ദക്ഷിണ കൊറിയയിലെ ഡേജിയോൺ നഗരത്തിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.
മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഒരു ചെന്നായയെ തിരയുന്നതിനിടയിൽ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഒരു വ്യാജ ചിത്രം പ്രചരിപ്പിച്ചത് സുരക്ഷാ സേനയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.
ന്യൂക്ഗു എന്ന് പേരുള്ള രണ്ട് വയസുള്ള ആൺ ചെന്നായ മൃഗശാലയിലെ വേലിക്ക് താഴെ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പോലീസ്, ഫയർഫോഴ്സ്, സൈന്യം, വന്യജീവി വിദഗ്ധർ എന്നിവരടങ്ങുന്ന വൻ സംഘം ഒൻപത് ദിവസത്തോളമാണ് ചെന്നായയ്ക്കായി നഗരത്തിൽ തിരച്ചിൽ നടത്തിയത്.
സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഡ്രോണുകളും തെർമൽ ക്യാമറകളും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു ജംഗ്ഷനിലൂടെ ചെന്നായ നടന്നുപോകുന്നതായി കാണിക്കുന്ന ചിത്രം ഓൺലൈനിൽ വൈറലായത്.
വളരെ വ്യക്തതയുള്ള ഈ ചിത്രം കണ്ടതോടെ മാധ്യമങ്ങളും സർക്കാർ വൃത്തങ്ങളും അത് സത്യമാണെന്ന് വിശ്വസിക്കുകയും അതേ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ഈ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി.
ഈ വ്യാജ ചിത്രം കാരണം തിരച്ചിൽ സംഘത്തിന്‍റെ ശ്രദ്ധ തെറ്റുകയും ചെന്നായയെ കണ്ടെത്തുന്നതിനായി വൻതോതിൽ സമയം പാഴാകുകയും ചെയ്തു. തമാശയ്ക്ക് വേണ്ടി താനാണ് ഈ വ്യാജ ചിത്രം നിർമ്മിച്ചതെന്ന് സമ്മതിച്ചുകൊണ്ട് 40 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒടുവിൽ ഒൻപതാം ദിവസം ലഭിച്ച കൃത്യമായ വിവരത്തെത്തുടർന്ന് ചെന്നായയെ സുരക്ഷിതമായി പിടികൂടി മൃഗശാലയിലേക്ക് തിരിച്ചയച്ചു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ വ്യാജനിർമ്മിതികൾ നടത്താൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ എത്രത്തോളം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഈ സംഭവം നമ്മളെ ഓർമ്മിപ്പിക്കുന്നു.
In South Korea, a man faces up to 5 years in prison over an AI-generated photo of an “escaped” wolf
— NEXTA (@nexta_tv) April 25, 2026
The fake news about an animal allegedly breaking out of a local zoo frightened residents — the image quickly spread online.
Authorities issued an emergency alert, and police… pic.twitter.com/HFZt0M7U7t
Tags : ArtificialIntelligence AIHoax DigitalMisinformation FakeNews CyberCrime