ന്യൂഡല്‍ഹി: ശശി തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിർണായക യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടതിനാലാണ് തരൂര്‍ യോഗത്തിന് എത്താത്തതെന്ന് ചെന്നിത്തല പറഞ്ഞു. ഈ പരിപാടി മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും, അദ്ദേഹത്തിന് മറ്റ് തിരക്കുകളും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും ഉണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് ഡല്‍ഹിയിലെ തന്ത്രപ്രധാനമായ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
തരൂരിന്റെ അസാന്നിധ്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, അദ്ദേഹം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി തുടരുമെന്നും ഓര്‍മ്മിപ്പിച്ചു. വയനാട്ടിലും കൊച്ചിയിലും നടന്ന പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത കാര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തരൂരിനെപ്പോലെയുള്ള ഒരു ആഗോള പൗരന് അദ്ദേഹത്തിന്റേതായ മറ്റ് തിരക്കുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നത്.