കൊളോൺ: കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ 44-ാമത് തിരുനാളിനും ഭാരത അപ്പസ്തോലൻ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാളിനും ശനിയാഴ്ച വൈകുന്നേരം തുടക്കം കുറിക്കും.
നാലിന് ആരംഭിക്കുന്ന വി. കുർബാനയോടുകൂടി തിരുക്കർമങ്ങൾക്ക് തുടക്കമാവും. തുടർന്ന് ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം പ്രസുദേന്തി സാബു ചിറ്റിലപ്പിള്ളി കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകമ്പടിയോടെ ആഘോഷമായ പ്രദിക്ഷണത്തോടുകൂടി കൊടിയേറ്റം നടത്തും.
കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികൾ നടക്കുന്നത്. ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികൾ.
യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ പത്തിന് ആഘോഷമായി നടക്കുന്ന സമൂഹബലിയിൽ നിരവധി വൈദികർ സഹകാർമ്മികരായിരിക്കും.
പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളമ്പ്, ഉച്ചഭക്ഷണം, തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറും. കൊളോൺ അതിരൂപത സഹായമെത്രാൻ ഡൊമിനിക്കൂസ് ഷ്വാഡെർലാപ്പ് പരിപാടികളിൽ പങ്കെടുക്കും.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ജർമനിയിലെ കൊളോൺ അതിരൂപതയിലെയും എസ്സൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി.
കൊളോൺ കാർഡിനാൽ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ (നിലവിൽ സീറോമലബാർ റീത്ത്) പ്രവർത്തനം 1970-ലാണ് ആരംഭിച്ചത്. കമ്യൂണിറ്റിയിൽ ആയിരത്തിലധികം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. കഴിഞ്ഞ 25 വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ലെയ്നായി സേവനം ചെയ്യുന്നു.
ബോണിൽ താമസിക്കുന്ന തൃശൂർ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് നടപ്പുവർഷത്തെ പ്രസുദേന്തി. തിരുനാളിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും പ്രസുദേന്തി ക്ഷണിക്കുന്നതായി അറിയിച്ചു.