മന്ത്രി രമേശ് ചെന്നിത്തല, എഡിജിപി എം.ആർ. അജിത് കുമാർ
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ട പോലീസുകാരെ രക്ഷിക്കാൻ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി രമേശ് ചെന്നിത്തല. കേസ് ഡയറി തിരുത്തിയതിൽ അജിത് കുമാറിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ 23ന് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ അന്വേഷണം പൂർത്തിയായ ശേഷമേ സർക്കാർ നടപടി സ്വീകരിക്കുകയുള്ളൂവെന്നും അതിന്റേതായ സമയത്ത് നടപടിയുണ്ടാകുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള യാത്രയ്ക്കിടെ ബസിന് കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ തല്ലിച്ചതച്ചെന്നായിരുന്നു പരാതി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. എന്നാൽ വലിയ ആവേശത്തോടെ അന്വേഷണം പ്രഖ്യാപിച്ച സർക്കാരും ഇപ്പോൾ തുടർനടപടികളിൽ ഒട്ടും താൽപര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
അജിത് കുമാറിന് ഡിജിപി പദവി നൽകാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അന്വേഷണ റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറാൻ വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. അതേസമയം അജിത് കുമാറിനെതിരെ നടപടി വൈകുന്നതിൽ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്.
Tags : Report RameshChennithala M.R.AjithKumar GunmanAssaultCase