ബസുകൾ പായുന്നതു സർവീസ് റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെതന്നെ
വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് അപകടങ്ങളിൽപ്പെട്ട് ജനങ്ങൾ പിടഞ്ഞുവീഴുമ്പോഴും സുരക്ഷാ നടപടികളെടുക്കാതെ അധികൃതരുടെ നിസംഗത തുടരുന്നു. ഇന്നലെ രാവിലെ യാത്രക്കാരെ കയറ്റാൻ ദേശീയപാതയിൽ നിർത്തിയ സ്വകാര്യബസിനു പിറകിൽ ചരക്കുലോറിയിടിച്ച്13 പേർക്കാണ് പരിക്കേറ്റത്. ബസ്ബേ ഇല്ലാത്ത തൃശൂർലൈനിൽ ദേശീയപാതയിൽ തന്നെയാണ് ബസുകൾ നിർത്തുന്നത്.
ബസ് നിർത്തുമ്പോൾ പുറകിൽവരുന്ന വാഹന ഡ്രൈവർമാർ ശ്രദ്ധിക്കാൻ സിഗ്നൽപോലും കാണിക്കാറില്ലെന്നു നാട്ടുകാർ പറയുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്നാമത്തെ അപകടമാണ് ഇന്നലെയുണ്ടായതെന്നു നാട്ടുകാർ പറഞ്ഞു. എന്നിട്ടും നടപടികളില്ല. അപകടമുണ്ടായി ഏതാനും മണിക്കൂർ സമയം ഹൈവേ പോലീസും മറ്റും ദൃശ്യ കവലയിൽനിന്ന് ബസുകൾ സർവീസ് റോഡുവഴി തിരിച്ചുവിട്ടു. പിന്നെ പഴയപോലെ ദേശീയപാത വഴിക്ക് ബസുകൾ പായാൻ തുടങ്ങി.
ന്യായീകരണം ഇങ്ങനെ...
സർവീസ് റോഡിലൂടെ പോകുമ്പോൾ അടിപ്പാത ഭാഗത്തും മംഗലംപാലം ജംഗ്ഷനിലുമായി മൂന്ന് ഹംബുകളുണ്ടെന്നും ഇത് മറികടക്കാൻ സമയ കുറവുണ്ടെന്ന ന്യായീകരണമാണ് ബസ് ജീവനക്കാർ പറയുന്നത്. ബസ് ജീവനക്കാർ പറയുന്നതാണ് ഇവിടെ നിയമം.
ബസുകാരുമായി അധികാരികൾക്കുള്ള ബന്ധം ഇത്ര ദൃഢമാണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സർവീസ് റോഡുള്ള ഭാഗങ്ങളിൽ സർവീസ് റോഡുവഴി തന്നെ ബസുകൾ പോകണമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഇതു പാലിക്കാത്ത ബസുകൾ പെർമിറ്റ് വ്യവസ്ഥ ലംഘനം നടത്തിയതായി കണ്ടാൽ വൻതുക പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാമെന്നു നിയമത്തിലുണ്ട്. എന്നാൽ ഒന്നും നടപ്പാകുന്നില്ല.
അപകട പരന്പര തുടരുന്നു....
2018ൽ ജനുവരി 21ന് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂവാറ്റുപുഴ സ്വദേശിയായ പാസ്റ്റർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തോടെ പിന്നീട് അപകട പരമ്പരകളാണ് ദേശീയപാതയിൽ അരങ്ങേറുന്നത്.
ദേശീയപാതയിൽ പെട്ടെന്നു നിർത്തിയ സ്വകാര്യ ബസിനു പിറകിൽ കെഎസ്ആർടിസി ഇടിച്ച് കയറിയായിരുന്നു അന്നത്തെ അപകടം. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറും സർവീസ് റോഡും കടന്ന് പാതയോരത്തെ കെട്ടിടത്തിൽ ഇടിച്ചാണ് നിന്നത്. അന്ന് മന്ത്രിയും എംപി യും എംഎൽഎയുമൊക്കെ പാഞ്ഞെത്തി അപകടങ്ങളൊഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ഒന്നുമുണ്ടായില്ല.
വിവിധ വകുപ്പ് അധികൃതർ റോഡിൽ പലയിടത്തും പരിശോധന നടത്തി സമയം കളഞ്ഞതല്ലാതെ നടപടികളിലേക്ക് നീങ്ങിയില്ല. 2020 ജനുവരി 14 ന് ഇവിടെ തന്നെ ദേശീയ പാതയിൽ നിർത്തിയ സ്വകാര്യ ബസിനു പിറകിൽ കർണാടകത്തിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇടിച്ച് നിരവധി യാത്രകാർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസ് തകർന്നു. അന്നും രണ്ടുദിവസം നീണ്ട പ്രതിക്ഷേധമുണ്ടായി പിന്നേയും പഴയ മട്ടിലായി.