SUNDAY DEEPIKA
1662 മേയ് 21.
പോർച്ചുഗലിലെ രാജാവായ ജോൺ നാലാമന്റെ മകൾ കാതറിൻ ഓഫ് ബ്രഗാൻസ രാജകുമാരിയും ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവും തമ്മിലുള്ള വിവാഹം അന്നായിരുന്നു. രണ്ടു വ്യക്തികളോ കുടുംബങ്ങളോ എന്നതിലുപരി ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച രാഷ്ട്രീയ സഖ്യമായിരുന്നു ഈ വിവാഹം. വിസ്മയിപ്പിച്ച വിവാഹ സമ്മാനങ്ങളാണ് മകൾക്കായി ജോൺ രാജാവ് ഇംഗ്ലണ്ടിനു നൽകിയത്. അതിലൊന്ന് പോർച്ചുഗീസ് ഭരണത്തിനുകീഴിൽ ഉണ്ടായിരുന്ന ബോംബെ ദ്വീപ് നഗരമായിരുന്നു. ഒരു രാജകുമാരിയുടെ വിവാഹംകൊണ്ട് ഒരു നഗരത്തിന്റെ ഭാവിയും ഒരു സാമ്രാജ്യത്തിന്റെ വ്യാപാര ഭൂമിശാസ്ത്രവും മാറിമറിഞ്ഞ കഥ... അവിടെ തുടങ്ങുന്നു ബോംബെയുടെ കഥ..
ഏഴു ദീപുകൾ ഒന്നായി
ചാൾസ് രാജാവിന് അജ്ഞാതമായ ഇടമായിരുന്നു ഈ ദ്വീപുകളുടെ കൂട്ടം. അദ്ദേഹമത് 1668 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ചെറിയ വാർഷിക കൂലിക്ക് കൈമാറി. അവിടെയാണ് മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയത്. ഇതൊരു സാധാരണ തീരമല്ലെന്നും മഴക്കാലത്തും കപ്പലുകൾക്ക് സുരക്ഷിതമായി നിൽക്കാവുന്ന പ്രകൃതിദത്ത തുറമുഖമാണെന്നും കമ്പനി തിരിച്ചറിഞ്ഞു.
അറബിക്കടലിലേക്ക് നേരിട്ടുള്ള വഴികൾ. പേർഷ്യ, അറേബ്യ, ആഫ്രിക്ക, യൂറോപ്പ്.. എല്ലായിടത്തേക്കും തുറന്ന കടൽപ്പാതകൾ. ബ്രിട്ടീഷുകാർ ഒരു വലിയ പരീക്ഷണം തുടങ്ങി- ദ്വീപുകളെ ഒന്നാക്കൽ. ബോംബെ, പരേൽ, മസ്ഗാവ്, മാഹിം, കൊളാബ, വർളി, ഓൾഡ് വുമൺസ് ഐലൻഡ് എന്നീ ഏഴു ദീപുകൾ. ഇവയ്ക്കിടയിൽ ചെളിക്കാടുകളും കടലും. അവർ കെട്ടുകൾ പണിതു... കടൽ തടഞ്ഞു... കരകളെ യോജിപ്പിച്ചു. ക്രമേണ അത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്വപ്നനഗരമായി- ബോംബെ!
വൻനഗരത്തിന്റെ പിറവി
അറബിക്കടലിന്റെ തിരകൾ തഴുകിയിരുന്ന ആ ദ്വീപുകളുടെ കൂട്ടം അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായി. വ്യാപാരം സംരക്ഷിക്കാൻ അവർ ബോംബെ കോട്ട പണിതു. കപ്പലുകൾ എത്തി. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വ്യാപാരികൾ ഇവിടേക്കൊഴുകി. പാർസികൾ, ഗുജറാത്തികൾ, മാർവാടികൾ, യഹൂദർ, യൂറോപ്യൻമാർ... ഒരു ബഹുഭാഷാ സാംസ്കാരിക നഗരത്തിന്റെ വിത്തുകൾ അപ്പോൾതന്നെ അവിടെ വിതയ്ക്കപ്പെട്ടു.
1860കളിൽ അമേരിക്കയിൽ ആഭ്യന്തരയുദ്ധം തുടങ്ങി. അമേരിക്കയിൽ നിന്ന് പരുത്തിനാര് യൂറോപ്പിലേക്ക് എത്താതായി. ബ്രിട്ടീഷ് മില്ലുകൾക്ക് പരുത്തി വേണം. അവരുടെ കണ്ണുകൾ ഇന്ത്യയിലേക്കു തിരിഞ്ഞു. അതിൽ പ്രധാനകേന്ദ്രമായി മാറിയത് ബോംബെ. നഗരത്തിലേക്ക് പെട്ടെന്ന് പണമൊഴുകി. മില്ലുകൾ ഉയർന്നു. തുറമുഖത്ത് തിരക്കേറി. വ്യാപാരികൾ സമ്പന്നരായി. ബോംബെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമ്പത്തിക ഹൃദയമായി.
ഗതാഗതത്തിനായി കൂടുതൽ റോഡുകൾ പണിതു. റെയിൽവേ എത്തി. ഭരണകേന്ദ്രങ്ങൾ ഉയർന്നു. 1865ലാണ് മുനിസിപ്പൽ കോർപറേഷൻ ഓഫ് ഗ്രേറ്റർ മുംബൈ (എംസിജിഎം) രൂപീകരിച്ചത്. ആർതർ ക്രോഫോർഡ് ആയിരുന്നു ആദ്യത്തെ മുനിസിപ്പൽ കമ്മീഷണർ. ഗിർഗാം റോഡിലെ ടെർമിനസിലെ ഒരു ചെറിയ കെട്ടിടത്തിലായിരുന്നു മുനിസിപ്പാലിറ്റി പ്രവർത്തിച്ചിരുന്നത്. 1872ലെ ആദ്യത്തെ പ്രധാന അഖിലേന്ത്യാ സെൻസസിൽ ബോംബെയിലെ ജനസംഖ്യ 6,44,405. അങ്ങനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നഗരമായും ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ലണ്ടനു ശേഷമുള്ള രണ്ടാമത്തെ വലിയ നഗരമായും ബോംബെ ഉയർന്നു.
ഗോഥിക് മഹത്വം
1884 ഡിസംബർ ഒമ്പതിന് അന്നത്തെ വൈസ്രോയി റിപ്പൺ പ്രഭു മുംബൈ മുനിസിപ്പൽ കോർപറേഷൻ മന്ദിരത്തിന് തറക്കല്ലിട്ടു. കെട്ടിടത്തിനായി രണ്ടു ഡിസൈനുകളാണ് പരിഗണിച്ചത്. ഒന്ന് ഫ്രഡറിക് വില്യം സ്റ്റീവൻസ് ചെയ്ത ഗോഥിക് ശൈലിയിലുള്ളത്. മറ്റൊന്ന് റോബർട്ട് ഫെലോസ് ചിഷോം അവതരിപ്പിച്ച ഇൻഡോ-സാരസെനിക് മാതൃക. ഒടുവിൽ വെനീഷ്യൻ ഗോഥിക് ഇൻഡോ-സാരസെനിക് എന്നിവയുടെ സമന്വയം അംഗീകരിച്ചു; പണി ആരംഭിച്ചു. സ്റ്റീവൻസായിരുന്നു എൻജിനീയർ; നിർമാണ ചുമതലയും അദ്ദേഹത്തിന്. റാവു സാഹിബ് സീതാറാം ഖണ്ഡേറാവു റെസിഡന്റ്് എൻജിനീയർ. 11,88,082 രൂപയായിരുന്നു എസ്റ്റിമേറ്റ് തുകയെങ്കിലും 11,19,969 രൂപ ചെലവിൽ പണി പൂർത്തിയായി. 1893 ജൂലൈ 31 ന് ബോംബെയുടെ മുനിസിപ്പിൽ ഭരണത്തിന്റെ പിതാവായി അറിയപ്പെടുന്ന സർ ഫിറോസ് ഷാ മേത്ത മന്ദിരം ഉദ്ഘാടനം ചെയ്തു.
കല്ലിൽ കൊത്തിയ ശില്പം
ഛത്രപതി ശിവജി ടെർമിനസിനോടു ചേർന്നുള്ള തിരക്കേറിയ ജംഗ്ഷനിലൂടെ കടന്നുപോകുമ്പോൾ ദൃശ്യമാകുന്ന ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ മന്ദിരം നഗരത്തിന്റെ ഭരണകേന്ദ്രം മാത്രമല്ല, ബ്രിട്ടീഷ് കാലഘട്ടത്തിലെ ശില്പകലയുടെ അടയാളംകൂടിയാണ്. നഗരത്തിന്റെ പ്രധാന ലാൻഡ്മാർക്കായി ഇതു നിലകൊള്ളുന്നു.
ബൃഹൻ മുംബൈ കോർപറേഷൻ മന്ദിരത്തിന്റെ പ്രധാന ആകർഷണം 255 അടി ഉയരത്തിൽ തേൻനിറമുള്ള കല്ലിൽതീർത്ത ഗോപുരമാണ്. ഇതിലാകട്ടെ വെളുത്ത കല്ലിന്റെ വരകളാൽ അലങ്കരിച്ചിരിക്കുന്നു. കെട്ടിട നിർമാണത്തിന് കുർള കല്ലുകളും മലാഡ് പ്രദേശത്തെ ബസാൾട്ട് കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. സവിശേഷ നിറവും ദൃഢതയും ഇവയുടെ പ്രത്യേകതകളാണ്. പ്രധാന വാസ്തുവിദ്യാ സവിശേഷത 234.6 അടി ഉയരമുള്ള മധ്യതാഴികക്കുടമാണ്. പ്രധാന താഴികക്കുടത്തിന്റെ ഉൾഭാഗത്തെ ചിത്രപ്പണികൾ 24 കാരറ്റ് സ്വർണം പൂശിയിരിക്കുന്നതിനാൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.
മേൽക്കൂരയുടെമുന്നിൽ ത്രികോണ മുഖത്തിനു മുകളിൽ ചിറകുകൾ വിരിച്ച പ്രതിമയും അതിനു താഴെ ലാറ്റിൻ ഭാഷയിൽ ഒരു ചരിത്രമുദ്രയും കൊത്തിവച്ചിട്ടുണ്ട്- ഉർബ്സ് പ്രീമ ഇൻ ഇൻഡിസ് (ഇന്ത്യയിലെ പ്രഥമ നഗരം എന്നർഥം). ബ്രിട്ടീഷ് കാലഘട്ടത്തിൽ വ്യാപാരത്തിലും ഭരണത്തിലും മുൻപന്തിയിൽ നിന്നിരുന്ന ബോംബെയുടെ മഹത്വത്തെ സൂചിപ്പിക്കുന്ന മുദ്രാവാക്യം. കൂടാതെ, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഗ്രേറ്റർ മുംബൈയുടെ ചിഹ്നവും.
കൊട്ടാരചാരുത
പ്രവേശന വാതിൽ കടക്കുമ്പോൾ ഇറ്റലിയിൽനിന്നുള്ള ബഹുവർണ മിന്റൺ ഫ്ലോർ ടൈലുകൾ (ഇറ്റലിയിൽനിന്ന് എത്തിച്ചത്). നഗരത്തിന്റെ കാലാവസ്ഥാമാറ്റങ്ങൾക്ക് അനുസരിച്ച് നിയന്ത്രിത ഘടനയുള്ള വളഞ്ഞ ജനലുകൾ, കമാനങ്ങൾ, വിപുലമായ താഴികക്കുടങ്ങളുള്ള കോർണർ ഗോപുരങ്ങൾ, മരങ്ങളിൽ വിവിധ ചിത്രപ്പണികൾ, പ്രതിമകൾ. തടി ഫർണിച്ചറുകൾ ഉള്ള കൗൺസിൽ ചേംബറിന് പോളിഷ് ചെയ്യാത്ത തേക്കിന്റെ മേൽക്കൂര. ആദ്യം 80 പേർക്കിരിക്കാമായിരുന്ന കൗൺസിൽ ഹാളും ഇരിപ്പിടങ്ങളും പിന്നീട് ഇരുനൂറായും ഇപ്പോൾ 300 ആയും വിപുലീകരിച്ചു. ഇപ്പോൾ 227 കോർപറേറ്റർമാരാണ് (കൗൺസിലർമാർ) ഉള്ളത്.
ഈ ശില്പഗോപുരം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മുംബൈ ഇന്ന്
രാപ്പകൽഭേദമില്ലാതെ ജനം ഒഴുകിനടക്കുന്ന മഹാനഗരം. ഒരുകോടി 30 ലക്ഷത്തിലധികം വരുന്ന താമസക്കാർ. ദിവസേന 30-40 ലക്ഷം ഫ്ലോട്ടിംഗ് പോപ്പുലേഷൻ. 2026-27 വർഷത്തെ വാർഷിക ബജറ്റ് 80,952 കോടി രൂപ. എൻജിനീയറിംഗ് വിഭാഗം, ആരോഗ്യവകുപ്പ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ 1,20,875 രജിസ്റ്റർ ചെയ്ത ജീവനക്കാർ.
മുംബൈ കോർപറേഷന്റെ ബ്രെയിൻ സെന്റർ ആയ ബിഎംസി ഹെഡ് ഓഫീസിൽ മാത്രം 5500-6000 ജീവനക്കാർ. ഡെപ്യൂട്ടി പിആർഒ ഗണേഷ് പുരാണിക് തരുന്ന കണക്കുകൾ ഇങ്ങനെ.
നഗരത്തിന്റെ നാഡീവ്യൂഹം
ആയിരക്കണക്കിന് കാമറക്കണ്ണുകൾ നഗരത്തെ നിരീക്ഷിക്കുകയും ഒരു കേന്ദ്രമുറിയിൽനിന്ന് മുഴുവൻ മുംബൈയേയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനം മുംബൈ കോർപറേഷൻ ഡിസാസ്റ്റർ കൺട്രോൾ റൂം- നഗരത്തിന്റെ നാഡീവ്യൂഹം. കോർപറേഷന്റേതായി മാത്രം അയ്യായിരത്തിലധികം സിസിടിവി കാമറകളുണ്ട്. മുംബൈ പോലീസ് നെറ്റ്വർക്കുമായി ബന്ധിപ്പിച്ച് മൊത്തം കാമറകൾ 12,000 ൽ ത്തിലധികം.
കൺട്രോൾ റൂമിലെ വന്പൻ വീഡിയോ വാളിൽ (6.2 മീറ്റർ നീളം) പ്രത്യേക പരിശീലനം നേടിയ 70-90 പേരടങ്ങുന്ന സംഘം 24 മണിക്കൂറും നഗരത്തെ നിരീക്ഷിക്കുന്നു. 32 പ്രധാന ദുരന്തനിവാരണ വിഭാഗങ്ങളും നൂറിൽപരം ഉപവിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സിസ്റ്റം ഏതെങ്കിലും കാരണവശാൽ തകരാറിലായാൽ ഹാം റേഡിയോ ബാക്കപ്പ് പോലും ഒരുക്കിയിട്ടുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ്് ചീഫ് ഓഫീസർ ലക്ഷ്മി ലോകാനന്ദ പറഞ്ഞു.
കടൽത്തീരത്തെ ഒരിക്കലും നിശബ്ദമാകാത്ത നഗരത്തിന്റെ സ്പന്ദനം താളംതെറ്റാതെ പിൻതുടരാൻ ഒരദൃശ്യ ഭരണചക്രം നിതാന്ത ജാഗ്രതയോടെ പിറകിലുണ്ട്. അതൊരു കെട്ടിടമല്ല, മനുഷ്യരും നൂതന സാങ്കേതിക സംവിധാനങ്ങളും സമന്വയിക്കുന്ന ജീവനുള്ള നഗരഹൃദയമാണ്. അവരാണ് മഹാനഗരം ശ്വാസമെടുക്കുന്ന ഓരോ നിമിഷത്തിന്റെയും അദൃശ്യ കാവൽക്കാർ.
വിസ്മയിപ്പിച്ച വിവാഹസമ്മാനം
രാജകുമാരി കാതറിൻ ഓഫ് ബ്രഗാൻസയെ ചാൾസ് രണ്ടാമൻ രാജകുമാരന് വിവാഹം ചെയ്തുകൊടുത്തപ്പോൾ പോർച്ചുഗൽ രാജാവ് ജോൺ നാലാമൻ ആ ഏഴുദ്വീപുകൾ മാത്രമല്ല സമ്മാനമായി നൽകിയത്. ആഫ്രിക്കയിലെ പ്രധാന തുറമുഖമായ ടാഞ്ചിയറും (മൊറോക്കോ) ഒരുപഹാരമായിരുന്നു.
സ്പെയിനിന്റെ ശക്തമായ സമ്മർദം നേരിട്ടിരുന്ന പോർച്ചുഗൽ ശക്തമായ കൂട്ടാളിയെ തേടുന്ന സമയത്തായിരുന്നു വിവാഹം. ഇതോടെ സമുദ്രവ്യാപാരത്തിൽ പിടിമുറുക്കാൻ ഇംഗ്ലണ്ടിനായി. ഇതുകൂടാതെ നാലു ലക്ഷം പൗണ്ടും പോർച്ചുഗൽ രാജാവ് സമ്മാനമായി നൽകി, ബ്രസീലിലേക്കും ഇന്ത്യയിലേക്കുമുള്ള സ്വതന്ത്ര വ്യാപാരക്കരാറും.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി, ലിവര്‍പൂള്‍ എഫ്സി ടീമുകള്‍ക്കു ജയം.
സിറ്റി ഹോം മത്സരത്തില്‍ 3-0ന് ഫുള്‍ഹാമിനെ തകര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ 1-0ന് സണ്ടര്‍ലന്‍ഡിനെ മറികടന്നു.
അന്റോയിന്‍ സെനെന്യൊ (24), നിക്കൊ ഒറില്ലി (30), എര്‍ലിംഗ് ഹാലണ്ട് (39) എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കായി വലകുലുക്കിയത്. 61-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്ക് നേടിയ ഗോളിന് ലിവര്‍പൂള്‍ സണ്ടര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.
ആസ്റ്റണ്‍ വില്ല 1-0ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചു. 26 മത്സരങ്ങളില്‍നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ആഴ്സണലാണ് (56) ഒന്നാമത്. ലിവര്‍പൂള്‍ 42 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്.
District News
പേരൂര്‍ക്കട: സുരക്ഷാ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്രിമിനല്‍ക്കേസ് പ്രതികള്‍ പിടിയിലായി.
സ്റ്റേഷനുകളുടെ അതിര്‍ത്തികള്‍, കോളനികള്‍, ആളൊഴിഞ്ഞ പ്രദേശങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്. 49 വാറണ്ടു കേസ് പ്രതികളും 21 എല്‍പി വാറണ്ട് കേസ് പ്രതികളും പിടിയിലായിട്ടുണ്ട്. ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട 42 കേസുകളും അബ്കാരിയുമായി ബന്ധപ്പെട്ടുള്ള 57 കേസുകളും രജിസ്റ്റര്‍ ചെയ്തു.
വാഹനപരിശോധനയില്‍ 915 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
International
ലണ്ടന്‍: നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ തകര്‍ക്കുമെന്നു ഗവേഷകര്‍. നഗരങ്ങള്‍ അത്യാധുനികവത്കരിക്കുമ്പോള്‍ മനുഷ്യകുലം വലിയ വിപത്തുകള്‍ നേരിടേണ്ടിവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു. നഗരങ്ങളിലെ ജീവിതം, മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്‍ക്കു സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായി മാറിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള്‍ മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദുര്‍ബലപ്പെടുത്തും.
ശീലങ്ങളെ മാറ്റിമറിക്കും
ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. 'ദ്രുതഗതിയിലുള്ള വ്യവസായവത്കരണം' മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ!
ഗവേഷകരുടെ അഭിപ്രായത്തില്‍, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും വിവിധ അലര്‍ജികള്‍ക്കു കാരണമാകുകയും ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, വൈജ്ഞാനികശേഷി കുറയുകയും മാനസികവികാസം മന്ദഗതിയിലാകുകയും മാനസികവാര്‍ധക്യം വേഗത്തിലാക്കുകയും ചെയ്യും.
പ്രത്യുത്പാദന നിരക്ക് കുറയുന്നു
ലോകമെമ്പാടും പ്രത്യുത്പാദന നിരക്കു കുറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ഏകദേശം 68 ശതമാനം ആളുകളും നഗരങ്ങളില്‍ താമസിക്കുമെന്നു കണക്കാക്കപ്പെടുന്നു. ഇത് ഈ ആഘാതങ്ങളുടെ അനന്തരഫലങ്ങള്‍ ഗുരുതരമാക്കും. മനുഷ്യന്റെ ജൈവശാസ്ത്രഘടന പ്രകൃതിയുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. പക്ഷേ, വ്യവസായവത്കരണം നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ നമ്മുടെ ശരീരങ്ങള്‍ക്ക് അതിനോടു പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നു ലോഫ്ബറോ സര്‍വകലാശാലയിലെ മനുഷ്യപരിണാമ ഫിസിയോളജിയിലെ സീനിയര്‍ ലക്ചറര്‍ ഡാനി ലോംഗ്മാന്‍ പറഞ്ഞു. അദ്ദേഹം ഇതിനെ 'എന്‍വയോണ്‍മെന്റല്‍ മിസ്മാച്ച് ഹൈപ്പോതിസിസ്' എന്നു വിളിക്കുന്നു. അതായത്, ആധുനിക നഗരജീവിതവുമായി മനുഷ്യര്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നില്ലത്രെ!
കണ്ടത്തൽ ഇങ്ങനെ
ലബോറട്ടറിപരീക്ഷണങ്ങള്‍, ഫീല്‍ഡ് പഠനങ്ങള്‍, ജനസംഖ്യാ ഗവേഷണം എന്നിവയില്‍നിന്നുള്ള കണ്ടെത്തലുകള്‍ സംയോജിപ്പിച്ചാണ് പഠനം നടത്തിയതെന്നു ലോംഗ്മാന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനു പകരം, ആധുനിക പരിസ്ഥിതി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നു മനസിലാക്കാന്‍ ഗവേഷകര്‍ നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ശരീരശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്‍നിന്നുള്ള ഡാറ്റയാണ് അവലോകനം ചെയ്തത്. നഗരങ്ങളിലെ ജീവിതത്തിന്റെ ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു.
നഗരത്തിലെ ദൈനംദിന ശബ്ദകോലാഹലം, ജനക്കൂട്ടം, ഗതാഗതക്കുരുക്ക്, ഡിജിറ്റല്‍ സാങ്കേതികതയുടെ കുതിപ്പ് തുടങ്ങിയവ ശരീരത്തിന്റെ സമ്മര്‍ദപ്രതികരണ സംവിധാനങ്ങള്‍ നിരന്തരം സജീവമാകുന്നു. ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിനും ഉറക്കം തടസപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയാനും കാരണമാകും. കാലക്രമേണ, ഈ നിരന്തരമായ സമ്മര്‍ദം മാനസികാരോഗ്യപ്രശ്നങ്ങള്‍, വൈജ്ഞാനികവൈകല്യം, രോഗപ്രതിരോധ വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, പ്രത്യുത്പാദനശേഷി കുറയല്‍ എന്നിവയിലേക്കു നയിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.