Kerala
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ, നവജാത ശിശുവിന്റെ തുടർസംരക്ഷണം ആലപ്പുഴ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്തു.
ആദ്യഘട്ടത്തിൽ കുഞ്ഞിനെ വേണ്ടെന്ന് നിലപാടെടുത്ത പത്തൊൻപതുകാരിയായ യുവതി, ഒടുവിൽ കുഞ്ഞിനെ വേണമെന്ന ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ താത്കാലിക തുടർസംരക്ഷണം സിഡബ്ല്യുസി അധികൃതർ ഏറ്റെടുത്തത്.
കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടുന്നതിന് നിലവിൽ ചില നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്. അതിനാൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടാൻ പറ്റുന്ന സുരക്ഷിതമായ സാഹചര്യം നിയമപരമായി ഉണ്ടായതിനു ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നൽകുകയുള്ളൂ.
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശു വികാസ് ഭവനിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. നിലവിൽ 29 കുട്ടികളാണ് ഇവിടെ സംരക്ഷണയിലുള്ളത്.
ചൈൽഡ് ലൈൻ കൗൺസിലർമാർ യുവതിയുമായി പലപ്രാവശ്യം സംസാരിച്ചിരുന്നു. ആദ്യദിവസങ്ങളിൽ യുവതി കൗൺസിലിംഗുമായി സഹകരിച്ചിരുന്നില്ലെങ്കിലും പിന്നീട് വിശദമായി സംസാരിച്ചു.
പോലീസിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനൽകുകയുള്ളൂ എന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ബി.ഗീത പാർഥൻ പറഞ്ഞു. ആറുമാസം വരെ കുഞ്ഞിനെ നിയമപരമായി ആവശ്യപ്പെടാൻ അമ്മയ്ക്ക് കഴിയും, അതിനാലാണ് താത്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരെ ഹരിപ്പാട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവതി ആശുപത്രി വിട്ടശേഷം ഇവരിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും.
വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, ഡോ. ലതിക എന്നിവരിൽ നിന്നാണ് സിഡബ്ല്യുസി അധികൃതർ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ എന്നിവരും സിഡബ്ല്യുസി ചെയർപേഴ്സണൊപ്പം ഉണ്ടായിരുന്നു.
National
ന്യൂഡല്‍ഹി: ശശി തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിർണായക യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടതിനാലാണ് തരൂര്‍ യോഗത്തിന് എത്താത്തതെന്ന് ചെന്നിത്തല പറഞ്ഞു. ഈ പരിപാടി മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും, അദ്ദേഹത്തിന് മറ്റ് തിരക്കുകളും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും ഉണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് ഡല്‍ഹിയിലെ തന്ത്രപ്രധാനമായ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
തരൂരിന്റെ അസാന്നിധ്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, അദ്ദേഹം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി തുടരുമെന്നും ഓര്‍മ്മിപ്പിച്ചു. വയനാട്ടിലും കൊച്ചിയിലും നടന്ന പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത കാര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തരൂരിനെപ്പോലെയുള്ള ഒരു ആഗോള പൗരന് അദ്ദേഹത്തിന്റേതായ മറ്റ് തിരക്കുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നത്.
Kerala
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ പരാതികളുമായി വിദ്യാർഥികൾ. ശിശു സംരക്ഷണ സമിതിയുടെ കൗൺസിലിംഗിനിടെയാണ് കൂടുതൽ വിദ്യാർഥികൾ ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിൽ നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയതായാണ് പുറത്തുവരുന്ന വിവരം. ആദ്യഘട്ടത്തിൽ ശിശു സംരക്ഷണ സമിതി കൗൺസിലിംഗ് നൽകിയ അഞ്ച് വിദ്യാർഥികളാണ് അനിലിനെതിരെ മൊഴി നൽകിയത്.
ശിശു സംരക്ഷണ സമിതി കൈമാറിയ അഞ്ച് വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്ത് മലമ്പുഴ പോലീസ്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ശിശു സംരക്ഷണ സമിതിയുടെ കൗൺസിലിംഗ് വരും ദിവസങ്ങളിലും തുടരും.
അതേസമയം നാളെയാണ് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന തീയതി.
National
ന്യൂഡൽഹി: ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘടനാ സംവിധാനത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ചിത്രവുമായി മുതിർന്ന നേതാവും രാജ്യസഭാംഗവുമായ ദിഗ്വിജയ് സിംഗിന്റെ എക്സ് പോസ്റ്റ്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുന്നതിനെതിരേയുള്ള പ്രതിഷേധങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന കോണ്‍ഗ്രസിന്റെ പ്രവർത്തക സമിതിയോഗത്തിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ ദിഗ്വിജയ് സിംഗിന്റെ പോസ്റ്റ് ചർച്ചയായെന്നാണു സൂചന.
ബിജെപി മുൻ അധ്യക്ഷൻ എൽ.കെ. അഡ്വാനിയുടെയും മറ്റുള്ളവരുടെയും കൂടെ മോദി ഒരു പൊതുറാലിയിൽ സംബന്ധിക്കുന്ന, തീയതി രേഖപ്പെടുത്താത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ദിഗ്വിജയ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ചിത്രത്തിൽ അഡ്വാനിയും മറ്റു ചിലരും കസേരകളിൽ ഇരിക്കുന്നതും മോദി അവർക്ക് മുന്‍പിലായി നിലത്തിരിക്കുന്നതും കാണാം. ഇതിനെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും സംഘടനാസംവിധാനത്തെ ദിഗ്വിജയ് പ്രകീർത്തിച്ചത്.
നേതാക്കളുടെ കാൽക്കീഴിൽ തറയിലിരുന്ന ആർഎസ്എസിന്റെ സ്വയം സേവകനും ജനസംഘിന്റെ പ്രവർത്തകനുമായിരുന്നൊരാൾ എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറിയത് എന്നായിരുന്നു ദിഗ്വിജയ് ഫോട്ടോയോടൊപ്പം പങ്കുവച്ച കുറിപ്പ്. ഇതാണ് സംഘടനയുടെ ശക്തിയെന്നും ജയ് സിയാറാമെന്നും ദിഗ്വിജയ് കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
മോദിയോടൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ഖാർഗെയെയും രാഹുലിനെയും പ്രിയങ്കയെയും ജയ്റാം രമേശിനെയും ടാഗ് ചെയ്തിട്ടുള്ള പോസ്റ്റ് ഹൈക്കമാൻഡിനുള്ള സന്ദേശമാണെന്നും വ്യക്തമാണ്.
പോസ്റ്റ് വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെയും ആർഎസ്എസിന്റെയും കടുത്ത വിരോധി തന്നെയാണ് താനെന്നു വ്യക്തമാക്കിയ ദിഗ്വിജയ് തന്നെ തെറ്റിദ്ധരിച്ചുവെന്നും താൻ ബിജെപിയുടെ സംഘടനാസംവിധാനത്തെ മാത്രമാണ് പ്രകീർത്തിച്ചതെന്നും പ്രവർത്തകസമിതിയോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
കോണ്‍ഗ്രസിനുള്ളിൽ പരിഷ്കരണങ്ങൾ വേണമെന്നാവശ്യപ്പെട്ടു ദിഗ്വിജയ് ലോക്സഭാ പ്രതിപക്ഷ നേതാവിനു കത്തെഴുതിയിരുന്നു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) പിൻവലിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ അധികാര, സാന്പത്തിക കേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അവകാശാധിഷ്ഠിതമായുള്ള ഒരു പദ്ധതിക്കെതിരേയും രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കെതിരേയുമുള്ള ആക്രമണമാണ് പുതിയ നിയമമെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതിയോഗത്തിനുശേഷം എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
മന്ത്രിസഭയുമായോ സംസ്ഥാനങ്ങളുമായോ കൂടിയാലോചിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കെടുത്ത തീരുമാനമാണ് പുതിയ നിയമമെന്നും പ്രധാനമന്ത്രിയുടെ "വണ്‍ മാൻ ഷോ' യാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
നമ്മുടെ ത്രിതല പഞ്ചായത്തുകളെ ശാക്തീകരിച്ചിരുന്ന നിയമത്തെ തകർക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്നും മുഴുവൻ പ്രതിപക്ഷവും ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എംജിഎൻആർഇജിഎ) സംരക്ഷിക്കാനായി രാജ്യവ്യാപക സമരപരിപാടികൾ ആസൂത്രണം ചെയ്ത് കോണ്‍ഗ്രസ്.
ഇതിന്റെ ഭാഗമായി "എംജിഎൻആർഇജിഎ ബച്ചാവോ അഭിയാൻ’ എന്ന പേരിൽ രാജ്യവ്യാപകമായി ജനുവരി അഞ്ചുമുതൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന പ്രവർത്തകസമിതിയോഗത്തിനു ശേഷമാണ് തീരുമാനം.
എംജിഎൻആർഇജിഎ പിൻവലിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കു പുറമെ കേരളമടക്കം അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരുക്കങ്ങളും വോട്ടർ പട്ടിക സമഗ്ര പരിഷ്കരണവും (എസ്ഐആർ) യോഗത്തിൽ ചർച്ചയായിട്ടുണ്ടെന്നാണ് സൂചന.
പ്രവർത്തകസമിതിയോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങൾക്കു പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക, ഹിമാചൽ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷന്മാരും പങ്കെടുത്തു.
കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നാഭിപ്രായങ്ങൾ പുലർത്തിയിരുന്ന ശശി തരൂർ എംപിയും കർണാടകയിൽ അധികാര വടംവലി നടത്തിയിരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കളിൽപ്പെടുന്നു.
Kerala
കൊച്ചി: ചികിത്സാച്ചെലവ് താങ്ങാനാവാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് "നിധി' ഇന്ന് ജാര്‍ഖണ്ഡിലേക്ക് മടങ്ങി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥരും പോലീസും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇന്നു രാവിലെ ധന്‍ബാദ് എക്സ്പ്രസില്‍ നിധിയുമായി ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു. അവിടെ വച്ച് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്കു കുഞ്ഞിനെ കൈമാറും. ഇനി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷയിലാവും കുഞ്ഞ് വളരുക.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറുന്നത്. കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നത്. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആറ് മാസത്തോളം കേരള വനിതശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലാണ് കുഞ്ഞ് വളര്‍ന്നത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും ജനവരി 29ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞിനെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയുമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും "നിധി' എന്ന് പേരിടുകയുമായിരുന്നു.