National
ചെന്നൈ: കുഴിത്തുറൈ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവേൽ അന്തരിച്ചു. ചെന്നൈ ചെറ്റ്പേട്ടിലെ ഹാരിംഗ്ടൺ റോഡിലുള്ള കെയർ ഹോമിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കന്യാകുമാരി ജില്ലയിലെ കുഴിത്തുറൈ മോസ്റ്റ് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.
2014ൽ സ്ഥാപിതമായ കുഴിത്തുറൈ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു ഡോ. ജെറോം ദാസ് വരുവേൽ. 2020 ജൂൺ ആറിന് അനാരോഗ്യം മൂലം രാജിവച്ചു. 1951 ഒക്ടോബർ 21ന് കോട്ടാർ രൂപതയിലെ പടുവൂരിൽ ജനിച്ച ഇദ്ദേഹം നാഗർകോവിലിൽ പ്രാഥമികവിദ്യാഭ്യാസം ആരംഭിച്ചു. 1976ൽ സലേഷ്യൻ സഭയിൽ ചേർന്നു.
വൈദികനായശേഷം റോമിൽ ഉന്നതപഠനം നടത്തി. സാമ്പത്തികശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവകലാശാലയിൽനിന്ന് പെഡഗോഗിയിൽ ബിരുദാനന്തരബിരുദം നേടി. 1985 ജൂൺ രണ്ടിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് തിരുപ്പട്ടം നൽകിയത്.
National
ചെന്നൈ: സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി റവ. ഡോ. പ്രിൻസ്റ്റൺ ബെന്നിനെ തെരഞ്ഞെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ ബിഷപ്പാണ് അദ്ദേഹം.
നിലവിൽ മഹാഇടവക വൈസ് ചെയർമാനാണ് റവ. പ്രിൻസ്റ്റൺ ബെൻ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്. സ്ഥാനാരോഹണം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സിഎസ്ഐ എംഎം കത്തീഡ്രലിൽ നടക്കും.
2024 മേയിൽ ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ച റവ. എ. ധർമരാജ് റസാലത്തിന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
National
ബംഗളൂരു: ഉഡുപ്പി രൂപതയുടെ ബിഷപ്പായി റവ. ഡോ. ലെസ്ലി ക്ലിഫോർഡ് ഡിസൂസയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. രൂപതാധ്യക്ഷനായിരുന്ന ഡോ. ജെറാൾഡ് ഐസക് ലോബോ വിരമിച്ചതിനെത്തുടർന്നാണു നിയമനം.
നിലവിൽ ഉഡുപ്പി രൂപതയിലെ ഷിർവ ആരോഗ്യമാതാ പള്ളി വികാരിയായി സേവനമനുഷ്ഠിക്കുകയാണ് 64കാരനായ നിയുക്ത ബിഷപ് റവ. ഡോ. ലെസ്ലി ക്ലിഫോർഡ് ഡിസൂസ. ഉഡുപ്പി ജില്ലയിലെ ഉച്ചില (യെർമാൽ) സ്വദേശിയാണ്.
Kerala
ചങ്ങനാശേരി: വെല്ലുവിളികളെ നേരിടാന്‍ സമകാലിക വിദ്യാര്‍ഥീസമൂഹം സജ്ജരാവണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്.
കെസിഎസ്എല്‍ സംസ്ഥാന കലോത്സവം ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചയില്‍ കേരള കത്തോലിക്ക വിദ്യാര്‍ഥി പ്രസ്ഥാനം വഹിച്ചപങ്ക് വലുതെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന ചെയര്പേഴ്സന് നേഹ മരിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കേരി, സംസ്ഥാന ഡയറക്ടര്‍ ഫാ. ലിജോ ഓടത്തക്കല്‍, അതിരൂപത ഡയറക്ടര്‍ ഫാ. ജോജോ പള്ളിച്ചിറ, ഫാ. ടോണി ചെത്തിപ്പുഴ, ഫാ. റോജി വല്ലയില്‍, ജോയി ഫ്രാന്‍സിസ്, ജോസ് അനൂപ്, റിന്‍സ് വര്‍ഗീസ്, വിനോദ് ബാബു എസ്, തെരേസ ബിജു സെബാസ്റ്റ്യന്‍, സിസ്റ്റര്‍ മോളി ദേവസി, സോജന് ചാക്കോ, എസ്. ബിജു, ജിജോ മാത്യു, ജിജോമോന് തോമസ്, എല്‍സി ആന്റണി, ആല്‍ജിന്‍ ഇമ്മാനുവേല്‍, ടിന്റു ആന്‍ തോമസ്, മനോജ് ചാക്കോ, സിസ്റ്റര്‍ ജോയിസ് മരിയ, ജോര്‍ജ് കൊച്ചറയ്ക്കല്‍, സജിന്‍ എന്‍, ലിനിമോള്‍ ആന്റണി, ടോം ചാക്കോ, സബീഷ് നെടുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി എസ്ബി, സെന്റ് ആന്‍സ് സ്കൂളുകളിലെ പതിനഞ്ച് വേദികളിലായി ഇരുപത്തിഅഞ്ച് രൂപതകളില്‍ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കാളികളാവും. വൈകുന്നേരം നടക്കുന്ന നൂറ്റിപത്താമത് സംസ്ഥാന സമ്മേളനം ചങ്ങനാശേരി അതിരുപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജോബി മൂലയില്ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കലോത്സവ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Kerala
കൊച്ചി: സന്മനസോടെ വ്യക്തി കുടുംബ സാമൂഹ്യജീവിതങ്ങൾ ക്രമപ്പെടുത്താൻ ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തിരുപ്പിറവി തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവം നമ്മിൽ വന്നു ജനിക്കാൻ സന്മനസോടെ നമ്മൾ കരങ്ങൾ നീട്ടണം. സന്മനസുള്ളവർക്കാണ് സമാധാനമെന്നാണ് പിറവി സമയത്ത് മാലാഖമാരുടെ സന്ദേശം. ക്രിസ്മസ് സാധ്യതകളുടെ പുതിയ വാതിലുകൾ തുറക്കുകയാണ്. നക്ഷത്ര വെളിച്ചം കണ്ട് ക്രിസ്തുവിലുള്ള പുതിയ സാധ്യതകളിലേക്ക് നടന്നു നീങ്ങാൻ ക്രിസ്മസ് നമുക്ക് നിദാനമാകണം.
പ്രതിസന്ധികൾ ഏറെ ഉണ്ടാകും. പ്രതിസന്ധികളെ അതിജീവിച്ച് കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവിൽ ശരണപ്പെട്ട് അവയെ അതിജീവിക്കാൻ നമുക്കാവണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തു.
Kerala
കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലെയോ പാപ്പ നിയമിച്ചു. 2025 ഒക്ടോബര്‍ 25ന് 3.30-നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. 55 വയസുകാരനായ ഫാ. ആന്റണി കാട്ടിപറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്.
1970 ഒക്ടോബര്‍ 14ന് മുണ്ടംവേലിയില്‍ ജനിച്ച ഫാ. ആന്റണി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് ഇടവകാംഗമാണ്. പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴ് മക്കളില്‍ ഇളയവനാണ്. മുണ്ടംവേലിയിലെ സെന്റ് ലൂയിസ് സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസവും ഇടക്കൊച്ചിനിലെ അക്വിനാസ് കോളജില്‍ പ്രീ-ഡിഗ്രി കോഴ്സും പൂര്‍ത്തിയാക്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.
1986-ല്‍ ഫോര്‍ട്ട് കൊച്ചിയിലെ മൗണ്ട് കാര്‍മല്‍ പെറ്റിറ്റ് സെമിനാരിയില്‍ അദ്ദേഹം തന്റെ പൗരോഹിത്യ പഠനം ആരംഭിച്ചു, 1990-ല്‍ മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ (1990-1993) തത്ത്വശാസ്ത്ര പഠനം നടത്തി.
പിന്നീട് റോമില്‍ കൊളീജിയോ ഉര്‍ബാനോയില്‍ (1993-1998) ദൈവശാസ്ത്ര പഠനം നടത്തി. റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയില്‍ (1993-1996) ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1998 ഓഗസ്റ്റ് 15-ന് കൊച്ചി രൂപത ബിഷപ് ജോസഫ് കുരീത്തറയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
ഉര്‍ബാനിയ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും (1996-1998) അതേ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും (2013-2016) നേടി. പൗരോഹിത്യ സ്വീകരണത്തിന് ശേഷം ഫാ. ആന്റണി ഫോര്‍ട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്കയില്‍ സഹ ഇടവക വികാരിയായും (1998-2002), തോപ്പുംപടിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും (2002) കുറച്ചുകാലം സേവനമനുഷ്ഠിച്ചു. കൊച്ചിന് രൂപതാ വിവാഹ ട്രൈബ്യൂണലില്‍ (2000 -2002) നോട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
2002 മുതല്‍ 2006 വരെ, പെരുമ്പടപ്പിലെ കൊച്ചിന് ഇ-ലാന്‍ഡ് കമ്പ്യൂട്ടര്‍ സ്റ്റഡീസിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഇറ്റലിയിലെ പ്രാറ്റോയിലെ മള്ട്ടിഡാറ്റയ്ക്കായി ഒരു ഐടി പ്രോജക്റ്റ് അദ്ദേഹം സംവിധാനം ചെയ്തു (2002 - 2005), പ്രാറ്റോയിലെ ചീസ ഡി സാന്‍ ഫ്രാന്സെസ്കോയില് (2002-2005) അസിസ്റ്റന്റ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്തു.
ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, കുമ്പളങ്ങിയിലെ സെന്റ് ജോസഫ് പള്ളിയില്‍ (2005-2010) പാരിഷ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ദേഹം ഇറ്റലിയില്‍ സെന്റ് സിസിനിയോ, മാര്ട്ടിരിയോ ഇ അലസാന്‍ഡ്രോ, ബ്രിവിയോ, മിലാന് (2010 - 2013), റോമിലെ സാന്‍ പിയോ അഞ്ചില്‍ (2013-2016) എന്നിവയിലും സേവനമനുഷ്ഠിച്ചു.
2016-ല്‍, ഫാ. ആന്റണി കല്ലാഞ്ചേരിയിലെ സെന്റ് മാര്‍ട്ടിന്‍സ് പള്ളിയില്‍ ഇടവക വികാരിയായി. 2021 വരെ അവിടെ സേവനമനുഷ്ഠിച്ചു. 2023 മുതല്‍, കുമ്പളം സെന്റ് ജോസഫ്സ് പള്ളിയിലെ ഇടവക വികാരിയായി അദ്ദേഹം സേവനമനുഷ്ഠിച്ചുവരികയാണ്.
കൊച്ചി രൂപതയ്ക്കുള്ളില്‍ ഫാ. ആന്റണി നിരവധി പ്രധാന ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. 2016 മുതല്‍ അദ്ദേഹം ജുഡീഷ്യല്‍ വികാരി, സിനഡിനായുള്ള രൂപത കോണ്ടാക്റ്റ് പേഴ്സണ്‍ (2021-2023), മതപരമായ എപ്പിസ്കോപ്പല്‍ വികാരി (2023-2024) എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്നു.
2024 മാര്‍ച്ച് 2 ന് ബിഷപ് ജോസഫ് കരിയില്‍ രാജിവച്ചതിനെത്തുടര്‍ന്ന് കൊച്ചി രൂപതയില്‍ മെത്രാന്റെ ഒഴിവുണ്ടായത്. 2024 ഒക്ടോബര്‍ 12ന് ആലപ്പുഴ രൂപത വികാരി ബിഷപ് ജയിംസ് ആനപ്പറമ്പിലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. കൊച്ചി രൂപതയില്‍ 1,82,324 വിശ്വാസികളും 134 രൂപത വൈദികരും 116 മത പുരോഹിതന്മാരും 545 സന്ന്യസ്തരും 78 ഇടവകകളുമുണ്ട്.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ കളത്തിപ്പറമ്പില്‍, ആലപ്പുഴ ബിഷപ്പും കൊച്ചി രൂപത അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു