ന്യൂഡല്‍ഹി: മരിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ വിധവകള്‍ പുനര്‍വിവാഹം ചെയ്താലും അവര്‍ക്ക് കുടുംബ പെന്ഷന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കേന്ദ്ര റിസര്‍വ് പോലീസ് സേനയിലെ അന്തരിച്ച ജവാന്റെ വിധവയ്ക്ക് പെന്ഷന് നല്‍കാനുള്ള ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്ഷന് ചട്ടങ്ങളിലെ 54ാം വകുപ്പിന്റെ ഭരണഘടനാപരമായ സാധുത കോടതി ശരിവെച്ചു. കുട്ടികളില്ലാത്ത വിധവകള്‍ പുനര്‍വിവാഹം ചെയ്താലും അവര്‍ക്ക് മറ്റ് വരുമാനമാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ പെന്ഷന് നല്‍കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി.
ജവാന്റെ മരണശേഷം പെന്ഷന് ലഭിച്ചുകൊണ്ടിരുന്ന വിധവ പുനര്‍വിവാഹം ചെയ്തതോടെ, പെന്ഷന് തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജവാന്റെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. വിധവയ്ക്ക് പെന്ഷന് നല്‍കുന്നത് വിവേചനപരമാണെന്ന ഇവരുടെ വാദം കോടതി തള്ളി.
നിയമപ്രകാരം പെന്ഷന് ലഭിക്കുന്നതില്‍ ആദ്യ മുന്‍ഗണന വിധവയ്ക്കോ കുട്ടികള്‍ക്കോ ആണ്. ഇവര്‍ ഇല്ലാത്ത പക്ഷം മാത്രമേ മാതാപിതാക്കള്‍ക്ക് പെന്ഷന് അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.