മുംബൈ: ദക്ഷിണ മുംബൈയിലെ പൈധുനി പ്രദേശത്ത് ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരണപ്പെട്ടത്. ഏപ്രിൽ 25 ശനിയാഴ്ച രാത്രി പത്തരയോടെ ബന്ധുക്കൾക്കൊപ്പം വീട്ടിൽ വെച്ച് ഇവർ ബിരിയാണി കഴിച്ചു. തുടർന്ന് രാത്രി ഒരു മണിയോടെ കുടുംബം തണ്ണിമത്തനും കഴിച്ചു.
ഏപ്രിൽ 26 ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ നാല് പേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ 13 വയസ്സുകാരി സൈനബ് ആദ്യം മരണപ്പെട്ടു. രാത്രി പത്തരയോടെ അച്ഛൻ അബ്ദുള്ളയും പിന്നാലെ നസ്രീനും ആയിഷയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജെ.ജെ മാർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. ബിരിയാണി കഴിച്ചതിന് ശേഷം തണ്ണിമത്തൻ കഴിച്ചതാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള ഭക്ഷണ മലിനീകരണമാണോ കാരണമെന്ന് അന്വേഷിച്ചുവരികയാണ്.