റായ്പൂർ: മദ്യലഹരിയിൽ യുവാവ് പിതാവിനെ വെട്ടിക്കൊന്ന് മൃതദേഹം വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ സർഗുജയിലാണ് സംഭവം. ബഹേരപാറ സ്വദേശി പരസ് കെർകെട്ട (50) യെയാണ് മകൻ പ്രഭാത് കെർകെട്ട (25) കൊലപ്പെടുത്തിയത്.
പരസ് വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. സ്ഥിരമായി മദ്യപിക്കാറുള്ള പ്രഭാത് മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി 11 ന് പ്രഭാത് മദ്യപിച്ച് പരസിന്റെ വീട്ടിലെത്തിയിരുന്നു.
മകന്റെ മദ്യപാന ശീലത്തെ പരസ് എതിർക്കുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. കോപാകുലനായ പ്രഭാത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന കോടാലി എടുത്ത് പരസിന്റെ തലയിൽ പലതവണ അടിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച പരസിന്റെ മൃതദേഹം ഇയാൾ വീടിനടുത്തുള്ള വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. തുടർന്ന് പ്രഭാത് അടുത്തുള്ള കടയിൽ നിന്നും ബിരിയാണി കഴിച്ച ശേഷം ഉറങ്ങാനായി വീട്ടിലേക്ക് പോയി.
പിറ്റേന്ന് രാവിലെ പരസിനെ വീട്ടിൽ നിന്ന് പുറത്ത് കാണാത്തത്തിനാൽ അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് വാട്ടർ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കാൻ ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുയായണെന്നും പോലിസ് പറഞ്ഞു.