മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം റംസാൻ മാസത്തിൽ നിസ്കരിക്കാൻ പ്രത്യേക സ്ഥലം അനുവദിക്കണമെന്ന ടാക്സി-ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. ആരാധനാ സ്വാതന്ത്ര്യത്തേക്കാൾ പ്രാധാന്യം വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായതിനാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ടാക്സി-റിക്ഷ ഒല-ഊബർ മെൻസ് യൂണിയൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.പി. കൊളാബാവാല, ഫിർദോഷ് പൂണിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വിമാനത്താവളത്തിന് സമീപം നിസ്കാരത്തിനായി നേരത്തെ ഉപയോഗിച്ചിരുന്ന താത്കാലിക ഷെഡ് അധികൃതർ പൊളിച്ചുനീക്കിയെന്നും പകരം സ്ഥലം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
എന്നാൽ, സുരക്ഷാ ഏജൻസികൾ നടത്തിയ പരിശോധനയിൽ വിമാനത്താവള പരിസരത്തെ ഏഴ് സ്ഥലങ്ങളും നിസ്കാരത്തിനായി ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടെത്തി. വിവിഐപി ഗേറ്റുകളുടെ സാമീപ്യവും തിരക്കും കണക്കിലെടുത്താണ് ഈ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് അംഗീകരിച്ച കോടതി, മതപരമായ അവകാശങ്ങൾ എവിടെയും നടപ്പിലാക്കാൻ കഴിയില്ലെന്നും സുരക്ഷാ കാര്യങ്ങളിൽ തങ്ങൾക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നും നിരീക്ഷിച്ചു.
ഒരു കിലോമീറ്റർ പരിധിയിൽ തന്നെ മറ്റ് ആരാധനാലയങ്ങൾ ഉണ്ടെന്നും ഡ്രൈവർമാർക്ക് അവിടെ പ്രാർത്ഥന നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനൽ വികസിപ്പിക്കുമ്പോൾ പ്രാർത്ഥനാ മുറിക്ക് വേണ്ടി അധികൃതർക്ക് അപേക്ഷ നൽകാവുന്നതാണെന്നും കോടതി ഹർജിക്കാരെ അറിയിച്ചു.