട്ടാനുള്ള കഴിവുകളിൽ മാത്രം ശ്രദ്ധിച്ച് ബുദ്ധിയെ വളർത്തുന്ന വിദ്യാഭ്യാസ രീതിയല്ല വേണ്ടത്.
കാൽക്കുലേറ്ററിൽ നന്പറുകളെ ഉപയോഗിച്ച് കണക്കുകൂട്ടി എടുക്കുന്നതുപോലെ പല ചേരുവകളിലൂടെ വ്യത്യസ്ത ക്രമീകരണങ്ങളിലൂടെ അറിവിനെ പുനർനിർമിക്കുന്ന രീതി ബുദ്ധിയുടെ പക്വമായ രീതിയോ പൂർണതയോ അല്ല.
ബോധത്തിൽ, ബന്ധത്തിൽ, നന്മയിൽ വളരുന്ന മനസിന്റെ കഴിവുകൾ ശ്രദ്ധിക്കണം. മനുഷ്യബുദ്ധിയുടെ ശീലമാക്കി ബോധത്തെ തിരിച്ചറിയണം, വളർത്തിയെടുക്കണം. മനുഷ്യനോടും പ്രകൃതിയോടുമുള്ള കരുതലും നന്മയും ഇവയുടെ വളർച്ചയും സംരക്ഷണവും സാധ്യമാക്കുന്ന മനസ്, ബോധത്തിന്റെ അടിസ്ഥാനമാണ്. അറിവിന് അർഥവും ബന്ധവും നന്മയും നല്കി, അറിവിനെ വ്യാഖ്യാനിക്കുന്ന വിദ്യാഭ്യാസം ഇവിടെ രൂപപ്പെടും. ശരീരത്തിൽനിന്നും പ്രകൃതിയിൽനിന്നും ആത്മാവിൽനിന്നും അറിവിനെ മുറിച്ചുമാറ്റാനാവില്ല. അറിവിനെ മാത്രം കൈകാര്യം ചെയ്യുന്ന നിർമിതബുദ്ധിയുടെ രീതിയിലുള്ള വിദ്യാഭ്യാസം അപകടം കൊണ്ടുവരും. ജൈവസ്വഭാവമുള്ളതാണ് അടിസ്ഥാനപരമായി അറിവ്, അങ്ങനെ ആയിരിക്കുകയും വേണം. ബന്ധങ്ങളിൽ, പ്രവൃത്തിയിൽ, ആന്തരികമായി അനുഭവത്തിൽ അറിവ് അതിന്റെ ജൈവസ്വഭാവം സ്വീകരിക്കും - നിലനിർത്തും.
Leader Page
ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദേശീയദിനം. സമൂഹത്തിന് അവർ നൽകുന്ന സംഭാവനകൾ അംഗീകരിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുന്ന ദിനം. സാധാരണക്കാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിൽ ആരോഗ്യ വിദഗ്ധർ നടത്തുന്ന സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമപ്പെടുത്തലായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. പ്രശസ്ത ഡോക്ടറും വൈദ്യശാസ്ത്രരംഗത്തെ മാർഗദർശിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയുടെ (ഡോ. ബി.സി. റോയ്) സ്മരണാർഥമാണ് ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്.
“Behind the mask caring for caregivers” എന്നതാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ദിന സന്ദേശം. ചികിത്സയ്ക്കും ആരോഗ്യപ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ സമയത്തിന്റെയും ജീവിതത്തിന്റെയും നല്ലൊരു ഭാഗവും മാറ്റിവയ്ക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. 340 ഓളം ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്ന കാരിത്താസ് ആശുപത്രി അതിന്റെ യശസിനും വിശ്വാസ്യതയ്ക്കും അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലുമായി നമ്മുടെ രാജ്യം നിരവധി ആരോഗ്യ സംരക്ഷണ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ അനുസരിച്ച്, ഇന്ത്യയിൽ മെഡിക്കൽ സ്പെഷലിസ്റ്റുകളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെയും 75 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യയുടെ ഏകദേശം 25 ശതമാനം മാത്രം താമസിക്കുന്ന നഗരങ്ങളിലാണ്. സ്വകാര്യ ആശുപത്രികളും ഗുണമേന്മയുള്ള ആരോഗ്യപരിപാലനവും നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നു. ബാക്കിയുള്ള ഏകദേശം 75 ശതമാനംവരുന്ന 716 ദശലക്ഷത്തോളം ആളുകൾ പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഇല്ലാതെയാണ് കഴിയുന്നതെന്ന് നാം തിരിച്ചറിയണം. മുഴുവൻ ജനങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ലോകോത്തര ആരോഗ്യചികിത്സ ലഭ്യമാക്കുക എന്നതാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കണക്കുകൾ പ്രകാരം നമ്മുടെ രാജ്യത്തെ ആശുപത്രി കിടക്കകളുടെ നിരക്ക് 1,000 പേർക്ക് 0.7 ആയിരുന്നു, ഇത് ലോകാരോഗ്യ സംഘടനയുടെ 1,000 പേർക്ക് 3.5 കിടക്കകൾ എന്ന മാർഗനിർദേശത്തേക്കാൾ വളരെ കുറവാണ്. ഈ വിടവ് നികത്താനുള്ള ഒരേയൊരു വഴി, മാറ്റങ്ങളിൽ ഊന്നൽനൽകുക എന്നതാണ്.
സാങ്കേതികവിദ്യയാണോ ഉത്തരം?
ഇന്ത്യയിൽ സമ്പൂർണ ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ സാങ്കേതികവിദ്യയും ആരോഗ്യസംരക്ഷണവും പരസ്പരം കൈകോർത്തു മുന്നോട്ട് പോകേണ്ടതുണ്ട്. അതു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് നല്ല വാർത്ത.നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ കൃത്രിമബുദ്ധി ഇന്ന് വളരെ സഹായകമാകുന്നു. ഇന്ത്യൻ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ ((IBEF) കണക്കനുസരിച്ച്, ഇന്ത്യൻ ആരോഗ്യ സംരക്ഷണ വ്യവസായം 2017ൽ 160 ബില്യൺ ഡോളറിൽനിന്ന് 2020ഓടെ 280 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. ഈ വളർച്ച നേടാൻ കഴിഞ്ഞത് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ്. ഇലക്ട്രോണിക് ഹെൽത്ത് റിക്കാർഡുകൾ (EHRS) നടപ്പിൽ വന്നതോടെ ആരോഗ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനും നോട്ടപ്പിശകുകൾ കുറയ്ക്കുന്നതിനും ക്ലിനിക്കൽ കെയർ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും സാധിക്കും എന്നു നാം തിരിച്ചറിഞ്ഞു. പുതിയ കാലത്തെ ക്ലൗഡ് അധിഷ്ഠിത സൊലൂഷനുകളും മൊബൈൽ ആപ്പുകളും ആശുപത്രികളെയും രോഗികളെയും കൂടുതൽ കാര്യക്ഷമമായി ഒന്നിപ്പിക്കുന്നതിന് കാരണമായി. EHRകൾ വഴി ശേഖരിക്കുന്ന ഡാറ്റ, ഒരു നിശ്ചിത കാലയളവിൽ, ക്ലിനിക്കൽ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് അനലിറ്റിക്സ് മോഡലുകളെ കൂടുതൽ പരിഷ്കരിക്കാൻ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ, രോഗീപരിചരണമേഖലയിൽ സാങ്കേതികവിദ്യതന്നെ പ്രധാന പങ്ക് വഹിക്കാൻ തുടങ്ങി എന്നതാണ് വസ്തുത.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യ ആരോഗ്യമേഖലയെ വലിയതോതിൽ മുന്നോട്ടു നയിക്കുന്നുണ്ട്. വിട്ടുമാറാത്ത ജീവിത ശൈലീരോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് മികച്ച പരിചരണം. അതിന് വേണ്ടതോ മികച്ച സാങ്കേതികവിദ്യയും. ആർട്ടിഫിഷൽ ഇന്റലിജൻസ് (AI), ഓട്ടോമേഷൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) തുടങ്ങിയ സാങ്കേതികവിദ്യകൾ ഇന്ന് ആരോഗ്യ സംരക്ഷണത്തിന്റെ മിക്കവാറും എല്ലാ മേഖലയിലും വ്യാപിച്ചിരിക്കുന്നു. എഐയുടെ അതുല്യമായ ശക്തി മനുഷ്യന്റെ കഴിവുകളെ പൂർത്തീകരിക്കുക മാത്രമല്ല, മനുഷ്യന്റെ പ്രവർത്തനത്തിന്റെ വ്യാപ്തി ഗണ്യമായി വികസിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവിക ഭാഷാ പ്രോസസിംഗ്, ഇന്റലിജന്റ് ഏജന്റ്സ്, കംപ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ്, വിദഗ്ധ സംവിധാനങ്ങൾ, ചാറ്റ്ബോട്ടുകൾ, വോയ്സ് റെക്കഗ്നിഷൻ എന്നിവ ഉൾപ്പെടുന്ന എഐയുമായി ബന്ധപ്പെട്ട ചില സാധ്യതകൾ ആരോഗ്യമേഖലയ്ക്കു മുതൽക്കൂട്ടായി.
എഐ, ഓട്ടോമേഷൻ എന്നിവ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഹെൽത്ത് റിക്കാർഡുകളുടെ ഡാറ്റ മാനേജ്മെന്റ്. ഇത് എപ്പോൾ വേണമെങ്കിലും എവിടെയും വേഗമേറിയതും തടസമില്ലാത്തതുമായ ലഭ്യത സാധ്യമാക്കുന്നു. വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും പഠനവിധേയമാക്കാനും ഇപ്പോൾ തടസമില്ലാതെയായി. ലബോറട്ടറി പരിശോധനകൾ, എക്സ്റേകൾ, സിടി സ്കാനുകൾ, ഡാറ്റാ എൻട്രി എന്നിവ വിശകലനം ചെയ്യുന്നത് പോലെയുള്ള ചില നിരന്തര ജോലികൾ ചെയ്യാൻകൂടി ആർട്ടിഫിഷൽ ഇന്റലിജൻസ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. വ്യക്തിഗത മെഡിക്കൽ വിവരങ്ങളെയും അനലിറ്റിക്സ് വഴി ശേഖരിച്ച വിവരത്തെയും അടിസ്ഥാനമാക്കി മെഡിക്കൽ കൺസൾട്ടേഷൻ നൽകാൻ ഇന്ന് ആപ്പുകൾ ഉപയോഗത്തിലുണ്ട്.
പരമ്പരാഗത ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ ഫാർമസൂട്ടിക്കൽസ് വികസിപ്പിക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പവർ പ്രോഗ്രാമുകൾ മരുന്നുനിർമാണ പ്രക്രിയയെ വലിയ തോതിലാണ് സഹായിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ മറ്റൊരു അപ്ലിക്കേഷനാണ് പ്രിസിഷൻ മെഡിസിൻ. എഐ പവർ ബോഡി സ്കാനുകൾക്ക് കാൻസറും രക്തക്കുഴലുകളുടെ രോഗങ്ങളും നേരത്തേ കണ്ടെത്താനും ജനിതകപരമായി ആളുകൾ അഭിമുഖീകരിക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രവചിക്കാനും കഴിയുന്ന തരത്തിലേക്ക് ഇന്ന് സാങ്കേതികവിദ്യ വളർന്നുകഴിഞ്ഞു. ഹെൽത്ത് കെയറിൽ, വ്യാപകമായി ഉപയോഗിക്കുന്ന കണക്റ്റുചെയ്ത ഉപകരണങ്ങളുടെയും സെൻസറുകളുടെയും ശക്തി അനാവരണം ചെയ്യുന്നതാണ് IoT. 2008ൽ, ബന്ധിപ്പിച്ച ഉപകരണങ്ങളുടെ എണ്ണം ഭൂമിയിലെ ജനസംഖ്യയേക്കാൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2030 ആകുമ്പോഴേക്കും 100 ബില്യൺ കണക്റ്റഡ് ഉപകരണങ്ങൾ ഭൂമിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവി കൃത്രിമബുദ്ധിയുടേതോ?
ഭാവിയിൽ ചെറിയ ക്ലിനിക്കുകൾ ഹോം ഹെൽത്ത് കെയർ, വലിയ അത്യാധുനിക ആശുപത്രികൾ എന്നിവയുമായി സഹകരിക്കുന്ന ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ സമ്പൂർണ സ്പെക്ട്രത്തിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കുക. ആശുപത്രികൾക്ക് പുറത്ത് കൂടുതൽ ഹോംകെയർ, ആംബുലേറ്ററി, എമർജന്റ് കെയർ സേവനങ്ങളിലേക്കാണ് കാലം വിരൽചൂണ്ടുന്നത്. രോഗശാന്തി എന്നതിൽനിന്ന് പ്രതിരോധ സമീപനത്തിലേക്കു ശ്രദ്ധ തിരിയും എന്നു നാം മനസിലാക്കണം. വ്യക്തിഗത IoT അടിസ്ഥാനമാക്കിയുള്ള ആരോഗ്യനിരീക്ഷണ ഉപകരണങ്ങൾ വ്യക്തികളുടെ ആരോഗ്യം ട്രാക്ക് ചെയ്യുന്ന രീതിതന്നെ മാറ്റും. ബ്ലോക്ക് ചെയിൻ പോലെയുള്ള സാങ്കേതികവിദ്യകൾ എങ്ങനെ EHRകൾ ജനകീയമാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്നും പേയ്മെന്റുകൾ, ഇൻഷ്വറൻസ് തുടങ്ങിയ മറ്റ് സേവനങ്ങളുമായി അവയെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും ഉടൻതന്നെ പുനർനിർവചിക്കും. ചികിത്സ, രോഗനിർണയം, ചികിത്സ എന്നിവയിൽ ഫിസിഷൻമാർ, ആരോഗ്യപ്രവർത്തകർ, പരിചരണം നൽകുന്നവർ എന്നിവരെ കൃത്രിമബുദ്ധി കൂടുതലായി സഹായിക്കും.
ഇൻജസ്റ്റബിൾ ഗുളിക മോണിറ്ററുകൾ, ബയോ സ്റ്റാമ്പുകൾ, പോഷകാഹാര സെൻസറുകൾ, അക ഡോക്ടർമാർ, 3D പ്രിന്റിംഗ് എന്നിവ കാലക്രമേണ ആരോഗ്യസംരക്ഷണ മേഖലയിൽ സാധാരണ ആപ്ലിക്കേഷനുകളാകും. ഒരു വളർച്ച കാൻസർ ആണോ എന്ന് നിർണയിക്കുന്നത് പോലെയുള്ള, പെട്ടെന്നുള്ള ഒരു തീരുമാനം ആവശ്യമായ ഡയഗ്നോസ്റ്റിക് വെല്ലുവിളികളിൽ എഐ ഡോക്ടർമാർ മനുഷ്യ ഡോക്ടർമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്.
സാങ്കേതികവിദ്യ ആരോഗ്യമേഖലയുടെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉയർന്നുവരുന്ന വ്യക്തമായ ചോദ്യം ഒടുവിൽ ഡോക്ടറുടെ പങ്ക് യന്ത്രങ്ങൾ ഏറ്റെടുക്കുമോ എന്നതാണ്. ‘സാങ്കേതിക തൊഴിലില്ലായ്മ’ എന്ന് വിളിക്കപ്പെടുന്ന ഭയത്തെക്കുറിച്ച് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഓട്ടോമേഷൻ ഡോക്ടർമാരുടെ അന്ത്യം കുറിക്കുമെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറുഭാഗം വാദിക്കുന്നത്, ‘അക’യുടെ ഉപയോഗങ്ങളുടെയും കഴിവുകളുടെയും അമിതമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള, പല തെറ്റിദ്ധാരണകൾ ഇതുമൂലം ഉണ്ടാകുമെന്നതാണ്. അതിനിടയിലെവിടെയോ ആയിരിക്കും യഥാർഥ വസ്തുത.
മെഷീനുകൾ ഒരിക്കലും ഫിസിഷന്മാരെ പൂർണമായും മാറ്റിസ്ഥാപിക്കില്ലെന്ന് പ്രത്യാശിക്കാം. പക്ഷേ, തീരുമാനമെടുക്കാനുള്ള ശക്തി ഉൾപ്പെടെയുള്ള മനുഷ്യന്റെ പല ജോലികളും തീർച്ചയായും സാങ്കേതികവിദ്യ ഏറ്റെടുക്കും. കൂടുതൽ വിജയം നേടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിലാണ് ശക്തി. ചില കമ്പനികൾ ‘അക’യെ ‘ഓഗ്മെന്റഡ് ഇന്റലിജൻസ്’ എന്ന് വിളിക്കുന്നതിന്റെ കാരണം ഇതാണ്, ഇത് ‘അക’യുടെ പ്രധാന ഉദ്ദേശ്യം ഉത്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന മനുഷ്യരെ മാറ്റിസ്ഥാപിക്കുന്നതിനുപകരം സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ്.
കൃത്രിമബുദ്ധിയെ ഹൃദയപൂർവം സ്വീകരിക്കാം
ഒരു ആദർശ ലോകത്ത്, മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ഒരു നാളെ സൃഷ്ടിക്കാൻ യന്ത്രങ്ങളും മനുഷ്യരും ഒരുമിച്ച് നിലനിൽക്കേണ്ടിവരും. സാങ്കേതികവിദ്യയുടെ അതിപ്രസരം ആരോഗ്യ മേഖലയിൽ നിലവിലുള്ള കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മുഖം നഷ്ടപ്പെടുത്തുന്നില്ല എന്നുറപ്പുവരുത്തേണ്ടത് ഈ രംഗത്തു നിൽക്കുന്ന ഓരോരുത്തരുടെയും കടമയാണ്. രോഗസ്ഥരായ മനുഷ്യർക്ക് ഡോക്ടർ ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു സാങ്കേതികവിദ്യ കൊണ്ടും മറികടക്കാൻ കഴിയാത്തതാണ് ആ ബന്ധം. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നല്ല വശങ്ങളും ഉപയോഗിക്കുമ്പോഴും കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ കരസ്പർശംകൂടി അതിൽ ഉണ്ടാകണം. ആധുനിക സംവിധാനങ്ങളെ ആശ്രയിക്കുമ്പോൾതന്നെ മാനവികതയുടെയും കരുണയുടെയും ഹൃദയപൂർവമായ ജാഗ്രത കാത്തുസൂക്ഷിക്കാൻകൂടി ആരോഗ്യരംഗത്തിനു കഴിയണം. കർമനിരതമായ ആതുരസേവനം വ്രതമാക്കിയ ആരോഗ്യപ്രവർത്തകർ രാജ്യത്തിന്റെ മുതൽക്കൂട്ടാണ്. ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുകയും ആരോഗ്യ അവബോധം മെച്ചപ്പെടുത്തുകയും ആരോഗ്യ പ്രവർത്തകരെ അന്തസോടെ തൊഴിൽ ചെയ്യാൻ അനുവദിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒപ്പം ഡോക്ടർ-രോഗീ ബന്ധത്തിലെ വിശ്വാസവും സഹാനുഭൂതിയും ശക്തിപ്പെടുത്താനും നമുക്ക് കഴിയണം.