കൊച്ചി: ആഗോളതലത്തിൽ എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കടുത്ത ജാഗ്രതാ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവള ഹെൽത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയത്.
നിലവിൽ ഇന്ത്യയിൽ ഒരിടത്തും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിമാനത്താവളങ്ങളിലെ പരിശോധനകൾ മുൻകരുതലിന്റെ ഭാഗം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. എബോള ബാധിത പ്രദേശങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും.
ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പനി, കടുത്ത ക്ഷീണം, തലവേദന, പേശി വേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, അല്ലെങ്കിൽ അകാരണമായ രക്തസ്രാവം എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി എയർപോർട്ട് ഹെൽത്ത് ഡെസ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം. രോഗബാധിതരുമായി നേരിട്ട് സമ്പർക്കമുണ്ടായവരും വിവരം അറിയിക്കണം.
എബോള വൈറസിന്റെ ഇൻകുബേഷൻ പിരീഡ് രണ്ട് മുതൽ 21 ദിവസം വരെയായതിനാൽ, ഹൈ-റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി 21 ദിവസത്തിനകം ലക്ഷണങ്ങൾ കാണിക്കുന്നവർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ച് ചികിത്സ തേടണം. കേരളത്തിലെത്തുന്ന ഇത്തരം യാത്രക്കാരെ 21 ദിവസത്തെ കർശന ആരോഗ്യ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.
എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെയുള്ളവർക്കായി ഇൻ-ഫ്ലൈറ്റ് അനൗൺസ്മെന്റുകൾ നടത്താനും സെൽഫ് ഡിക്ലറേഷൻ ഫോമുകൾ പൂരിപ്പിച്ചു വാങ്ങാനും എയർലൈനുകൾക്ക് നിർദേശം നൽകി. നെടുമ്പാശ്ശേരിക്ക് പുറമേ സംസ്ഥാനത്തെ മറ്റ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണ കൗണ്ടറുകളും ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.
Tags : Ebola Kerala African Countries CIAL Latest News