Business
കൊച്ചി: ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതിക സഹായ സേവനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്ന സിയാലിന്റെ എയ്റോ പാർക്ക് പദ്ധതി ഒരുങ്ങുന്നു. നെടുമ്പാശേരിയിൽ 36 ഏക്കർ സ്ഥലത്താണു പദ്ധതി നടപ്പാക്കുന്നത്.
ഏവിയേഷൻ, അനുബന്ധ കമ്പനികൾ, എയർക്രാഫ്റ്റ് ഹാംഗറുകൾ, എയർ ക്രാഫ്റ്റ് പാർക്കിംഗ് സൗകര്യം, ഏവിയേഷൻരംഗത്തെ വിവിധ പരിശീലന കേന്ദ്രങ്ങൾ, സാങ്കേതികസഹായ കേന്ദ്രങ്ങൾ എന്നിവ എയ്റോ പാർക്ക് പദ്ധതിയിലുണ്ടാകും.
30 കോടി രൂപ ചെലവിൽ നിർമിച്ച സിഐഎഎസ്എൽ ബിസിനസ് സെന്ററാണ് എയ്റോ പാർക്ക് പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ടത്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു നിലകളിലായി നിർമിച്ച ഈ അത്യാധുനിക കെട്ടിടം, ഒരു വിമാനത്താവള കമ്പനിയുടെ കീഴിൽ നേരിട്ടു പ്രവർത്തിക്കുന്ന രാജ്യത്തെതന്നെ അപൂർവമായ പ്രീമിയം കോ-വർക്കിംഗ് സ്പേസാണ്. 400ലധികം പേർക്ക് ഒരേസമയം ജോലി ചെയ്യാൻ സൗകര്യമുണ്ടാകും. മുപ്പതോ ളം കമ്പനികൾക്ക് ഒരേസമയം പ്രവർത്തിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി 15 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ടെക്നിക്കൽ സപ്പോർട്ട് സർവീസ് സെന്റർ എയ്റോ പാർക്കിൽ സജ്ജമാണ്. ഇതോടെ വിമാനത്താവളത്തിനുള്ളിലെ സാങ്കേതിക പരിപാലനരംഗത്ത് ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമാകും. വിമാനത്താവളത്തിലെ ആസ്തികളുടെ സംരക്ഷണം, മുൻകൂട്ടിയുള്ള അറ്റകുറ്റപ്പണികൾ, വാർഷിക മെയിന്റനൻസ് കരാറുകളുടെ ഏകോപനം, വെൻഡർമാരുടെ നിയന്ത്രണം എന്നിവയെല്ലാം ഇനി ഈ ഒരൊറ്റ ഹബ്ബിനു കീഴിലാകും.
അഗ്നിരക്ഷാസേനയുടെ കാര്യക്ഷമതയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കഴിവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി രണ്ടു കോടി രൂപ ചെലവിൽ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് (ബിഎ) ട്രെയിനിംഗ് ഗാലറി, 53,800 ചതുരശ്രയടി വിസ്തൃതിയിൽ സിയാലിലെ മൂന്നാമത്തെ കൂറ്റൻ ഹാംഗർ, രാജ്യത്ത് ആദ്യമായി ലൈവ്-ഫയർ ട്രെയിനിംഗ് ഫെസിലിറ്റി, വിമാനത്താവളത്തിനുള്ളിൽ അണ്ടർ വാട്ടർ റസ്ക്യു ട്രെയിനിംഗ് കേന്ദ്രം എന്നിവയും എയ്റോ പാർക്കിന്റെ ഭാഗമായുണ്ടാകും.
എയ്റോപാർക്ക് ഒന്നാം ഘട്ടത്തിന്റെ തുടർച്ചയായി സിയാൽ ഐടി പാർക്ക് ഉൾപ്പെടുന്ന രണ്ടാം ഘട്ടവും എയ്റോ സിറ്റി എന്ന പദ്ധതിയുടെ മൂന്നാം ഘട്ടവും വരും വർഷങ്ങളിൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.സിയാൽ എയ്റോ പാർക്കിന്റെ ഉദ്ഘാടനം ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്ന ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, പ്രീമിയം കോ-വർക്കിംഗ് സ്പേസായ സിഐഎഎസ്എൽ ബിസിനസ് സെന്റർ, രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കുകയെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
രാജ്യത്താദ്യമായി നടപ്പാക്കുന്ന ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിംഗ് ഫെസിലിറ്റി, കേരളത്തിലെ ആദ്യ കവേഡ് എയർക്രാഫ്റ്റ് പാർക്കിംഗ് ഹാംഗർ, അത്യാധുനിക അണ്ടർ വാട്ടർ റസ്ക്യു ട്രെയിനിംഗ് സെന്റർ എന്നിവ എയ്റോ പാർക്കിൽ സജ്ജമാകും. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം സുരക്ഷാ പരിശീലനത്തിലും വിമാനത്താവളത്തെ ആഗോളനിലവാരത്തിലേക്ക് ഉയർത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: സൗരോര്‍ജ്ജത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന പദവിക്ക് പിന്നാലെ, യാത്രക്കാര്‍ക്കായി ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളം . ഹരിത ഊര്‍ജ്ജത്തിലേക്കുള്ള വിമാനത്താവളത്തിന്റെ ചുവടുവെപ്പിന്റെ ഭാഗമായി മൂന്ന് ഹൈഡ്രജന്‍ ബസുകളാണ് സിയാല്‍ പുറത്തിറക്കുന്നത്.
കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന് ക്ലസ്റ്റര്‍ ഫൗണ്ടേഷനും സിയാലും തമ്മില്‍ ഫെബ്രുവരി ഒന്നിന് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. സിയാലിലെ 0484 എയ്റോ ലോഞ്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വ്യവസായ മന്ത്രി പി. രാജീവും പങ്കെടുത്തു.
ദേശീയ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ ഭാഗമായുള്ള ഈ പദ്ധതിക്ക് കെ-എച്ച്.വി.ഐ.സി ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കും. ഒരു ബസിന് 2.90 കോടി രൂപ വീതം മൂന്ന് ബസുകള്‍ക്കായി ആകെ 8.7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. സര്‍വീസ് റൂട്ടുകളും മറ്റ് പ്രവര്‍ത്തനങ്ങളും സിയാല്‍ നേരിട്ട് തീരുമാനിക്കും. അടുത്ത 12 മാസത്തിനുള്ളില്‍ ബസുകള്‍ വാങ്ങി സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
സിയാലും ബി.പി.സി.എല്ലും ചേര്‍ന്ന് വിമാനത്താവള പരിസരത്ത് സ്ഥാപിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റില്‍ നിന്നായിരിക്കും ബസുകള്‍ക്ക് ആവശ്യമായ ഇന്ധനം ലഭിക്കുക. ഇതിനായുള്ള അനുമതികള്‍ നേരത്തെ തന്നെ ലഭ്യമായിട്ടുണ്ട്.
വിമാനത്താവളത്തിനുള്ളിലെ മലിനീകരണം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. ഇതിന് മുന്നോടിയായി 2025-ല്‍ ഒരു പ്രോട്ടോടൈപ്പ് ബസ് സിയാലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കേരളത്തെ ഒരു 'ഹൈഡ്രജന്‍ ഹബ്ബ്' ആക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ അടിഞ്ഞുകൂടുന്ന വിമാനങ്ങളുടെ ടയറിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അത്യാധുനിക സംവിധാനമൊരുക്കി.
വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കുന്നതിനായി അഞ്ചു കോടി രൂപ മുടക്കിയാണ് സിയാൽ പുതിയ വാഹനം സജ്ജമാക്കിയിരിക്കുന്നത്. പുതിയ വാഹനത്തിന്റെ പ്രവർത്തനോദ്ഘാടനം സിയാൽ എംഡി എസ്. സുഹാസ് നിർവഹിച്ചു. വിമാനങ്ങളുടെ സുരക്ഷിത ലാൻഡിംഗിന് നിശ്ചിത ഘർഷണം നിലനിർത്തേണ്ടതുണ്ട്. റൺവേയിൽ വിമാന ടയറിന്റെ റബർ അവശിഷ്ടങ്ങൾ കിടന്നാൽ സ്വാഭാവികമായും ഘർഷണം കുറയും.
ഘർഷണം കുറഞ്ഞാൽ വിമാനങ്ങൾ റൺവേയിൽനിന്നു തെന്നി മാറാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇടയ്ക്കിടെ പ്രത്യേക തരം യന്ത്രം ഉപയോഗിച്ച് ഘർഷണ പരിശോധന നടത്തും. ഇതുവരെ റൺവേയിൽനിന്ന് വിമാന ടയറിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സിയാൽ പുറത്തുനിന്ന് വാഹനം വരുത്തുകയായിരുന്നു.
കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു കൂടുതൽ സംവിധാനങ്ങളുള്ള വാഹനം സ്വന്തമായി വാങ്ങിയത്. ഇന്ത്യയിലും യൂറോപ്പിലുമായാണ് ഈ വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്രത്യേകം പരിശീലനം നേടിയവരാണ് ഈ വാഹനം കൈകാര്യം ചെയ്യുന്നത്. ക്രമേണ സിയാൽ ജീവനക്കാർക്കും പരിശീലനം നൽകും.
Business
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ഇന്നും നാളെയുമായി നടക്കും.
സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ ഉണ്ടാകും.പൊതുജനങ്ങൾക്ക് എക്സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
ഇന്നു രാവിലെ 9.30 ന് നടക്കുന്ന വിഷയാവതരണത്തോടെ സമ്മിറ്റിന് തുടക്കമാകും. പത്തുമുതൽ ഗ്ലോബൽ ട്രേഡ്, താരിഫ്, എയർ കാർഗോ, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഓപ്പറേഷൻസ്, റഗുലേറ്ററി കംപ്ലയൻസ്, ഇ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും.
കാർഗോ, ലോജിസ്റ്റിക്സ് മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. നാളെ രാവിലെ 11.30 ന് നടക്കുന്ന പ്ലീനറി സെഷൻ സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാർഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
Business
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുമായി സഹകരിച്ച് രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. സിയാലിനെ ആഗോള എയർ കാർഗോ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
31, ഫെബ്രുവരി ഒന്ന് തീയതികളിൽ സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ നടക്കും. 31ന് രാവിലെ 9.30 ന് സമ്മിറ്റിനു തുടക്കമാകും. തുടർന്ന് വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ.
ഫെബ്രുവരി ഒന്നിന് രാവിലെ 11.30 ന് നടക്കുന്ന പ്ലീനറി സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിയാൽ എംഡി എസ്. സുഹാസ്, മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുക്കും. കാർഗോരംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
എയർലൈൻസ്, ഫ്രെയ്റ്റ് ഫോർവേഡേഴ്സ്, കസ്റ്റംസ് ബ്രോക്കേഴ്സ്, കയറ്റുമതി, ഇറക്കുമതി, കാർഗോ ഓട്ടമേഷൻ സപ്ലയർമാർ, ലോജിസ്റ്റിക്സ് സ്കിൽ ഡെവലപ്മെന്റ് സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നീ മേഖലകളിൽനിന്നുള്ള 54 എക്സിബിഷൻ സ്റ്റാളുകളുമുണ്ടാകും. ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി 9746903555 എന്ന ഫോൺനമ്പറിൽ രജിസ്റ്റർ ചെയ്യണം.
Business
നെടുമ്പാശേരി : യാത്രക്കാരുടെ സുരക്ഷാപരിശോധന വേഗത്തിലാക്കുന്നതിനായി കൊച്ചി വിമാനത്താവളത്തിൽ സ്ഥാപിച്ച ഫുൾ ബോഡി സ്കാനർ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.
പരിശോധന സമയത്ത് കാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റവും ഇതോടൊപ്പമുണ്ട്.
District News
നെടുമ്പാശേരി: കൊച്ചി രാജ്യന്തര വിമാനത്താവള ലിമിറ്റഡ്(സിയാൽ) ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുമായി(എൻഡിഎംഎ) സഹകരിച്ച് അന്താരാഷ്ട്ര ടെർമിനൽ (ടി-3) അറൈവൽ ഏരിയയിൽ ദുരന്തനിവാരണ ഉപകരണ പ്രദർശനം സംഘടിപ്പിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായിരുന്നു പ്രദർശനം. പ്രദർശനത്തോടൊപ്പം തത്സമയ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.
സിയാലിന്റെ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് വിഭാഗം, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എന്നിവയ്ക്കൊപ്പം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രാതിനിധ്യവും ഉണ്ടായിരുന്നു. വിവിധ ഏജൻസികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദുരന്തനിവാരണ മോക് ഡ്രിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ നടക്ക
Business
നെടുമ്പാശേരി: കയറ്റുമതി ചരക്കുകളുടെ സംഭരണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരിച്ച എക്സ്പോർട്ട് കാർഗോ വെയർഹൗസ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
ഇതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എക്സ്പോർട്ട് കാർഗോ കൈകാര്യം ചെയ്യൽ ശേഷി 75,000 മെട്രിക് ടണ്ണിൽനിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
രണ്ട് അധിക എക്സ് റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ മെഷീനുകളുമുൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നു. +2° സെൽഷസ് മുതൽ +8° സെൽഷ്യസ് വരെ താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായുള്ള പ്രത്യേക മുറി എന്നിവയുമുണ്ട് .
ഇതോടെ, എളുപ്പം കേടാവുന്ന തരം ചരക്കുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, അപകടകരമായ ചരക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, വിലയേറിയ കൺസൈൻമെന്റുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കയറ്റുമതി ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കൊച്ചി വിമാനത്താവളത്തിലെ ശേഷി വർധിച്ചു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഇ. വികാസ്, ജനറൽ മാനേജരും കാർഗോ വിഭാഗം മേധാവിയുമായ സതീഷ് കുമാർ പൈ, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Sports
കൊച്ചി: ജിയോജിത് കൊച്ചിന് ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് നാളെ നെടുമ്പാശേരി സിയാല്‍ ഗോള്‍ഫ് കോഴ്സില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗോള്‍ഫ് കളി നിലവില്‍വന്നതിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള ക്ലബ്ബുകളില്‍നിന്നായി നൂറിലേറെ ടീമുകള്‍ പങ്കെടുക്കും.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിന്റെ ടയറുകൾ പൊട്ടി.
ജിദ്ദയിൽ നിന്നു കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാൻഡിംഗ് ഗിയറിലെ തകരാറിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തിരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു.
Kerala
നെടുമ്പാശേരി: ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ എന്ന ആശയത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനൽ ഇതുവരെ പൂർത്തിയാക്കിയത് 2000 സർവീസുകൾ. 2022 ഡിസംബർ പത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനലാണു സിയാലിലേത്. 2022 - 23 സാമ്പത്തികവർഷത്തിൽ 242 ചാർട്ടർ സർവീസുകളാണ് ഇവിടെ പൂർത്തിയാക്കിയത്. 2023 - 24 ൽ 708 സർവീസുകളും 2024 - 25 ൽ 714 പ്രൈവറ്റ് ജെറ്റ് ഓപ്പറേഷനുകളും സിയാൽ കൈകാര്യം ചെയ്തു.
നടപ്പ് സാമ്പത്തികവർഷത്തിൽ ഇതുവരെ 344 സർവീസുകളാണു പൂർത്തിയായത്. ഗൾഫ് രാജ്യങ്ങൾക്കുപുറമെ ലണ്ടൻ, മാലദ്വീപ്, ഹോങ്കോംഗ്, മോണ്ടെനിഗ്രോ, ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, തിരുപ്പതി എന്നിവിടങ്ങളിൽനിന്നാണു പ്രധാനമായും സർവീസുകൾ നടത്തുന്നത്.
2022 ഡിസംബറിൽ കൊച്ചിയിൽ നടന്ന ഐപിഎൽ ലേലം, 2023 മാർച്ച് മുതൽ ജൂൺ വരെ സംഘടിപ്പിച്ച വിവിധ ജി - 20 സമ്മേളനങ്ങൾ, 2022 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെ സംഘടിപ്പിക്കപ്പെട്ട കൊച്ചി മുസിരിസ് ബിനാലെ പോലുള്ള രാജ്യാന്തര സമകാലിക കലാ - സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയോടനുബന്ധിച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രൈവറ്റ് ജെറ്റുകൾ പറന്നിറങ്ങി.
2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടന്ന ജി - 20 യോഗത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർ വിമാനങ്ങളാണു നെടുമ്പാശേരിയിലെത്തിയത്.