അടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ഗോസ്റ്റ് റോൾ ചെയ്ത നടനും നടിക്കും അവാർഡ് ഏർപ്പെടുത്തുകയാണെങ്കിൽ കടുത്ത മത്സരം ആയിരിക്കും ആ വിഭാഗത്തിൽ നടക്കുക. കാരണം മലയാളസിനിമയിൽ ഇത് യക്ഷി-പ്രേത-ഭൂത- മറുത-ചാത്തന്മാരുടെ കളി വിളിയാട്ടത്തിന്റെ കാലമാണ്.
ഭാർഗവീനിലയത്തിൽ തുടങ്ങുന്ന മലയാള സിനിമയുടെ ലക്ഷണമൊത്ത ഹൊറർ പാരമ്പര്യം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിൽ തിയറ്റർ റിലീസ് ആയ പ്രണവ് മോഹൻലാലിന്റെ ഡീയെസ് ഈറേ വരെ എത്തിനിൽക്കുന്നു മലയാളത്തിന്റെ ഹൊറർ സിനിമ ചരിത്രം. എല്ലാകാലത്തും പ്രേക്ഷകർക്ക് ഇഷ്ടമുള്ളവയാണ് ഹൊറർ മൂഡിലുള്ള സിനിമകൾ.
മലയാളത്തിൽ കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തിയ ലോക ചാപ്റ്റർ വൺ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായി. പിന്നീട് സുമതി വളവ്, നൈറ്റ് റൈഡേഴ്സ്, ഡീയെസ് ഈറേ എന്നിവയെല്ലാം ഇതേ പാറ്റേണിൽ വന്നു.
ഹൊറർ സിനിമയാണെങ്കിലും അവയിൽ പരമാവധി വ്യത്യസ്തതകൾ കൊണ്ടുവരാൻ പുതിയ സംവിധായകർ ക്ഷമിക്കുന്നതുകൊണ്ടുതന്നെ പേടിപ്പെടുത്തുന്ന സിനിമകൾക്കെല്ലാം ഒരു ഫ്രഷ്നസ് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്.
1964 ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന കഥയിൽ നിന്ന് ഭാർഗവീനിലയം എന്ന ഹൊറർ സിനിമ പിറവിയെടുക്കുന്നത്. എ. വിൻസെന്റാണ് സിനിമ സംവിധാനം ചെയ്തത്. മനോഹരമായ ഒരു റൊമാന്റിക് ഹൊറർ ചിത്രമായിരുന്നു അത്.
ഒരുപക്ഷേ മലയാളത്തിൽ ആദ്യം വരുന്ന ഹൊറർ സിനിമ. അത് കണ്ട് അന്ന് പേടിച്ചു വിറച്ചിട്ടുണ്ടെന്ന് പഴയ തലമുറയിലുള്ളവർ ഓർക്കുന്നു. നിലവെളിച്ചം എന്ന കഥയൊന്നും വായിച്ചിട്ടുണ്ടായിരുന്നില്ല, പക്ഷേ സിനിമ കണ്ടു വീട്ടിലെത്തിയിട്ടും പേടി മാറിയിരുന്നില്ല.
ചിത്രത്തിന്റെ പോസ്റ്റർ പോലും നോക്കാൻ പിന്നീട് പേടി തോന്നി. പിന്നീട് എത്രയോ രാത്രികളിൽ ഭാർഗവിനിലയം ഒരു പേടി സ്വപ്നമായി മനസിൽ കിടന്നിരുന്നു. ആ പേടി മാറാൻ ഒരുപാട് കാലമെടുത്തു - ഭാർഗവീനിലയം തിയറ്ററിൽ കണ്ട പഴയ തലമുറയിൽ പെട്ടവർ അന്നത്തെ തിയറ്റർ എക്സ്പീരിയൻസ് ഓർത്തെടുത്തു.
പിന്നീടങ്ങോട്ട് ധാരാളം ഹൊറർ മലയാള സിനിമകൾ പ്രേക്ഷകരെ പേടിപ്പിച്ചും ചിലപ്പോഴൊക്കെ ചിരിപ്പിച്ചും വന്നു പോയിക്കൊണ്ടിരുന്നു. ഹൊറർ എന്ന പേരിൽ ഇറക്കിയ പല സിനിമകളും പേടിയെന്ന് വികാരം മാത്രം സൃഷ്ടിക്കാതെ കടന്നു പോയിട്ടുണ്ട്.
ലിസ, കരിമ്പൂച്ച, കലിക, ശ്രീകൃഷ്ണ പരുന്ത്, യക്ഷി, പച്ചവെളിച്ചം, സീൻ നമ്പർ സെവൻ, വീണ്ടും ലിസ, വിശ്വസിച്ചാലും ഇല്ലെങ്കിലും.... അങ്ങനെ ഹൊറർ സിനിമകൾ പലതരത്തിൽ എത്തി. 60കളിലും 70കളിലും 80കളിലും 90കളിലും 2000ത്തിലും ഹൊറർ സിനിമകൾ മലയാളത്തിൽ ഉണ്ടായി. അതായത് ഭാർഗവീനിലയം വന്ന 1964 മുതൽ മുടക്കമില്ലാതെ പേടിപ്പെടുത്തുന്ന സിനിമകൾ മലയാളത്തിന്റെ വെള്ളിത്തിരയിൽ വന്നു എന്നർത്ഥം.
1993ല് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് ഹൊറർ ചിത്രം എന്ന ഗണത്തിൽ ചിലർ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അതൊരു സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണെന്ന് പറയുന്നവരും ഉണ്ട്. വരും തലമുറയ്ക്കുള്ള പാഠപുസ്തകം എന്നാണ് അന്ന് ഫാസിൽ ചിത്രത്തെ വിശേഷിപ്പിച്ചത്.
അത് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഗംഗയും നാഗവല്ലിയും നകുലനും സണ്ണിയും ശ്രീദേവിയും ഒക്കെ ഓരോ തലമുറയ്ക്കും പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുകയാണ്. റീ റിലീസ് ചെയ്തപ്പോഴും ചിത്രം സൂപ്പർഹിറ്റ് തന്നെ.
പക്ഷേ മണിച്ചിത്രത്താഴ് മുതൽ മലയാളസിനിമയിലെ ഹൊറർ ചിത്രങ്ങൾക്ക് വ്യത്യസ്തതകളും പുതുമകളും കൊണ്ടുവരാൻ സംവിധായകർ ശ്രമിച്ചു എന്നത് വലിയ കാര്യമാണ്. അതുവരെ പിന്തുടർന്നുപോന്ന പതിവ് രീതികൾ വിട്ട് എങ്ങനെ വ്യത്യസ്തമായി പേടിപ്പിക്കാം എന്ന് സംവിധായകരും എഴുത്തുകാരും ചിന്തിച്ചുതുടങ്ങി.
ബ്ലാക്ക് ആൻഡ് വൈറ്റിൽ യാതൊരു സാങ്കേതിക മികവും ഇല്ലാതിരുന്നിട്ടും ഭാർഗവിക്കുട്ടി പ്രേക്ഷകരെ പേടിപ്പിച്ചു. കാലം മുന്നോട്ടു കുതിച്ചപ്പോൾ സാങ്കേതിക മികവിന്റെ എല്ലാ സൂത്രങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് മലയാള സിനിമ പ്രേക്ഷകരെ ഭയത്തിന്റെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഡിടിഎസും ഡോൾബിയും ത്രീഡിയും എല്ലാം എത്തിയപ്പോൾ ഹൊറർ സിനിമകളുടെ പാറ്റേണും മാറി.
വെറുതെ പേടിപ്പെടുത്തുന്ന സിനിമകൾ എന്നതിനപ്പുറം ചിരിച്ചുകൊണ്ട് കാണാവുന്ന ഹൊറർ-കോമഡി സിനിമകൾ മലയാളത്തിൽ പരീക്ഷിക്കപ്പെട്ടു. പകൽ പൂരവും ഇൻ ഗോസ്റ്റ് ഹൗസ് ഇന്നുമൊക്കെ ചിരിയും ഭയവും ഇടകലർത്തിയ സിനിമകളായിരുന്നു. അടുത്തിടെ ഇറങ്ങിയ രോമാഞ്ചം ഈ ഗണത്തിൽ പെട്ടതായിരുന്നു.
മോഡേൺ പ്രേത കഥയാണ് ലോകയിൽ അവതരിപ്പിച്ചത്. കണ്ടു ശീലിച്ച പ്രേത കാഴ്ചകളെ അടിമുടി തച്ചുടച്ചുകൊണ്ട് ലോക ചാപ്റ്റർ വൺ പുതിയ കാലത്തിന്റെ ഹൊറർ സിനിമയായി. പ്രേതം ആണെങ്കിലും യക്ഷിയാണെങ്കിലും അതിനുമുണ്ട് ഒരു ഹൃദയവും മനസുമെന്ന് പുതിയ എഴുത്തുകാരും സംവിധായകരും കാണിച്ചു തന്നു.
ഭ്രമയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ഭയത്തിന്റെ ഓരങ്ങളിലൂടെ കൊണ്ടുപോവുകയും ചെയ്തു. ഹൊറർ സിനിമകളിൽ പുതിയ പരീക്ഷണങ്ങൾ ഇനിയും നടക്കും. വയലൻസ് കുത്തി നിറയ്ക്കാതെയും കാതടിപ്പിക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെയും എങ്ങിനെ ഹൊറർ സിനിമ ചെയ്യാം എന്ന് പുതുതലമുറ കാണിച്ചു തരുന്നുണ്ട്.
അതുകൊണ്ടുതന്നെ മലയാളത്തിന്റെ ബിഗ് സ്ക്രീനിൽ ഇനിയും യക്ഷിയും പ്രേതവും ചാത്തനും മറുതയും ഭൂതവും പിശാചുക്കളും നിറയും. പുതിയകാലത്തെ മലയാള സിനിമയിൽ പ്രേതങ്ങൾ വെറും രക്തദാഹികൾ അല്ല, അവർ കാര്യകാരണങ്ങൾ ഇല്ലാതെ ആരെയും കൊല്ലുന്നില്ല... അവർക്കും പലതും പറയാനുണ്ട്, അവർക്ക് വേണ്ടിയും കാതോർക്കേണ്ടി വരും നമുക്ക്..