നെയ്യാറ്റിൻകര: ബസില്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയെ ഏല്‍പ്പിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തില്‍ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍.
നെയ്യാറ്റിൻകരയിൽനിന്ന് മഞ്ചവിളാകം വഴി കാരക്കോണത്തേക്കുള്ള ബസില്‍ നിന്നാണ് ഡ്യൂട്ടിക്കിടയില്‍ കണ്ടക്ടര്‍ ബി.എസ്. കുമാരി സുമയ്ക്ക് സ്വർണ ലോക്കറ്റ് കിട്ടിയത്. തിരക്കേറിയ ബസില്‍ യാത്രക്കാരോട് എന്തെങ്കിലും സാധനസാമഗ്രികള്‍ ബസില്‍ നഷ്ടപ്പെട്ടോയെന്നു ചോദിച്ചെങ്കിലും ആരും പ്രതികരിക്കാത്തതിനെ തുടർന്നു കണ്ടക്ടർ വിവരം നെയ്യാറ്റിൻകര ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു.
പിന്നീട് ട്രിപ്പ് പൂർത്തിയാക്കി ഡിപ്പോയിൽ എത്തിയപ്പോഴാണ് യാത്രാമധ്യേ നഷ്ടപ്പെട്ട വിവാഹമാലയിലെ അരപ്പവൻ തൂക്കമുള്ള സ്വർണലോക്കറ്റ് അന്വേഷിച്ച് പഴയകട കുളത്തൂർ സ്വദേശിനിയായ ആർ.എൽ. ആതിരയും ഭർത്താവും സുമയുടെ മുന്നിൽ വന്നത്. രാവിലെ ഓപ്പറേറ്റ് ചെയ്ത ട്രിപ്പിലെ യാത്രക്കാരിയെ കണ്ടക്ടർ സുമ തിരിച്ചറിഞ്ഞു.
എടിഒയുടെ നിർദേശാനുസരണം നടത്തിയ ആഭരണ പരിശോധനയിൽ ലോക്കറ്റ് അരപ്പവന്റെതാണെന്നു സ്ഥിരീകരിച്ചു. തുടർന്ന് കണ്ടക്ടർ കുമാരി സുമ, ഡ്രൈവർ പ്രദീപ് കുമാർ, ജനറൽ കൺടോളിംഗ് ഇൻസ്പെക്ടർ പി. വിനോദ് കുമാർ, സ്റ്റേഷൻ മാസ്റ്റർ ബൈജു, ബാരിഷ ബീവി എന്നിവരുടെ സാന്നിധ്യത്തിൽ നെയ്യാറ്റിൻകര അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ജി. സൈജു, ആർ.എൽ. ആതിരക്ക് സ്വർണലോക്കറ്റ് കൈമാറി.