National
ബംഗളൂരു: ടിക്കറ്റിന് ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി. രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസി നടപടി സ്വീകരിച്ചത്. മിന്നൽ പരിശോധനയുടെ ഭാഗമായി ജൂലൈ 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്.
ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ ആറ് രൂപയ്ക്ക് പകരം 100 രൂപ നൽകി. ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി.
യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..
Kerala
പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില്‍ ഏകദേശം 130 അധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍ നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുമുന്പിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പില്‍ നിന്നും കണ്ടക്ടര്‍ മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോര്‍ അടച്ചതാണെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് മൂലം ഡോര്‍ അറിയാതെ തുറന്നതാവാം കണ്ടക്ടര്‍ താഴെ വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍. ഇതോടെ ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാർഥികൾ കൈകൂപ്പി യാചിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്ന് കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് എസ്എഫ്ഐ പരാതി നല്കി.
കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളാണ് മാറ്റി നിർത്തപ്പെട്ടത്.
District News
നെയ്യാറ്റിൻകര: ബസില്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയെ ഏല്‍പ്പിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തില്‍ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍.
നെയ്യാറ്റിൻകരയിൽനിന്ന് മഞ്ചവിളാകം വഴി കാരക്കോണത്തേക്കുള്ള ബസില്‍ നിന്നാണ് ഡ്യൂട്ടിക്കിടയില്‍ കണ്ടക്ടര്‍ ബി.എസ്. കുമാരി സുമയ്ക്ക് സ്വർണ ലോക്കറ്റ് കിട്ടിയത്. തിരക്കേറിയ ബസില്‍ യാത്രക്കാരോട് എന്തെങ്കിലും സാധനസാമഗ്രികള്‍ ബസില്‍ നഷ്ടപ്പെട്ടോയെന്നു ചോദിച്ചെങ്കിലും ആരും പ്രതികരിക്കാത്തതിനെ തുടർന്നു കണ്ടക്ടർ വിവരം നെയ്യാറ്റിൻകര ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു.
പിന്നീട് ട്രിപ്പ് പൂർത്തിയാക്കി ഡിപ്പോയിൽ എത്തിയപ്പോഴാണ് യാത്രാമധ്യേ നഷ്ടപ്പെട്ട വിവാഹമാലയിലെ അരപ്പവൻ തൂക്കമുള്ള സ്വർണലോക്കറ്റ് അന്വേഷിച്ച് പഴയകട കുളത്തൂർ സ്വദേശിനിയായ ആർ.എൽ. ആതിരയും ഭർത്താവും സുമയുടെ മുന്നിൽ വന്നത്. രാവിലെ ഓപ്പറേറ്റ് ചെയ്ത ട്രിപ്പിലെ യാത്രക്കാരിയെ കണ്ടക്ടർ സുമ തിരിച്ചറിഞ്ഞു.
എടിഒയുടെ നിർദേശാനുസരണം നടത്തിയ ആഭരണ പരിശോധനയിൽ ലോക്കറ്റ് അരപ്പവന്റെതാണെന്നു സ്ഥിരീകരിച്ചു. തുടർന്ന് കണ്ടക്ടർ കുമാരി സുമ, ഡ്രൈവർ പ്രദീപ് കുമാർ, ജനറൽ കൺടോളിംഗ് ഇൻസ്പെക്ടർ പി. വിനോദ് കുമാർ, സ്റ്റേഷൻ മാസ്റ്റർ ബൈജു, ബാരിഷ ബീവി എന്നിവരുടെ സാന്നിധ്യത്തിൽ നെയ്യാറ്റിൻകര അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ജി. സൈജു, ആർ.എൽ. ആതിരക്ക് സ്വർണലോക്കറ്റ് കൈമാറി.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. മംഗലംഡാം ഓലിംകടവ് ജിബിൻ (49) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 29ന് രാവിലെ 7.45 ഓടെയാണ് സംഭവം ഉണ്ടായത്. ദേശീയപാതയിലൂടെ തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് ആളെ ഇറക്കാൻ ബസ്റ്റോപ്പിൽ എത്തുമ്പോഴേക്കും മുൻഭാഗത്തെ ഡോർ തുറക്കുന്നതിനിടെ ജിബിൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
റോഡിലേയ്ക്ക് വീണ ജിബിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഉടൻതന്നെ ജീവനക്കാർ ചേർന്ന് ആംബുലൻസിൽ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
District News
പത്തനംതിട്ട: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റിൽ.
മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)നെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറന്മുള പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു അന്വേഷണത്തിന് നേതൃത്വം നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.