National
മുംബൈ: 1993-ലെ മുംബൈ സ്ഫോടനക്കേസ് പ്രതിയും അധോലോക കുറ്റവാളിയുമായ അബു സലീമിന് ബോംബെ ഹൈക്കോടതി അടിയന്തര പരോൾ നിഷേധിച്ചു. ഉത്തർപ്രദേശിലെ അസംഗഢിലുള്ള ജന്മനാട്ടിൽ സഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്. പോലീസ് സുരക്ഷയ്ക്കായി ആവശ്യപ്പെട്ട വൻതുക നൽകാൻ കഴിയില്ലെന്ന് സലീം അറിയിച്ചതിനെത്തുടർന്നാണ് നടപടി.
ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരോൾ അനുവദിക്കണമെങ്കിൽ പോലീസ് എസ്കോർട്ടിന്റെ ചിലവ് പ്രതി തന്നെ വഹിക്കണമെന്ന് കോടതി വ്യക്തമാക്കി. സലീമിനെ ഉത്തർപ്രദേശിൽ കൊണ്ടുപോകുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഏകദേശം 17.60 ലക്ഷം രൂപ ചിലവ് വരുമെന്നാണ് അധികൃതർ കണക്കാക്കിയത്.
"സുരക്ഷാ ചിലവിന്റെ കാര്യത്തിൽ സർക്കാരുമായി വിലപേശാൻ പ്രതിക്ക് അവകാശമില്ല" എന്ന് ജസ്റ്റിസ് ഗഡ്കരി തുറന്നടിച്ചു. പരോൾ വേണമെങ്കിൽ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തുകയും അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
എന്നാൽ കഴിഞ്ഞ 20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സലീമിന് ഇത്രയും വലിയ തുക നൽകാൻ സാമ്പത്തിക ശേഷിയില്ലെന്നും പരമാവധി ഒരു ലക്ഷം രൂപമാത്രമേ നൽകാൻ സാധിക്കുവെന്നും അബു സലീമിന് വേണ്ടി ഹാജരായ അഭിഭാഷക ഫർഹാന ഷാ പറഞ്ഞു. സുരക്ഷാ ചിലവ് അടയ്ക്കാൻ തയ്യാറല്ലാത്തതിനാൽ സലീമിന്റെ ഹർജിയിൽ മെറിറ്റ് ഇല്ലെന്ന് നിരീക്ഷിച്ച കോടതി അത് തള്ളിക്കളഞ്ഞു.
1993-ലെ മുംബൈ സ്ഫോടനക്കേസിൽ പ്രതിയായ അബു സലീമിനെ 2005-ലാണ് പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറിയത്. നിലവിൽ നാസിക് സെൻട്രൽ ജയിലിൽ കഴിയുന്ന സലീമിന് 25 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2025 നവംബറിലാണ് സലീമിന്റെ സഹോദരൻ മരണപ്പെട്ടത്. എന്നാൽ ജയിൽ അധികൃതർ പരോൾ നിഷേധിച്ചതിനെത്തുടർന്ന് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
National
മുംബൈ: മഹാഡ് തെരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപ്പെട്ട കേസിൽ ശിവസേന (ഷിൻഡെ) മന്ത്രി ഭരത് ഗൊഗാവാലെയുടെ മകന് വികാസ് ഗൊഗാവാലെ കേസില്‍ കീഴടങ്ങി.
വികാസിനെതിരേ നടപടിയെടുക്കാത്തതിന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങൽ.
ഡിസംബര്‍ രണ്ടിനു നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വികാസിനെതിരേ കേസെടുത്തത്.
Movies
ബോളിവുഡ് താരം ശിൽപാ ഷെട്ടിയുടെ എഐ നിർമിത മോർഫ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി.
തന്റെ വ്യക്തിഗത ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്ന കേസിൽ നടി സമർപ്പിച്ച ഹർജിയിൽ വിധി പറയുകയായിരുന്നു ബോംബൈ ഹൈക്കോടതി. നടി തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മോർഫ് ചെയ്തതും എഐ നിർമിതവുമായി ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ പ്രചരിപ്പിക്കുന്നതിനെതിരെ ഉത്തരവു പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
അനുവാദമില്ലാതെ തന്റെ ശബ്ദവും ശരീരഭാഷയും ക്ലോൺ ചെയ്യാൻ എഐ ഉപയോഗിച്ചെന്നും നടി ആരോപിച്ചിരുന്നു. തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ വെബ്സൈറ്റുകളിൽ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കണം എന്നും നടി കോടതിയോട് ആവശ്യപ്പെട്ടു.
ജസ്റ്റീസ് അദ്വൈത് സേന്തയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവിധ സൈറ്റുകളിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ വളരെയധികം ഞെട്ടിക്കുന്നവയാണ് എന്ന് അദ്ദേഹം ഉത്തരവിൽ പറഞ്ഞു. സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ഒരു വ്യക്തിയെയും ഒരു സ്ത്രിയെയും അവരുടെ അറിവോ സമ്മതമോ കൂടാതെ ചിത്രീകരിക്കാന്‍ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.